തന്റെ ജന്മദിനത്തിൽ മാലയിട്ട് കുടുംബത്തോടൊപ്പം മലകയറാൻ ആശങ്കയുടെ നൂൽ പാലത്തിൽ ഭക്തരെ വട്ടം കറക്കിയ രഹ്ന ഫാത്തിമ വീണ്ടും എത്തുന്നു... കഥ ഇങ്ങനെ
തന്റെ ജന്മദിനത്തിൽ മാലയിട്ട് കുടുംബത്തോടൊപ്പം മലകയറാൻ തീരുമാനിച്ചതായി രഹ്ന ഫാത്തിമ. മാറുതുറന്നു നടക്കാനുള്ള സ്ത്രീകളുടെ അവകാശത്തിനുവേണ്ടി വത്തക്കാ സമരം നടത്തി വിമർശങ്ങൾ ഏറ്റുവാങ്ങിയ ആക്ടിവിസ്റ്റ് രഹ്നാ ഫാത്തിമയാണ് പോലീസ് സഹായം തേടിയത്. ദര്‍ശനത്തിന് സംരക്ഷണം ആവശ്യപ്പെട്ട് രഹ്ന ഡെപ്യൂട്ടി കമ്മീഷ്ണര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. തന്‍റെ അപേക്ഷ സ്വീകരിച്ചിട്ടുണ്ടെന്നും ഉടന്‍ മറുപടി അറിയിക്കാമെന്നും കമ്മീഷ്ണറുടെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ടെന്ന് രഹ്ന പറഞ്ഞു. താന്‍ ഭക്തരുടെ എതിര്‍പ്പുകളെ ഭയപ്പെടുന്നില്ല. നിയമ വ്യവസ്ഥിതിക്ക് അനുസരിച്ചാണ് ശബരിമലയില്‍ പോകാന്‍ ഒരുങ്ങുന്നത്. ഇത്തവണ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രഹ്ന പറഞ്ഞു. കമ്മീഷ്ണറുടെ ഓഫീസില്‍ നിന്നും ലഭിക്കുന്ന മറുപടിയുടെ അടിസ്ഥാനത്തില്‍ തിരുമാനമെടുക്കുമെന്നും രഹ്ന പറഞ്ഞു.
കഴിഞ്ഞ മണ്ഡലകാലത്തും ശബരിമല സ്ത്രീപ്രവേശന വിധിയുടെ പശ്ചാത്തലത്തില്‍ രഹ്ന ഫാത്തിമ മല കയറാന്‍ എത്തിയിരുന്നു. ആന്ധ്രയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകയ്ക്കൊപ്പമായിരുന്നു ഇവര്‍ മല കയറാന്‍ എത്തിയത്. പോലീസ് ഇവര്‍ക്ക് സുരക്ഷയും നല്‍കിയിരുന്നു.എന്നാല്‍ പതിനെട്ടാം പടിക്ക് മുന്നിലെ നടപന്തലില്‍ വെച്ച് ഇവരെ പ്രതിഷേധകര്‍ തടഞ്ഞു. തുടര്‍ന്ന് മലകയറാതെ രഹ്ന മടങ്ങുകയായിരുന്നു. പിന്നീട് മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരണം നടത്തി എന്ന പരാതിയില്‍ രഹ്ന അറസ്റ്റിലായി. സംഭവത്തെ തുടര്‍ന്ന് രഹ്ന ജോലി ചെയ്യുന്ന ബിഎസ്‌എന്‍എല്‍ ഇവരെ സസ്പെന്‍റ് ചെയ്തിരുന്നു. എന്നാല്‍ ഇതൊന്നും വകവയ്ക്കാതെയാണ് ഇത്തവണ കുടുംബത്തോടൊപ്പം രഹ്ന പോകാനൊരുങ്ങുന്നത്. ഇരുമുടിക്കെട്ടുമായി രഹ്ന ഫാത്തിമ മലകയറിയപ്പോള്‍ ആശങ്കയുടെ നൂല്‍പ്പാലത്തിലൂടെ കടന്നുപോയത് കേരളത്തിലെ ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരായിരുന്നു. സത്യത്തില്‍ ആരാണ് ഈ വിവാദ നായിക രഹന ഫാത്തിമ?
ശബരിമല യുവതീപ്രവേശനത്തെ ഏറെ പിന്തുണച്ച ആളായിരുന്നു രഹ്ന ഫാത്തിമ. സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റും സാമൂഹ്യ വിഷയങ്ങളില്‍ സ്ഥിരമായി പ്രതികരിക്കുന്ന ആളും ആണ് രഹ്ന. പാത്തൂസ് എന്നാണ് രഹ്നയെ അടുപ്പമുള്ളവര്‍ വിളിക്കുന്നത്. കൊച്ചിയിലാണ് രഹ്നയുടെ താമസം. ജീവിത പങ്കാളിയായ മനോജിനും രണ്ട് കുട്ടികള്‍ക്കും ഒപ്പം. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്ന സുപ്രീം കോടതി വിധിയെ രഹ്ന ഫാത്തിമ ആദ്യം മുതലേ പിന്തുണച്ചിരുന്നു. ആരാധനലായങ്ങളില്‍ ലിംഗ വിവേചനം പാടില്ലെന്ന നിലപാടില്‍ ആയിരുന്നു രഹ്ന ഉറച്ച് നിന്നിരുന്നത്. ആര്‍ത്തവം അശുദ്ധമാണെന്ന നിലപാടിനെതിരേയും രഹ്ന രംഗത്ത് വന്നിരുന്നു. വിധിയുടെ പശ്ചാത്തലത്തില്‍ കറുപ്പുടുത്ത്, ഒരു ഫോട്ടയും രഹ്ന ഫാത്തിന ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. തത്വമസി എന്ന കുറിപ്പോട് കൂടി ആയിരുന്നു ഇത്. എന്നാല്‍ രഹ്ന കറുപ്പുടുത്ത് മലകയറാന്‍ എത്തും എന്ന സൂചനകള്‍ ഒന്നും അന്നുണ്ടായിരുന്നില്ല.
