കണ്ണന്‍ ഗോപിനാഥന്‍ കസ്റ്റഡിയില്‍; പൗരത്വ ഭേദഗതി നിയമത്തിന് എതിരെയുളള പ്രക്ഷോഭത്തിന്റെ ഭാഗമായുളള യാത്രയ്ക്കിടെ ഉത്തര്‍ പ്രദേശ് അതിര്‍ത്തിയില്‍ വെച്ച് കസ്റ്റഡിയിലെടുത്തു
മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ ഉത്തര്‍ പ്രദേശ് പോലീസ് കസ്റ്റഡിയില്‍. പൗരത്വ ഭേദഗതി നിയമത്തിന് എതിരെയുളള പ്രക്ഷോഭത്തിന്റെ ഭാഗമായുളള യാത്രയ്ക്കിടെയാണ് ഉത്തര്‍ പ്രദേശ് അതിര്‍ത്തിയില്‍ വെച്ച് കണ്ണന്‍ ഗോപിനാഥന്‍ കസ്റ്റഡിയിലായിരിക്കുന്നത്. കസ്റ്റഡിയിലെടുക്കപ്പെട്ട വിവരം കണ്ണന്‍ ഗോപിനാഥന്‍ തന്നെയാണ് ട്വിറ്ററിലൂടെ പുറംലോകത്തെ അറിയിച്ചത്. ചില ചിത്രങ്ങളും പോലീസ് നല്‍കിയ നോട്ടീസിന്റെ കോപ്പിയും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് കുഴപ്പമുണ്ടാക്കുന്നുവെന്നും അതിനാല്‍ കരുതല്‍ നടപടിയെന്ന നിലയ്ക്ക് കസ്റ്റഡിയിലെടുക്കുന്നു എന്നുമാണ് പോലീസ് നൽകിയ വിവരം. പോലീസ് തന്നെ ഒരു ധാബയിലേക്കാണ് കൊണ്ടുപോയിരിക്കുന്നതെന്നും തന്നോട് മാന്യമായിട്ടാണ് പെരുമാറുന്നത് എന്നും കണ്ണന്‍ ഗോപിനാഥന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. രാജ്പുത്താന ഹോട്ടല്‍ ആന്‍ഡ് ധാബയിലാണ് പോലീസ് സംഘം കണ്ണന്‍ ഗോപിനാഥനെ ആദ്യം കൊണ്ടുപോയത്. തുടര്‍ന്ന് ഗസ്റ്റ് ഹൌസിലേക്ക് മാറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്തരവ് പ്രകാരമുളള കാര്യങ്ങളാണ് തങ്ങള്‍ ചെയ്യുന്നത് എന്ന് പോലീസ് പറയുന്നതായും കണ്ണന്‍ ഗോപിനാഥന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.
പൗരത്വ ഭേദഗതി നിയമം അടക്കമുളള കേന്ദ്ര സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കെതിരെ ശക്തമായി പ്രതിഷേധമുയര്‍ത്തി ശ്രദ്ധ നേടിയ ഐഎഎസുകാരനാണ് കണ്ണന്‍ ഗോപിനാഥന്‍. പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പ്രതിഷേങ്ങളുടെ മുന്‍ നിരയില്‍ കണ്ണന്‍ ഗോപിനാഥനുണ്ട്. ഇന്ന് വൈകിട്ട് പൂനെയില്‍ പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കുമെന്ന് കണ്ണന്‍ ഗോപിനാഥന്‍ ട്വീറ്റ് ചെയ്തിരുന്നു. നേരത്തെ മുംബൈയില്‍ പൗരത്വ നിയമത്തിന് എതിരെ സംഘടിപ്പിക്കപ്പെട്ട ലോംഗ് മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ മുംബൈ പോലീസ് കണ്ണന്‍ ഗോപിനാഥനെ കസ്റ്റഡിയില്‍ എടുത്തിരുന്നു.
തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ അടക്കമുളള പ്രതിഷേധക്കാര്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ വന്‍ പ്രതിഷേധം ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് കണ്ണന്‍ ഗോപിനാഥന്‍ വിട്ടയക്കപ്പെട്ടത്. തീപ്പന്തങ്ങളേന്തിയ വിദ്യാര്‍ത്ഥികളുടെ സംഘം അന്ന് തോളിലേന്തിയാണ് കണ്ണന്‍ ഗോപിനാഥനെ പോലീസ് സ്‌റ്റേഷനില്‍ നിന്ന് സമരമുഖത്തേക്ക് മടക്കിക്കൊണ്ടുപോയത്. കോട്ടയം സ്വദേശിയായ കണ്ണന്‍ ഗോപിനാഥന്‍ കശ്മീരിനെ വിഭജിക്കാനും പ്രത്യേക പദവി റദ്ദ് ചെയ്യാനുമുളള കേന്ദ്ര തീരുമാനത്തില്‍ പ്രതിഷേധിച്ച് ഐഎഎസ് ജോലി രാജി വയ്ക്കുകയായിരുന്നു.
രാജ്യത്ത് നടക്കുന്നത് തെറ്റാണെന്ന് തോന്നിയിട്ടും മൗനം പാലിക്കുന്നവര്‍ രാജ്യദ്രോഹികളാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. തീരുമാനങ്ങള്‍ എടുക്കാനുള്ള അധികാരം സര്‍ക്കാരിനുണ്ടെന്നും എന്നാല്‍ അവയ്‌ക്കെതിരെ പ്രതികരിക്കാനുള്ള അവകാശം നിഷേധിക്കാന്‍ സര്‍ക്കാരിനാകില്ലെന്നും കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha