യൂട്യൂബർമാരും നിരീക്ഷണത്തിൽ! കവടിയാർ കൊട്ടാരത്തിലെ ലോക്കർ തകർത്ത് കവർന്നത് കോടികൾ; നടുക്കത്തിൽ രാജകുടുംബം...

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ നിന്ന് കോടിക്കണക്കിന് രൂപ വിലമതിക്കുന്ന പൗരാണിക ആഭരണങ്ങൾ മോഷണം പോയി. തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായിയുടെ പരാതിയിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. കേസ് ഉടൻ ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും. അതീവ സുരക്ഷയുള്ള കവടിയാർ കൊട്ടാരത്തിന്റെ രണ്ടാം നിലയിലെ കിടപ്പുമുറിയിൽ നിന്നാണ് വജ്രാഭരണങ്ങളും പുരാതന സ്വർണ്ണശേഖരവും കാണാതായത്. ഏകദേശം രണ്ടു കോടി രൂപയുടെ പ്രാഥമിക കണക്കാണ് പുറത്തുവരുന്നതെങ്കിലും ആഭരണങ്ങളുടെ പൗരാണിക മൂല്യം ഇതിലും എത്രയോ അധികമാണെന്ന് കരുതപ്പെടുന്നു. ശ്രീചിത്തിര തിരുനാൾ മഹാരാജാവ് സമ്മാനിച്ച അമൂല്യമായ ആഭരണങ്ങളും നഷ്ടപ്പെട്ടവയിൽ ഉൾപ്പെടുന്നു.
കഴിഞ്ഞ നവംബറിൽ ബെംഗളൂരുവിലേക്ക് പോകാനായി അലമാര തുറന്നപ്പോഴാണ് ആഭരണങ്ങൾ നഷ്ടപ്പെട്ട വിവരം ഗൗരി ലക്ഷ്മിബായി അറിയുന്നത്. കൊട്ടാരത്തിനകത്ത് വിശദമായ തിരച്ചിൽ നടത്തിയിട്ടും ഫലമില്ലാതെ വന്നതോടെയാണ് ഡിജിപിക്ക് പരാതി നൽകിയത്. കൊട്ടാരത്തിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും അലമാരയുടെ സ്ഥാനത്തെക്കുറിച്ചും വ്യക്തമായ ധാരണയുള്ളവരാണ് മോഷണത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. പുറത്തുനിന്നൊരാൾക്ക് കൊട്ടാരത്തിനുള്ളിൽ കടന്ന് ഇത്രയും സുരക്ഷിതമായ ലോക്കറിൽ നിന്ന് ആഭരണങ്ങൾ കടത്തുക എളുപ്പമല്ല.
നിലവിൽ കൊട്ടാരത്തിലെ 40-ഓളം ജീവനക്കാരെയും അവിടെ താമസിക്കുന്ന നാല് കുടുംബങ്ങളെയും കേന്ദ്രീകരിച്ച് ചോദ്യം ചെയ്യൽ തുടരുകയാണ്. മോഷണം നടന്നുവെന്ന് കരുതുന്ന ഒക്ടോബർ-നവംബർ മാസങ്ങളിൽ കൊട്ടാരത്തിലെത്തിയ സന്ദർശകരുടെ പട്ടികയും പോലീസ് ശേഖരിച്ചിട്ടുണ്ട്.
കൊട്ടാരത്തിലെ വിന്റേജ് കാറുകളും മറ്റും ചിത്രീകരിക്കാൻ എത്തിയ യൂട്യൂബർമാരും നിരീക്ഷണത്തിലാണ്. ഡെപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘം നേരിട്ടെത്തി രാജകുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തി. ശേഷിക്കുന്ന ആഭരണങ്ങൾ മുൻകരുതൽ എന്ന നിലയിൽ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























