ഒരു കലക്കുകലക്കും; കെ. സുരേന്ദ്രനെ ബി ജെ പി സംസ്ഥാന പ്രസിഡന്റാക്കിയതോടെ ഇടതു വലതുമുന്നണിക്കും നെഞ്ചിലിടി തുടങ്ങി; ബി ജെ പി ഒരു പുതിയ അധ്യായം തുറക്കുകയാണ്; സംസ്ഥാനം കാത്തിരിപ്പിൽ
കെ. സുരേന്ദ്രനെ ബി ജെ പി സംസ്ഥാന പ്രസിഡന്റാക്കിയതോടെ ഇടതു വലതുമുന്നണിക്കും നെഞ്ചിലിടി തുടങ്ങി. വരാൻ പോകുന്നത് വിട്ടുവീഴ്ചാ രാഷ്ട്രീയത്തിന്റെ പുലർകാലമല്ല എന്ന കൃത്യമായ ബോധ്യപ്പെടലാണ് സുരേന്ദ്രന്റെ നിയമനം.
കേരളത്തിൽ ബി ജെ പിയെ വേരോടിക്കാൻ സുരേന്ദ്രനെ പോലെ പരിചയമുള്ള മറ്റൊരു മുഖമില്ല. കുമ്മനത്തിനും ശ്രീധരൻ പിള്ളക്കുമില്ലാത്ത കരിസ്മയാണ് സുരേന്ദ്രന്റെ കൈമുതൽ. ഏതൊരു സാധാരണ പ്രവർത്തകനും സുപരിചിതൻ. എൻ എസ് എസിന് പ്രിയങ്കരൻ.
തുടര്‍ച്ചയായ പത്തുവര്‍ഷമായി ബിജെപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന കെ. സുരേന്ദ്രനെ നയിക്കുന്നത് അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങൾ തന്നെയാണ്. സുരേന്ദ്രനെ വിളിക്കൂ ബിജെപിയെ രക്ഷിക്കൂ എന്ന മുദ്രവാക്യം തന്നെ കേരളത്തിൽ മുഴങ്ങാൻ തുടങ്ങിയിട്ട് കാലമേറെയായി.
വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണ് സുരേന്ദ്രനെ വ്യത്യസ്തനാക്കുന്നത്. പിണറായിയെ കാണുമ്പോൾ മുട്ടുവിറയ്ക്കാത്ത നേതാവാണ് സുരേന്ദ്രൻ. ആർക്കെതിരെയും എന്തും പറയാനുള്ള ചങ്കുറ്റം അദ്ദേഹത്തിനുണ്ട്. പിണറായി സ്വരം കടുപ്പിക്കുമ്പോൾ നിശബ്ദരായിരുന്ന ബിജെപി നേതാക്കൾ ഇനി കടങ്കഥയാവും.
കേരളത്തിൽ നടക്കുന്നത് അഡ് ജസ്റ്റ്മെന്റ് പൊളിറ്റിക്സാണെന്ന് എല്ലാവർക്കും അറിയാം. ചെന്നിത്തലയും പിണറായിയും പൊളിട്രിക്സിന്റെ രണ്ട് വശമാണെന്ന് ഇരു പാർട്ടികളിലെയും അണികൾ പോലും സമ്മതിക്കും. ഏറെ കാലമായി കേരളം ആഗ്രഹിക്കുകയായിരുന്നു സുരേന്ദ്രനെ പോലൊരു നേതാവിനെ.
യുവമോര്‍ച്ചയുടെ സംസ്ഥാന അദ്ധ്യക്ഷനായ ശേഷമാണ് കെ. സുരേന്ദ്രന്‍ എന്ന പേര് കേരള രാഷ്ട്രീയത്തില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. ഉജ്ജ്വലമായ സമരപോരാട്ടങ്ങളിലൂടെ കേരളത്തില്‍ മാറി മാറി വന്ന ഇടതുവലതു മുന്നണികളെ അദ്ദേഹം സമ്മര്‍ദ്ദത്തിലാക്കി. യുവജന നേതാവെന്ന രീതിയിലുള്ള സുരേന്ദ്രന്റെ പ്രവര്‍ത്തനം രാഷ്ട്രീയത്തിനതീതമായ പ്രശംസ നേടി കൊടുത്തു.
അഴിമതിക്കെതിരായ നിലപാടുകളാണ് സുരേന്ദ്രനെ കേരളത്തിന് പ്രിയങ്കരനാക്കുന്നത്. രാഷ്ട്രീയ പ്രവർത്തനം തുടങ്ങുന്ന ശിശുക്കൾ പോലും അഴിമതിയിലൂടെ കുപ്രസിദ്ധി നേടുമ്പോൾ സുരേന്ദ്രൻ ഒരിക്കൽ പോലും ചീത്ത പേര് കേൾപ്പിച്ചില്ല.
കോവളം കൊട്ടാരം സമരം, കേരളാ യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് ഗ്രേഡ് അഴിമതിക്കെതിരായ സമരം, ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ്, മലബാര്‍ സിമന്റ്‌സ് അഴിമതി, സോളാര്‍ തട്ടിപ്പ് തുടങ്ങിയ അഴിമതികള്‍ക്കെതിരെ സമരം നയിച്ച സുരേന്ദ്രന്‍ യുവജനങ്ങൾക്ക് പ്രിയങ്കരനായി.
യുവതീ പ്രവേശന വിധിയെത്തുടര്‍ന്ന് ഇടതുസര്‍ക്കാര്‍ ശബരിമലയില്‍ ഭക്തര്‍ക്കുനേരെ നടത്തിയ ക്രൂരതയ്‌ക്കെതിരെയും കെ. സുരേന്ദ്രന്റെ ശബ്ദമുയര്‍ന്നു. ശബരിമല ദര്‍ശനത്തിനെത്തിയ കെ. സുരേന്ദ്രനെ പോലീസ് അറസ്റ്റു ചെയ്ത് ജയിലിലടച്ചു. ജാമ്യം നല്‍കാതെ അദ്ദേഹത്തെ 22 ദിവസമാണ് ജയിലിലടച്ചത്. ഇതോടെ ഹൈന്ദവ ഭൂരിപക്ഷത്തിന് സുരേന്ദ്രൻ പ്രിയങ്കരനായി.
ലോക്‌സഭയിലേക്ക് കാസര്‍കോട് മണ്ഡലത്തില്‍ നിന്നും രണ്ടുതവണയും നിയമസഭയിലേക്ക് മഞ്ചേശ്വരത്ത് നിന്നും രണ്ട് തവണയും മത്സരിച്ച സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് 89 വോട്ടിനാണ് പരാജയപ്പെട്ടത്. 2019 ലോകസഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ മത്സരിച്ച് മൂന്ന് ലക്ഷത്തോളം വോട്ട് പിടിച്ച് ഇടതു-വലത് മുന്നണികളെ ഞെട്ടിക്കാന്‍ കെ. സുരേന്ദ്രന് സാധിച്ചു. നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കോന്നി മണ്ഡലത്തില്‍ മത്സരിച്ച് നാല്‍പതിനായിരത്തോളം വോട്ട് പിടിച്ച് കരുത്ത് കാട്ടി.
ബി ജെ പി ഒരു പുതിയ അധ്യായം തുറക്കുകയാണ്. അതിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് സംസ്ഥാനം.
https://www.facebook.com/Malayalivartha