പണിയെടുക്കാതെ കണക്കിലെ കുതന്ത്രങ്ങളിലൂടെ ജനങ്ങളെ പറ്റിക്കാനിറങ്ങിയ നരേന്ദ്രമോദിക്കും സംഘത്തിനും കനത്തതിരിച്ചടി; മെയ് മാസം വിദേശ നിക്ഷേപക കമ്പനികള്‍ ഓഹരിവിപണിയില്‍ നിന്ന് പിന്‍വലിച്ചത് 29,000 കോടി രൂപ; ഇതോടെ ഇന്ത്യയെ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായ വളര്‍ത്തിയെന്ന മോദിയുടെ അവകാശവാദം പൊളിഞ്ഞു

പണിയെടുക്കാതെ കണക്കിലെ കുതന്ത്രങ്ങളിലൂടെ ജനങ്ങളെ പറ്റിക്കാനിറങ്ങിയ നരേന്ദ്രമോദിക്കും സംഘത്തിനും കനത്തതിരിച്ചടി. മെയ് മാസം വിദേശ നിക്ഷേപക കമ്പനികള്‍ ഓഹരിവിപണിയില്‍ നിന്ന് പിന്‍വലിച്ചത് 29,000 കോടി രൂപ. ഇതോടെ ഇന്ത്യയെ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായ വളര്‍ത്തിയെന്ന മോദിയുടെ അവകാശവാദം പൊളിഞ്ഞു. 2023 ജൂണിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിമാസ നഷ്ടമാണിത്. ഈ മാസം അവസാനിക്കാന്‍ കുറേ ദിവസങ്ങള്‍ ശേഷിക്കെ നഷ്ടം ഇനിയും കൂടുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. സാമ്പത്തിക നവീകരണങ്ങള്‍ ലക്ഷ്യത്തിലെത്താത്തതും ഭരണപരാജയവും കാരണമാണ് കമ്പനികള്‍ കൂട്ടത്തോടെ പണം പിന്‍വലിക്കുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് തുടങ്ങുന്നതിന് മുമ്പ് അതായത് ഏപ്രില്‍ 10ന് സെന്‍സെക്‌സ് 74,998.11 എന്ന ഉയര്‍ന്ന നിലയിലും വോട്ടെടുപ്പ് ആരംഭിച്ച ശേഷം മെയ് മൂന്നിന് നിഫ്റ്റി 22,794.7 എന്ന സര്‍വകാല റെക്കോഡിലും എത്തിയിരുന്നു. സെന്‍സെക്‌സ് വൈകാതെ 75,000ഉം നിഫ്റ്റി 23,000ഉം കടക്കുമെന്നും ഗോദി മീഡിയ വിലയിരുത്തി.
ഓഹരിവിപണിയിലെ കുതിപ്പ് സര്‍ക്കാരിന്റെ നേട്ടമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും കൂട്ടരും ഉയര്‍ത്തിക്കാട്ടി. പിന്നീട് വിപണയില്‍ കനത്ത തിരിച്ചടിയാണ് ഉണ്ടായത്. കഴിഞ്ഞ ഫെബ്രുവരിയിലും മാര്‍ച്ചിലുമായി 1539 കോടിയും 35,098 കോടിയുമാണ് വിദേശ കമ്പനികള്‍ ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപിച്ചത്. ഒന്നാംഘട്ട വോട്ടെടുപ്പിന് ശേഷം മോദി തരംഗമില്ലെന്നും ബിജെപി സര്‍ക്കാരിന് തുടര്‍ച്ച ഉണ്ടാകില്ലെന്നും സൂചന ലഭിച്ചതോടെ കമ്പനികള്‍ പാലംവലിച്ചു. ഏപ്രിലില്‍ 8700 കോടി രൂപ അവര്‍ പിന്‍വലിച്ചു. ഈ മാസം ആദ്യത്തെ പത്ത് ദിവസം 17,000 കോടി കൂടി പിന്‍വലിച്ചു.
മോദിയുടെ വലംകയ്യായ അദാനിയും അംബാനിയും കോണ്‍ഗ്രസിന് കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം നല്‍കിയെന്ന് അദ്ദഹം തന്നെ ആരോപിച്ചതും തിരിച്ചടിയായി. തോല്‍വിഭയന്നാണ് മോദി ഇത്തരത്തിലൊരു പ്രസ്താവന നടത്തിയതെന്ന് വിദേശമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വിലയിരുത്തലുണ്ടായി. രാജ്യത്ത് സൗഹൃദ അന്തരീക്ഷം നിലനിന്നാലേ വിദേശ കമ്പനികള്‍ നിക്ഷേപത്തിനെത്തൂ. ഒന്നാംഘട്ട വോട്ടെടുപ്പിന് ശേഷം നരേന്ദ്ര മോദി അടക്കമുള്ള ബിജെപി നേതാക്കള്‍ നടത്തുന്ന വിദ്വേഷ പ്രസംഗങ്ങള്‍ രാജ്യത്തെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നതാണ്.
2014ല്‍ അച്ഛേ ദിന്‍, 2019ല്‍ ദേശ്കി സുരക്ഷ എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിയും മോദിയും ഇത്തവണ മോദി ഗ്യാരണ്ടിയുമായാണ് എത്തിയതെങ്കിലും ഒന്നാംഘട്ട വോട്ടെടുപ്പ് കഴിഞ്ഞതോടെ ഗ്യാരണ്ടിയുടെ കാറ്റ് ജനങ്ങള്‍ അഴിച്ചുവിട്ടെന്ന് മനസ്സിലായി. അതോടെയാണ് പച്ചയ്ക്ക് വര്‍ഗീയ വിഷം ചീറ്റാന്‍ തുടങ്ങിയത്. രാമക്ഷേത്രം കോണ്‍ഗ്രസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കും എന്ന തരത്തിലുള്ള തരംതാണ പ്രസ്താവനകള്‍ വരെ നരേന്ദ്രമോദി നടത്തി. എന്നിട്ടും തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടിയെടുത്തില്ല.
പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് തേടി ജനങ്ങളുടെ അടുത്തേക്ക് ചെല്ലാനാകാത്ത സ്ഥിതിയാണുള്ളത്. മിനിമം താങ്ങുവില നല്‍കുമെന്ന വാഗ്ദാനം നരേന്ദ്രമോദി പാലിക്കാത്തതിലുള്ള പ്രതിഷേധം ശക്തമാണ്. ഹരിയാനയിലെ ബിജെപി സര്‍ക്കാരിനുള്ള പിന്തുണ മൂന്ന് സ്വതന്ത്രര്‍ പിന്‍വലിച്ചത് അതുകൊണ്ടാണ്. ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടും കേവലം സാങ്കേതികത്വം പറഞ്ഞ് കടിച്ച് തൂങ്ങിക്കിടക്കുകയാണ് മുഖ്യമന്ത്രി നയാബ് സിംഗ്.
വെള്ളം എത്തിക്കുന്നവര്‍ക്ക് വോട്ട് നല്‍കുമെന്ന് ഹരിയാനയിലെ ചില ഗ്രാമങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. എല്ലാവര്‍ക്കും ശുദ്ധജലം എന്ന മോദിയുടെ പ്രഖ്യാപനം പാഴ് വാക്കായത് കൊണ്ടാണ് ഇത്തരത്തിലുള്ള കാര്യങ്ങള്‍ സംഭവിക്കുന്നത്. ഡല്‍ഹിക്കും അതിന് ചുറ്റുമുള്ള സംസ്ഥാനങ്ങളും കേന്ദ്രീകരിച്ചാണ് ഇനി തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡല്‍ഹിയില്‍ കെജ്രിവാളിനെ അറസ്റ്റ് ചെയ്തതോടെ ഉണ്ടായ പ്രതിഷേധം ജാമ്യത്തിലിറങ്ങിയിട്ടും അടങ്ങിയിട്ടില്ല. ബിജെപിയുടെ എല്ലാ കുതന്ത്രങ്ങളും ഡല്‍ഹിയില്‍ തകര്‍ന്നടിയുകയാണ്.
ഏറ്റവും അവസാനം സ്വാതി മലേവാള്‍ ഉന്നയിച്ച ആരോപണത്തിന് പിന്നില്‍ ബിജെപിയാണെന്ന് വ്യക്തമായി. ബിഹാറില്‍ ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ഒറ്റയ്ക്കും മറുവശത്ത് മോദി, അമിത്ഷാ, നിതീഷ്‌കുമാര്‍, രാജ്‌നാഥ് സിംഗ്, ജെപി നദ്ദ എന്നിവര്‍ എന്‍ഡി,.എയ്ക്കുവേണ്ടിയും പ്രചരണം നടത്തി. രാഹുലും ഖാര്‍ഗെയും രണ്ട് തവണ മാത്രമാണ് സംസ്ഥാനത്തെത്തിയത്. ഹിന്ദു-മുസ്ലിം, മത്സ്യം-മാസ്യം, പാക്കിസ്ഥാന്‍ തുടങ്ങിയ വിഷയങ്ങളാണ് ബിജെപി ഉയര്‍ത്തുന്നത്. തേജസ്വി ആകട്ടെ തൊഴിലില്ലായ്മ, ദാരിദ്ര്യം, വിലക്കയറ്റം തുടങ്ങിയ ജനകീയ വിഷയങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്. അതുകൊണ്ട് തന്നെ പ്രതിപക്ഷത്തിന്റെ സമ്മേളനങ്ങളില്‍ വലിയ ജനകീയ പങ്കാളിത്തമാണുള്ളത്, പ്രത്യേകിച്ച് യുവാക്കളുടെ.
മോദി കരുത്തനായ നേതാവാണെന്ന് പറയുമ്പോഴും അദ്ദേഹത്തിനെതിരെ മത്സരിക്കാന്‍ പത്രിക നല്‍കാന്‍ പോലും പലരെയും അനുവദിക്കുന്നില്ല. നല്‍കുന്നവരുടെ പത്രികകള്‍ യാതൊരു കാരണവുമില്ലാതെ തള്ളിക്കളഞ്ഞു. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ വ്യാജ ഒപ്പിട്ട് എതിര്‍സ്ഥാനാര്‍ത്ഥികളുടെ പത്രിക പിന്‍വലിപ്പിച്ചു. ബിജെപിയുടെ പരാജയഭീതിയുടെ ആഴം എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കാന്‍ ഇതൊക്കെ ധാരാളം. മഹാരാഷ്ട്രയില്‍ എന്‍സിപിയേയും ശിവസേനയേയും പിളര്‍ത്തിയാണ് മോദി ബിജെപി പിന്തുണയുള്ള സര്‍ക്കാര്‍ രൂപീകരിച്ചത്. ഇതിനെതിരെ വലിയ ജനവികാരം രൂപപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് ഈ രണ്ട് പാര്‍ട്ടികള്‍ക്കും ഇത്തവണ സഹതാപതരംഗം ലഭിക്കുമെന്ന് ഉറപ്പാണ്. അങ്ങനെ എല്ലാം കൊണ്ടും മിക്ക സംസ്ഥാനങ്ങളിലും മോദിക്കും ബിജെപിക്കും എതിരായ ജനവിധിയാണ് നടക്കുന്നത്. അതിന്റെ ആഘാതം എത്രയാണെന്ന് ഫലം പുറത്തായ ശേഷമേ അറിയാനാകൂ.
https://www.facebook.com/Malayalivartha