സഭയെ അവഹേളിച്ച ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി മിണ്ടാത്തത് ദുരൂഹം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചു വിളിക്കണമെന്ന പ്രമേയം നിയമസഭ ചർച്ച ചെയ്തു പാസാക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചു വിളിക്കണമെന്ന പ്രമേയം നിയമസഭ ചർച്ച ചെയ്തു പാസാക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. എല്ലാ ജനാധിപത്യ മര്യാദകളും ലംഘിക്കുകയും നിയമസഭയെ അവഹേളിക്കുകയും ചെയ്യുന്ന ഗവര്‍ണര്‍ക്കെതിരെയുള്ള പ്രമേയത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് ചെന്നിത്തല വ്യക്തമാക്കി.
ഗവർണർക്കെതിരായ പ്രമേയത്തെ പിന്തുണയ്ക്കുന്നതിൽ എൽഡിഎഫിൽ ആശയക്കുഴപ്പം സർക്കാരിനും നിയമസഭയ്ക്കുമെതിരായ ഗവർണറുടെ പ്രവർത്തനത്തെ നിസ്സാരമായി കാണുന്നില്ലെന്ന് ചെന്നിത്തല പറഞ്ഞു. കേന്ദ്ര–സംസ്ഥാന ബന്ധം നശിപ്പിക്കാനുള്ള ബിജെപി അജൻഡയുടെ ഭാഗമാണത്. മോദിയുടെയും അമിത്ഷായുടെയും പ്രതിനിധിയായാണ് ഗവർണർ പ്രശ്നം ഉണ്ടാക്കുന്നത്. സംസ്ഥാന നിയമസഭയെയും ജനങ്ങളെയും ഗവര്‍ണര്‍ അധിക്ഷേപിച്ചിട്ടും സഭയുടെ തലവനായ മുഖ്യമന്ത്രി ഒരക്ഷരം മിണ്ടിയിട്ടില്ല. ഗവര്‍ണറെ നേരിട്ടു കണ്ട് നിയമസഭയുടെ വികാരം അദ്ദേഹത്തെ ബോധ്യപ്പെടുത്തേണ്ട ബാധ്യത മുഖ്യമന്ത്രിക്കുണ്ടായിരുന്നു. പക്ഷേ അദ്ദേഹം ഗവര്‍ണറുടെ നടപടികളെപ്പറ്റി മൗനം പാലിക്കുകയാണ്. ഇത് അസാധാരണവും ദുരൂഹവുമാണെന്നും ചെന്നിത്തല ആരോപിച്ചു.
ഗവര്‍ണറെ മടക്കി വിളിക്കണമെന്ന പ്രമേയം സര്‍ക്കാരാണ് കൊണ്ടു വരേണ്ടിയിരുന്നത്. ഭരണപക്ഷം അതിന്‍റെ കടമ നിര്‍വഹിക്കാന്‍ തയാറാകാത്തതിനാലാണ് പ്രതിപക്ഷം പ്രമേയം കൊണ്ടു വന്നത്. റിപ്പബ്ലിക് ദിന പരേഡിന് ശേഷം ഗവര്‍ണര്‍ മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴ്ത്തി. പിണറായിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ വലിയ പുരോഗതി ഉണ്ടായെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. ഭരണകക്ഷിക്കാര്‍ പോലും പറയാത്ത പ്രശംസ ഗവര്‍ണര്‍ നടത്തിയത് പലവിധ സംശയങ്ങള്‍ക്കു വഴി തുറക്കുന്നതായും ചെന്നിത്തല പറഞ്ഞു.
അതേസമയം ആർ. ശങ്കറിന്റെ മകൻ കെപിസിസി ഭാരവാഹിയാകുന്നതിൽ തെറ്റൊന്നുമില്ലന്നും ചെന്നിത്തല പറഞ്ഞു. കെ.മുരളീധരനോട് സംസാരിച്ചു. പാർട്ടി നേതൃത്വം യോജിച്ച് പോകേണ്ട സന്ദർഭമാണിത്. ഇന്നത്തെ കെപിസിസി യോഗം കഴിയുന്നതോടെ എല്ലാവരും ഒറ്റകെട്ടായി മുന്നോട്ടുപോകുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
https://www.facebook.com/Malayalivartha