രഹ്നയുടെ ചിത്രത്തിന് താഴെ സംഘപരിവാര്‍ അനുകൂലികളുടെ പച്ചത്തെറി വിളി ആയിരുന്നു. രഹ്നയുടെ പേരിലെ മുസ്ലീം ഐഡന്റിറ്റി തന്നെ ആയിരുന്നു പലരുടേയും പ്രശ്‌നം. അതിന്റെ പേരില്‍ തന്നെ ആയിരുന്നു തെറിവിളികളും അശ്ലീലവര്‍ഷവും. രഹ്ന ഫാത്തിമ ഒരു ഭക്തയാണോ എന്ന ചോദ്യമാണ് പലരും ഉന്നയിച്ചത്. ആ അര്‍ത്ഥത്തില്‍ രഹ്ന ഒരു ഭക്തയല്ല എന്ന് പറയേണ്ടി വരും. ഹിന്ദുമത വിശ്വാസിയും അല്ല രഹ്ന. ഒരു മതത്തിലും വിശ്വസിക്കാത്ത ആളാണ് താന്‍ എന്ന് നേരത്തേ വ്യക്തമാക്കിയിട്ടുള്ള ആളാണ് രഹ്ന.
സദാചാര പോലീസിങ്ങിനെതിരായി കൊച്ചി മറൈന്‍ ഡ്രൈവില്‍ നടന്ന ചുംബന സമരത്തിലും സജീവ പങ്കാളിയായിരുന്നു രഹ്ന ഫാത്തിമ. അതിന്റെ പേരിലും അവര്‍ ഒരുപാട് സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. തുടര്‍ന്നും സദാചാര പോലീസിങ്ങിനെതിരെ ശക്തമായ നിലപാടായിരുന്നു അവര്‍ സ്വീകരിച്ചിരുന്നത്. മോഡലിങ്ങിലും ശ്രദ്ധ പതിപ്പിക്കുന്ന ആളാണ് രഹ്ന ഫാത്തിമ. തന്റെ ഫേസ്ബുക്ക് വാളില്‍ തന്നെ ഇത്തരം ചിത്രങ്ങള്‍ രഹ്ന പങ്കുവച്ചിണ്ട്. പല ഫാഷന്‍ ഷോകളിലും പങ്കെടുത്തിട്ടും ഉണ്ട്. ശബരിമല വിവാദത്തിന് മുമ്പ് , ഹിന്ദു വിശ്വാസവുമായി ബന്ധപ്പെട്ട് മറ്റൊരു വിവാദത്തിലും രഹ്ന ഉള്‍പ്പെട്ടിരുന്നു. അത് തൃശൂരിലെ പുലികളിയുമായി ബന്ധപ്പെട്ടായിരുന്നു. അന്ന് രഹ്ന ഉള്‍പ്പെടെയുള്ള ചില സ്ത്രീകള്‍ പുലികളിയില്‍ പുലിവേഷം അണിഞ്ഞ് പങ്കെടുക്കുകയും ചെയ്തിരുന്നു. നഗ്ന ശരീരത്തില്‍ പുലി വരഞ്ഞായിരുന്നു രഹ്നയുടെ പ്രകടനം. പിന്നീട് പൂര്‍ണ്ണ നഗ്നയായി ഏകയെന്ന സിനിമയിലും രഹ്ന അഭിനയിച്ചു. തന്റെ ശരീരം വളരെ മനോഹരമെന്നാണ് രഹ്ന പറയുന്നത്.
മാറു തുറക്കല്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രഹ്ന എടുത്ത ചിത്രം ആക്ടിവിസ്റ്റും സുഹൃത്തുമായ ദിയ സനയാണ് ഫേസ്‌ബുക്കില്‍ പങ്കുവച്ചത് ഏറെ ചര്‍ച്ചയായിരുന്നു. തണ്ണിമത്തന്‍ കൊണ്ട് മാറ് മറയ്ക്കുകയും പിന്നീട് മാറ് പൂര്‍ണമായും തുറന്നുകാണിക്കുകയും ചെയ്യുന്ന രണ്ട് ചിത്രങ്ങളാണ് ദിയ സന പോസ്റ്റ് ചെയ്തത്. എന്നാല്‍ ഈ പോസ്റ്റ് ഫേസ്‌ബുക് കമ്യൂണിറ്റി സ്റ്റാന്റേര്‍ഡിന് നിരക്കുന്നില്ലെന്ന പേരില്‍ നീക്കം ചെയ്തു.
https://www.facebook.com/Malayalivartha