പാര്‍ക്ക് ചെയ്തിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് ക്ലീനര്‍ വെന്തുമരിച്ചു
കുമളി-പശുപ്പാറ റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസിനു തീ പിടിച്ച്, ബസിനുള്ളില്‍ ഉറങ്ങിക്കിടന്നിരുന്ന ക്ലീനര്‍ വെന്തുമരിച്ചു. പെട്രോള്‍ പമ്പിനു സമീപം റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കൊണ്ടോടി ബസാണു കത്തിനശിച്ചത്. ഇന്നലെ പുലര്‍ച്ചെ രണ്ടോടെയാണു സംഭവം. പെട്രോള്‍ പമ്പിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന ബസിന്റെ ഡീസല്‍ ടാങ്കിലേക്കു തീ പടരാതിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി.
ഏലപ്പാറ ഉപ്പുകുളം എസ്റ്റേറ്റില്‍ പാല്‍രാജിന്റെയും സുശീലയുടെയും മകന്‍ രാജന്‍ (23) ആണ് മരിച്ചത്. തീപിടിത്തത്തില്‍ സമീപത്തെ കെട്ടിടത്തിനു ഭാഗികമായ കേടുപാടുകള്‍ സംഭവിച്ചു. പൊലീസും നാട്ടുകാരും ചേര്‍ന്നു തീ നിയന്ത്രിച്ചതിനാല്‍ കൂടുതല്‍ വ്യാപിച്ചില്ല. പീരുമേട്ടില്‍ നിന്നും കട്ടപ്പനയില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തിയാണു തീ പൂര്‍ണമായി അണച്ചത്.
ബസിന്റെ താഴേക്കു കിടന്നിരുന്ന ഇലക്ട്രിക് വയറുകളില്‍ നിന്നോ വലിച്ച ശേഷം ഉപേക്ഷിച്ച സിഗരറ്റ് കുറ്റിയില്‍ നിന്നോ തീ പടര്‍ന്നിരിക്കാം എന്നാണ് പ്രാഥമിക നിഗമനം. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു.
രാവിലെ കുമളിയില്‍ നിന്നു സര്‍വീസ് ആരംഭിക്കാറുള്ള ബസിലെ ജീവനക്കാര്‍ക്കു താമസിക്കാന്‍ ചെളിമട പെട്രോള്‍ പമ്പിനോടു ചേര്‍ന്നുള്ള കെട്ടിടത്തില്‍ മുറിയുണ്ട്. അതിനാല്‍ ബസ് ദിവസവും പമ്പിനു സമീപമാണു പാര്‍ക്ക് ചെയ്യാറുള്ളത്. ബസിലെ ക്ലീനര്‍ രാജന്‍ മിക്ക ദിവസങ്ങളിലും ബസിനുള്ളിലാണു കിടക്കുന്നത്. പുലര്‍ച്ചെ രണ്ടോടെ ബഹളം കേട്ടു മുറിയില്‍ നിന്നു പുറത്തിറങ്ങിയ ബസിലെ ജീവനക്കാര്‍ ബസ് കത്തിയെരിയുന്നതാണു കണ്ടത്. ഇവര്‍ ബഹളം വച്ചതോടെ ഓടിക്കൂടിയ നാട്ടുകാരും പൊലീസും ചേര്‍ന്നു തീ നിയന്ത്രിച്ചെങ്കിലും പൂര്‍ണമായി അണയ്ക്കാന്‍ കഴിഞ്ഞില്ല.
പിന്നീടു തീ പൂര്‍ണമായി അണച്ച ശേഷം നടത്തിയ പരിശോധനയിലാണു രാജന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റി. രാജന്‍ അവിവാഹിതനാണ്.
കുമളി സിഐ വി.കെ.ജയപ്രകാശ്, എസ്‌ഐമാരായ പ്രശാന്ത് പി.നായര്‍, വി.സന്തോഷ്‌കുമാര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി. കോട്ടയത്തു നിന്നെത്തിയ ഫൊറന്‍സിക് സംഘം പരിശോധന നടത്തി. ഇടുക്കി ജില്ലാ പൊലീസ് മേധാവി പി.കെ.മധു സ്ഥലം സന്ദര്‍ശിച്ചു.
ക്ലീനറെ അപായപ്പെടുത്താന്‍ ആരെങ്കിലും ബസിന് തീയിട്ടതാണോ എന്ന സംശയത്തെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു. ക്ലീനര്‍ രാജന്റെ തലയോട്ടിയില്‍ പൊട്ടലുണ്ടെന്നാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ ആദ്യ സൂചന.
https://www.facebook.com/Malayalivartha