ശ്രീനാരായണ ഗുരുദേവന്റെ അനുഗ്രഹവും സര്‍വ്വാഭീഷ്ട വരദായിനിയായ കണിച്ചുകുളങ്ങര ഭഗവതിയുടെ കരുണാകടാക്ഷവും അഡ്വ രാജന്‍ബാബുവിന്റെ നിയമോപദേശവും ഉളളിടത്തോളം കാലം വെളളാപ്പളളിയെ തൊടാന്‍ ആര്‍ക്കും കഴിയില്ല; വെള്ളാപ്പളളിക്ക് നേരെ പരിഹാസവുമായി അഡ്വക്കേറ്റ് ജയശങ്കര്‍
എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശന് എതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് ബിഡിജെഎസ് ജനറല്‍ സെക്രട്ടറി സുഭാഷ് വാസു രംഗത്ത് വന്നതിന് പിന്നാലെ വെള്ളാപ്പളളിക്ക് നേരെ പരിഹാസവുമായി അഡ്വക്കേറ്റ് ജയശങ്കര്‍ രംഗത്ത്.
വെള്ളാപ്പളളി നടേശനുമായി ഇടഞ്ഞവരെ പോസ്റ്റില്‍ ജയശങ്കര്‍ എണ്ണിയെണ്ണി ചൂണ്ടിക്കാട്ടുന്നു. കണിച്ചുകുളങ്ങര ഭഗവതിയുടെ കരുണാകടാക്ഷവും അഡ്വ രാജന്‍ബാബുവിന്‍്റെ നിയമോപദേശവും ഉളളിടത്തോളം കാലം വെളളാപ്പളളിയെ തൊടാന്‍ ആര്‍ക്കും കഴിയില്ലെന്നും ജയശങ്കര്‍ പരിഹസിക്കുന്നു. ഫേസ്ബുക്കിലാണ് വെള്ളാപ്പളളിയെ ജയശങ്കര്‍ രൂക്ഷമായി പരിഹസിച്ചിരിക്കുന്നത്.
അഡ്വക്കേറ്റ് ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്: '' യേശുദേവനെ യൂദാസ് ഒറ്റുകൊടുത്തു; പത്രോസ് കോഴി കൂവുംമുമ്ബ് മൂന്നു തവണ തളളിപ്പറഞ്ഞു എന്നാണ് ചരിത്രം. വെളളാപ്പളളി നടേശന്‍്റെ കാര്യവും വ്യത്യസ്തമല്ല. ആദ്യം എംബി ശ്രീകുമാര്‍, പിന്നെ സികെ വിദ്യാസാഗര്‍, അതു കഴിഞ്ഞ് ഗോകുലം ഗോപാലന്‍, ഏറ്റവും അവസാനം സുഭാഷ് വാസു.
ഡോ പല്‍പ്പുവിന്‍്റെ സമുദായ സ്നേഹവും ടികെ മാധവന്‍്റെ സംഘാടന വൈഭവവും സഹോദരന്‍ അയ്യപ്പന്‍്റെ പുരോഗമന വാഞ്ഛയും ആര്‍ ശങ്കറിന്‍്റെ കര്‍മകുശലതയും കുമാരനാശാന്‍്റെ കാവ്യഭാവനയും ഒത്തിണങ്ങിയ മഹാപുരുഷനാണ് വീരശ്രീ വെളളാപ്പളളി നടേശന്‍.
ശ്രീനാരായണ ഗുരുദേവന്‍്റെ അനുഗ്രഹവും സര്‍വ്വാഭീഷ്ട വരദായിനിയായ കണിച്ചുകുളങ്ങര ഭഗവതിയുടെ കരുണാകടാക്ഷവും അഡ്വ രാജന്‍ബാബുവിന്‍്റെ നിയമോപദേശവും ഉളളിടത്തോളം കാലം വെളളാപ്പളളിയെ തൊടാന്‍ ആര്‍ക്കും കഴിയില്ല. അതുകൊണ്ടാണ് മുമ്ബ് അദ്ദേഹത്തെ കളളന്‍, കളളുകച്ചവടക്കാരന്‍ എന്നൊക്കെ ആക്ഷേപിച്ച വിപ്ലവകാരികള്‍ ഇപ്പോള്‍ നവോത്ഥാന നായകനാക്കി തോളിലേറ്റി നടക്കുന്നത്. ജയ് ജയ് വെളളാപ്പളളി!'' എന്നും അദ്ദേഹം കുറിക്കുന്നു.
കഴിഞ്ഞദിവസം ആയിരുന്നു സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് സുഭാഷ് വാസു രാജിവെച്ചത്. പാർട്ടിയിലെ ഭിന്നതയാണ് രാജിയിലേക്ക് നയിച്ചതെന്നാണ് സൂചന. വെള്ളാപ്പള്ളിക്കും കുടുംബത്തിനും നേരെ രൂക്ഷ വിമർശനവുമായാണ് ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസു രംഗത്തെത്തിയത്. രക്തം കുടിക്കുന്ന ഡ്രാക്കുളയാണ് വെള്ളാപ്പള്ളിയുടെ കുടുംബമെന്ന് സുഭാഷ് വാസു ആരോപിച്ചു. തുഷാറിന് അനധികൃത സ്വത്തുണ്ടെന്നും വെള്ളാപ്പള്ളി തന്നെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും സുഭാഷ് ആരോപിച്ചു. കായംകുളത്ത് വാർത്താസമ്മേളനത്തിലാണ് തുഷാറിനും കുടുംബത്തിനും എതിരെ രൂക്ഷവിമർശനവുമായി സുഭാഷ് വാസു എത്തിയത്. ഈഴവ സമുദായത്തിന്‍റെ രക്തം കുടിക്കുന്ന ഡ്രാക്കുളയാണ് വെള്ളാപ്പള്ളിയെന്ന് സുഭാഷ് വാസു ആരോപിച്ചു.
ബിഡിജെഎസിന് വേണ്ടി പ്രവര്‍ത്തിച്ചത് താനാണെന്നും പത്രസമ്മേളനം നടത്തുമ്ബോള്‍ മാത്രമാണ് തുഷാര്‍ പ്രസിഡന്റ് ആകുന്നതെന്നും സുഭാഷ് വാസു പറഞ്ഞു. പ്രസിഡന്റായി തുഷാര്‍ അഭിനയിക്കുക മാത്രമാണ് ചെയതതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെള്ളാപ്പള്ളി ചെയ്യുന്നത് മദ്യ കച്ചവടമാണ്. രക്തം കുടിക്കുന്ന ഡ്രാക്കുളയാണ് വെള്ളാപ്പള്ളിയുടെ കുടുംബം. തുഷാറിന് അനധികൃത സ്വത്തുക്കളുണ്ട്. കോന്നിയില്‍ തനിക്ക് വസ്തു ഉണ്ടെന്നത് സത്യമാണെന്നും വെള്ളാപ്പള്ളി തന്നെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും സുഭാഷ് പറഞ്ഞു. .
2018ലാണ് കേന്ദ്ര സർക്കാർ സുഭാഷ് വാസുവിനെ സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിയമിച്ചത്. അടുത്ത കാലം വരെ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ വിശ്വസ്തനായിരുന്ന സുഭാഷ് വാസു. എസ്എൻഡിപി താലൂക്ക് യൂണിയൻ പ്രസിഡന്‍റിന് പുറമെ ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയാണ് അദ്ദേഹം. എന്നാൽ ബിഡിജെഎസിലെയും എസ്എൻഡിപിയിലെയും ഉന്നത പദവി നൽകാത്തതിനെ ചൊല്ലി സുഭാഷ് വാസുവും നേതൃത്വവുമായി അഭിപ്രായഭിന്നയുണ്ടായി.
എസ്.എന്‍.ഡി.പി യോഗത്തില്‍ സുഭാഷ് വാസുവും വെളളാപ്പളളി നടേശനും തമ്മിലുളള അഭിപ്രായഭിന്നത അടുത്തിടെ മറനീക്കി പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ സുഭാഷ് വാസു നേതൃത്വം നല്‍കുന്ന മാവേലിക്കര യൂണിയന്‍ വെള്ളാപ്പള്ളി നടേശന്‍ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തി. സുഭാഷ് വാസുവിനെതിരെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. യൂണിയന്‍ ഓഫീസിലെ വരവ് ചെലവ് കണക്ക് ബുക്ക് അടക്കം രേഖകള്‍ സുഭാഷ് വാസുവും സെക്രട്ടറി സുരേഷ് ബാബു മോഷ്ടിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.
https://www.facebook.com/Malayalivartha