ദിലീപിന് കൂടുതൽ തിരിച്ചടികൾ; കേസില്‍ കോടതിയില്‍ ഹാജരാകാതിരുന്ന ദിലീപിന്റെ നടപടിയില്‍ കോടതി അതൃപ്തി അറിയിച്ചു
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസില്‍ വിടുതല്‍ ഹര്‍ജി തള്ളിയതിന് പിന്നാലെ ദിലീപിന് കൂടുതല്‍ തിരിച്ചടി. കേസില്‍ കോടതിയില്‍ ഹാജരാകാതിരുന്ന ദിലീപിന്റെ നടപടിയില്‍ കോടതി അതൃപ്തി അറിയിച്ചു. ദിലീപ് സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി തള്ളിയ ഉത്തരവിനിടെയാണ് കോടതി അതൃപ്തി അറിയിച്ചത്.
തിങ്കളാഴ്ച കേസിലെ മുഴുവന്‍ പ്രതികളും കോടതിയില്‍ ഹാജരാകണമെന്ന് കൊച്ചിയിലെ പ്രത്യേക വിചാരണ കോടതി ഉത്തരവിട്ടിട്ടുണ്ട്. അന്നേദിവസം പ്രതികള്‍ക്ക് മേല്‍ കോടതി കുറ്റം ചുമത്തുകയും കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുകയും ചെയ്യും. എന്നാല്‍ കുറ്റം ചുമത്തുന്നത് നീട്ടിവയ്ക്കണമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. വിടുതല്‍ ഹര്‍ജിയുമായി ദിലീപ് മേല്‍കോടതിയെ സമീപിക്കുകയാണെന്നും അതിനാല്‍ 10 ദിവസത്തെ സമയം കൂടി അനുവദിക്കണമെന്നുമായിരുന്നു ദിലീപിന്റെ ആവശ്യം. കോടതി ഈ ആവശ്യം അംഗീകരിക്കാന്‍ തയാറായില്ല.
കേസിന്റെ വിചാരണ ആറ് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന സുപ്രീംകോടതി ഉത്തരവുണ്ടെന്നും അതിനാല്‍ വിചാരണ നടപടികള്‍ വേഗത്തിലാക്കണമെന്നും കോടതി വിലയിരുത്തി. കേസിലെ പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപും പത്താം പ്രതി വിഷ്ണുവുമാണ് വിചാരണ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നത്. തന്റെ ഹര്‍ജിയിലെ വിവരങ്ങള്‍ പുറത്തുപോകരുതെന്നും ദിലീപ് കോടതിയോട് അപേക്ഷിച്ചിരുന്നു.
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങള്‍ നടന്‍ ദിലീപ് കണ്ടു. തന്നെ ബന്ധപ്പെടുത്തുന്ന യാതൊരു കാര്യവും ദൃശ്യങ്ങളിലില്ലെന്ന ആത്മവിശ്വസത്തിലാണ് ദിലീപ്. ഇതേ തുടര്‍ന്നാണ് കേസില്‍ വിടുതല്‍ ഹര്‍ജി നല്‍കാന്‍ ദിലീപിന്റെ അഭിഭാഷകന്‍ തീരുമാനിച്ചത്. ദിലീപിനെതിരെ, നടിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തതിന്റെ ഗൂഢാലോചന, ബലാത്സംഗം എന്നീ കുറ്റങ്ങളാണ് കുറ്റപത്രത്തില്‍ ചുമത്തിയിരിക്കുന്നത്.
മലയാള സിനിമ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടിയെ തട്ടികൊണ്ട് പോയി ആക്രമിച്ച കേസ്. നടൻ ദിലീപ് വരെ ഉള്ളപ്പെട്ട കേസ് ഏറെ വിവാദമായിരുന്നു, സംഭവം നടന്ന് മൂന്നുവർഷം തികയാൻ മാസങ്ങൾ ബാക്കി നിൽക്കവേയാണ് കേസിന്റെ വിചാരണ നടപടികൾ ആരംഭിച്ചത്.
നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയാണ് ദിലീപ്. പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് ദിലീപ് വിചാരണക്കോടതിയിൽ വിടുതൽ ഹർജി സമർപ്പിച്ചത്. വിചാരണക്കാവശ്യമായ ശക്തമായ തെളിവുകൾ ദിലീപിനെതിരെയുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. പ്രതികൾക്കെതിരെ കുറ്റം ചുമത്തുന്നതിനു മുന്നോടിയായുള്ള പ്രാഥമിക വാദം നേരത്തെ പൂർത്തിയായിരുന്നു. ഇരയ്‌ക്കെതിരെ ആരോപണങ്ങളുന്നയിച്ചാണ് ദിലീപ് വിടുതൽ ഹർജി നൽകിയത്. അടച്ചിട്ട കോടതി മുറിയിലാണ് കേസിന്റെ വാദം കേട്ടത്. ഇരയുടെ സ്വകാര്യതയെ ബാധിക്കുമെന്നതിനാൽ ഹർജിയിലെ വിവരങ്ങൾ പുറത്ത് വിടുന്നതിന് കോടതി വിലക്കേർപ്പെടുത്തിയിരുന്നു.
അതേസമയം ദൃശ്യങ്ങള്‍ കോടതിക്ക് നല്‍കിയത് ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുടെ അഭിഭാഷകനാണ്. അതിലും ദുരൂഹതയുണ്ടെന്നാണ് ദിലീപിന്റെ ആക്ഷേപം. പ്രതിയുടെ അഭിഭാഷകന്‍ തന്നെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ഹാജരാക്കിയെങ്കിലും അത് ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ നല്‍കിയില്ല. അത് കണ്ടെത്താന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞതുമില്ല. കേസിലെ പ്രധാന പ്രതിയായ പള്‍സര്‍ സുനി കോടതിയില്‍ കീഴടങ്ങാനെത്തിയപ്പോഴാണ് പൊലീസ് നാടകീയമായി പിടികൂടിയത്. അത് കഴിഞ്ഞ് ഏറെ നാളുകള്‍ക്ക് ശേഷമാണ് ദിലീപിനെ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്. രണ്ടാംതവണ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 84 ദിവസം ആലുവ ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞു. നാല് തവണ ജാമ്യാപേക്ഷ നല്‍കിയെങ്കിലും തള്ളിയിരുന്നു. അഞ്ചാം തവണയാണ് ജാമ്യം കിട്ടിയത്. കോടതി അനുമതിയില്ലാതെ വിദേശത്ത് പോകാന്‍ പോലും ദിലീപിന് കഴിയാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്.
https://www.facebook.com/Malayalivartha