വിധിക്ക് പിന്നാലെ തൃപ്തി ദേശായി മലചവിട്ടും; വിധി അനുകൂലമായാല്‍ ശബരിമലയില്‍ ഉടനെത്തുമെന്നും തൃപ്തി ദേശായി. വിധി അനുകൂലമാകുമെന്ന് പ്രതീക്ഷിക്കുന്നതായി തൃപ്തി ദേശായി
വിധി അനുകൂലമായാല്‍ ശബരിമലയില്‍ ഉടനെത്തുമെന്നും തൃപ്തി ദേശായി. വിധി അനുകൂലമാകുമെന്ന് പ്രതീക്ഷിക്കുന്നതായി തൃപ്തി ദേശായി പ്രതികരിച്ചു. നിർണായകമായ ശബരിമല യുവതീ പ്രവേശന വിധിക്കുപിന്നാലെ മലചവിട്ടാൻ തൃപ്തിയും സംഘവും എത്തിയിരുന്നു. എന്നാൽ ശബരിമല ദര്‍ശനത്തിനായി എത്തിയ തൃപ്തി ദേശായിക്ക് അതിനാകാതെ കൊച്ചിയില്‍ കുടുങ്ങുകയായിരുന്നു. ആറുയുവതികള്‍ക്കൊപ്പമാണ് തൃപ്തി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയെങ്കിലും വിമാനത്താവളത്തിനുമുന്നില്‍ ബിജെപിയുടെ നേതൃത്വത്തിലാരംഭിച്ച നാമജപപ്രതിഷേധത്തെത്തുടര്‍ന്ന് അവര്‍ക്ക് പുറത്ത് കടക്കാനായില്ല.
ഒടുവിൽ പ്രതിഷേധത്തെത്തുടർന്ന് മടങ്ങുകയായിരുന്നു. ശബരിമല ദര്‍ശനം നടത്താന്‍ ഇനി എത്തുന്നത് പ്രഖ്യാപനം നടത്താതെ ഗറില്ലകളായി ആയിരിക്കുമെന്ന് മടങ്ങിപോകവേ തൃപ്തി ദേശായി വ്യക്തമാക്കിയിരുന്നു. എത്രയും വേഗം വീണ്ടും എത്തുമെന്നും അവര്‍ അന്ന് തന്നെ പ്രഖ്യാപിച്ചു. പ്രതിഷേധം ഉയര്‍ന്നത് നിലയ്ക്കലില്‍ ആയിരുന്നുവെങ്കില്‍ സ്വാഭാവികമാണെന്ന് കരുതുമായിരുന്നു. എന്നാല്‍ തങ്ങളെ ഭയന്ന് വിമാനത്താവളത്തില്‍ തന്നെ പ്രതിഷേധിക്കേണ്ടിവന്നു. അത് വലിയ വിജയമാണെന്നും അവര്‍ അവകാശപ്പെട്ടു
ലിംഗസമത്വത്തിനുവേണ്ടി വാദിക്കുന്ന ആക്ടിവിസ്റ്റാണ് തൃപ്തി ദേശായി. പുണൈ ആസ്ഥാനമായി ഭൂമാതാ ബ്രിഗേഡ് എന്നപേരില്‍ 2010 ല്‍ ഒരു സംഘടനയുണ്ടാക്കിയതോടെയാണ് തൃപ്തി ദേശായി എന്ന പേര് ദേശീയതലത്തില്‍ ശ്രദ്ധേയമാകുന്നത്. ക്ഷേത്രങ്ങളിലെ ആരാധനകളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് സ്ത്രീകളെ വിലക്കുന്നതിനെതിരായാണ് ഇവരുടെ പ്രധാന പോരാട്ടം. മഹാരാഷ്ട്രയിലെ ശനി ശിഖ്നാപൂര്‍ ക്ഷേത്രത്തിലും ഹാജി അലി ദര്‍ഗയിലും സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനായി സമരം ചെയ്തതോടെ ഇത്തരം പോരാട്ടങ്ങളുടെ മുഖമായി തൃപ്തിയുടെ ഭൂമാതാ ബ്രിഗേഡ് മാറി.
ശനി ക്ഷേത്രത്തില്‍ വനിതകളെ കയറ്റില്ലെന്ന 400 വര്‍ഷം പഴക്കമുള്ള ആചാരമാണ് ഭൂമാതാ ബ്രിഗേഡ് തിരുത്തിയത്. നാനൂറോളം സ്ത്രീകളുമായി ക്ഷേത്രത്തില്‍ പ്രവേശനത്തിനെത്തിയ തൃപ്തിയെ നാട്ടുകാര്‍ തടഞ്ഞു. ഹര്‍ജിയുമായി തൃപ്തി ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ക്ഷേത്രപ്രവേശനത്തിന് ലിംഗവിവേചനം പാടില്ലെന്ന് തൃപ്തിയെ ശരിവച്ച് കോടതി ഉത്തരവ് വന്നതോടെ തൃപ്തിയുടെ സമരം ഫലം കണ്ടു. കോടതി ഉത്തരവോടെ ഹാജി അലി ദര്‍ഗയിലും സ്ത്രീകള്‍ക്ക് പ്രവേശനം ലഭിച്ചു. കോലാപ്പൂരിലെ മഹാലക്ഷ്മി ക്ഷേത്രത്തില്‍ തൃപ്തിയുടെ പ്രവേശനം രോഷാകുലരായ പുരോഹിതരുടെ ആക്രമണം വകവയ്ക്കാതെയായിരുന്നു.
ഈറനോടെയെത്തുന്ന പുരുഷന്‍മാര്‍ക്കുമാത്രം പ്രവേശനമുണ്ടായിരുന്ന നാസിക്കിലെ ത്രയംബകേശ്വര്‍ ക്ഷേത്രത്തില്‍ ഇൗറനുടുത്ത് പൊലീസ് പിന്തുണയോടെ തൃപ്തി ചരിത്രം തിരുത്തി. പ്രതിഷേധക്കൊടുങ്കാറ്റ് പ്രതീക്ഷിച്ചുതന്നെയാണ് ശബരിമലയിലേക്കുള്ള വരവും. യുവതീപ്രവേശം അനുവദിച്ച് സുപ്രീംകോടതി വിധിയെത്തിയ ഉടന്‍ ദര്‍ശനത്തിനെത്തുമെന്ന് തൃപ്തി പ്രതികരിച്ചിരുന്നു
പന്ത്രണ്ട് വര്‍ഷത്തിലധികം നീണ്ടുനിന്ന വിചാരണകള്‍ക്കൊടുവിലായിരുന്നു പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശാനാനുമതി നല്‍കിക്കൊണ്ടുള്ള സുപ്രീംകോടതി വിധി. അതിന് പിന്നാലെ സംസ്ഥാനമാകെ കലാപ കലുഷിതമായി. പുനഃപരിശോധനാ ഹര്‍ജികളുടെ ഒരു നിരതന്നെ കോടതിയുടെ മുന്നിലെത്തി.
ശബരിമല യുവതി പ്രവേശന വിധി വന്ന് ഒരു വര്‍ഷത്തിലേറെ കഴിഞ്ഞാണ് പുനപരിശോധനാ ഹര്‍ജികളില്‍ വിധി വരുന്നത്. അയോധ്യ തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാമെന്ന സുപ്രീംകോടതി വിധി പുറത്തുവന്നതോടെ ഇനി എല്ലാവരും ഉറ്റുനോക്കുന്നത് ശബരിമലയിലേക്കാണ്. കഴിഞ്ഞ മണ്ഡലകാലത്തിന് ശേഷം വലിയ രാഷ്ട്രീയ വിഷയമായി ഉയര്‍ന്നുവന്ന ശബരിമല പ്രശ്‌നത്തില്‍ ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് വിധി പറയുക.
2018 വർഷം സെപ്റ്റംബർ 28നാണ് ശബരിമലയിൽ യുവതീപ്രവശം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതിയുടെ സുപ്രധാന വിധി വന്നത്. ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷൻ 2006ൽ നൽകിയ കേസിൽ 12 വർഷത്തെ നിയമ പോരാട്ടത്തിനു ശേഷമായിരുന്നു നിർണായക വിധി. വിധി വന്നതിനു പിന്നാലെ വൻ പ്രതിഷേധങ്ങൾക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. ശബരിമല യുവതീ പ്രവേശനത്തെ തുടർന്നുള്ള പ്രക്ഷോഭത്തിന്റെ പേരിൽ പൊലീസ് എടുത്തത് 9000 ക്രിമിനൽ കേസുകളാണ്. ഇതിൽ പ്രതികളായത് 27,000 പേരും.
https://www.facebook.com/Malayalivartha