സങ്കടം താങ്ങാനാവാതെ.... എന്നും രാവിലെ പഠിക്കാനായി അഞ്ചിന് മകനെ വിളിച്ചിരുന്ന പിതാവ് അന്ന് ഫോൺ വിളിച്ചപ്പോൾ മകൻ എടുത്തില്ല, പരുക്കേറ്റെന്ന വിളിയെത്തിയത് പോലീസ് സ്റ്റേഷനിൽ നിന്ന്... ഒടുവിൽ ആ വാർത്ത കേട്ട്....

സങ്കടക്കടലിലായി.... പഠിക്കാനായി എന്നും രാവിലെ അഞ്ചിന് അഭിയാനെ പിതാവ് ഡോ. മുജീബ് റഹ്‌മാൻ ഫോണിൽ വിളിച്ചുണർത്തുമായിരുന്നു. ബുധനാഴ്ച രാവിലെയും പതിവുപോലെ മുജീബ് റഹ്‌മാൻ മകനെ വിളിച്ചെങ്കിലും ഫോണെടുത്തില്ല. കുറെ കഴിഞ്ഞ് പോലീസ് സ്റ്റേഷനിൽനിന്നു വിളിച്ച് അഭിയാന് അപകടത്തിൽ പരിക്കേറ്റെന്ന വിവരം പറഞ്ഞു.
കോഴിക്കോട്ട് ഇലക്ട്രിക് സ്‌കൂട്ടർ വൈദ്യുതിത്തൂണിലിടിച്ചുണ്ടായ അപകടത്തിലാണ് നൂറനാട് ഗവ. ആശുപത്രിയിലെ അസി.സർജൻ ഡോ.മുജീബ് റഹ്‌മാന്റെ മകനും മലബാർ മെഡിക്കൽ കോളേജിലെ ഒന്നാംവർഷ എം.ബി.ബി.എസ്. വിദ്യാർഥിയുമായ കായംകുളം പുളിമുക്ക് അലങ്കാറിൽ അഭിയാൻ മുജീബ് (21) മരിച്ചത്.
പെരുന്നാളിനായി വെള്ളിയാഴ്ച കൂട്ടുകാരുമായി കായംകുളത്ത് എത്തുമെന്ന് അഭിയാൻ പറഞ്ഞിരുന്നു. എല്ലാം ദിവസവും രാത്രിയിൽ വീട്ടിലേക്കു വിളിക്കുമായിരുന്നു. ബുധനാഴ്ച രാത്രിയിലും വിളിച്ചു. മകനെയും ഡോക്ടറാക്കണമെന്നായിരുന്നു പിതാവിന്റെ ആഗ്രഹം. പരീക്ഷ അടുക്കുമ്പോൾ മകനെ പഠിപ്പിക്കാനായി അവധിയെടുത്ത് ഒപ്പം നിൽക്കുമായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. അഭിയാന്റെ വിയോഗം കുടുംബത്തിനു തീരാനോവായി.
കായംകുളം ശ്രീനാരായണ സെൻട്രൽ സ്‌കൂളിലെ മിടുക്കനായ വിദ്യാർഥിയായിരുന്നു അഭിയാനെന്ന് അധ്യാപകരും ഓർത്തെടുക്കുന്നു. മൂന്നുവർഷം മുൻപ് അഭിയാന്റെ മാതാവിന്റെ സഹോദരൻ ഷെരീഫ് ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചിരുന്നു. അതിന്റെ വേദനയിൽനിന്ന് കുടുംബം കരകയറി വരുന്നതിനിടെയാണ് അഭിയാന്റെ വിയോഗം .മൃതദേഹം വ്യാഴാഴ്ച പുലർച്ചെയോടെ കായംകുളം പുളിമുക്കിലുള്ള വസതിയിൽ എത്തിക്കും. രാവിലെ 7.30 വരെ പൊതുദർശനത്തിനു വെച്ചശേഷം ഡോ.മുജീബ് റഹ്‌മാന്റെ കുടുംബവീടുള്ള കരുനാഗപ്പള്ളിയിലേക്കു കൊണ്ടുപോകും. രാവിലെ 10-ന് കരുനാഗപ്പള്ളി വെളുത്തമണൽ ജുമാമസ്ജിദ് കബറിസ്താനിൽ കബറടക്കം നടത്തും.
"
https://www.facebook.com/Malayalivartha

























