എങ്ങനെ വിശ്വസിക്കും... മലയാളികളുടെ വേദനയായി ദേവനന്ദയുടെ മരണം മാറുമ്പോള്‍ ഒരു നാടിനെ കണ്ണീരിലാഴ്ത്തി മറ്റൊരു ദുരന്തം കൂടി; 20 ലക്ഷത്തോളം രൂപ മുടക്കിയ ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്ന ഏഴാംക്ലാസുകാരിയെ വിധി കവര്‍ന്നത് മറ്റൊരു വിധത്തില്‍
മലയാളികള്‍ ഏറെ ചര്‍ച്ച ചെയ്യുന്ന സംഭവമാണ് കൊല്ലത്ത് ഒന്നാം ക്ലാസില്‍ പഠിക്കുന്ന ദേവനന്ദയെ കാണാതായ ശേഷം മരണമടഞ്ഞ നിലയില്‍ കണ്ടെത്തിയത്. മുങ്ങി മരണം എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുമ്പോഴും അത് വിശ്വസിക്കാന്‍ ബന്ധുക്കളും നാട്ടുകാരും തയ്യാറല്ല. പലപല വ്യാഖ്യാനങ്ങളുമായി ദേവനന്ദയുടെ ഓര്‍മ്മകള്‍ നീളുമ്പോള്‍ ഇടുക്കിയില്‍ നിന്നും മറ്റൊരു ദേവനന്ദയും വാര്‍ത്തയില്‍ നിറയുന്നു. ജന്മനാ വന്ന ദുരന്തത്തെ അതിജീവിച്ച് ജീവിതത്തിലേക്കു വീണ്ടും പിച്ചവച്ചുതുടങ്ങിയ ഏഴാം ക്‌ളാസുകാരിയെ കാറപകടത്തിന്റെ രൂപത്തിലാണ് വിധി തട്ടിയെടുത്തത്.
ഹൃദയ വാല്‍വിന്റെ ശസ്ത്രക്രിയകഴിഞ്ഞ് ജീവിതത്തിലേക്കു തിരികെയെത്തിയ പന്ത്രണ്ടാം വയസുകാരി ദേവനന്ദ സുനില്‍ ആണ് വീടിനുമുന്നിലെ വഴിയില്‍ കാറിച്ചു മരിച്ചത്. ഇടുക്കി വണ്ണപ്പുറം ബ്ലാത്തിക്കവല പാലക്കാട്ട് സുനില്‍ രഞ്ചു ദമ്പതികളുടെ മകളും വെണ്‍മണി സെന്റ് ജോര്‍ജ് യു.പി. സ്‌കൂളിലെ വിദ്യാര്‍ഥിനിയുമാണ് ദേവനന്ദ.
ഞായറാഴ്ച രാത്രി എട്ടുമണിയോെടയാണ് അപകടം. വീടിനെതിര്‍വശത്തുള്ള വീട്ടില്‍ ടി.വി. കണ്ടു മടങ്ങുന്നതിനിടെ അമിതവേഗത്തിലെത്തിയ കാര്‍ കുട്ടിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. നിര്‍ത്തിയിട്ടിരുന്ന വാഹനത്തിന്റെ പിന്നിലൂടെ റോഡ് മറികടക്കവേ കാര്‍ വന്നിടിച്ചു. ഇടിയുടെ ആഘാതത്തില്‍ കുട്ടി 20 അടിയോളം ദൂരത്തേക്ക് തെറിച്ചു വീണു. ഉടന്‍തന്നെ കുട്ടിയെ കോലഞ്ചേരിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചെ മരിച്ചു.
ജനിച്ചപ്പോഴേ ഹൃദയ വാല്‍വുകള്‍ക്ക് തകരാറുണ്ടായിരുന്ന ദേവനന്ദയ്ക്ക് 20 ലക്ഷത്തോളം രൂപ മുടക്കിയാണ് ചികിത്സകള്‍ നടത്തിയത്. കൂലിപ്പണിക്കാരനായ സുനിലിന് ചികിത്സാചെലവുകള്‍ താങ്ങാവുന്നതിലും അപ്പുറമായിരുന്നെങ്കിലും ദമ്പതികള്‍ ഉണ്ടായിരുന്ന സ്ഥലം വിറ്റാണ് കുട്ടിയുടെ ചികിത്സ നടത്തിയത്.
മൂന്നുമാസം മുന്‍പ് ലക്ഷങ്ങള്‍ മുടക്കി ശസ്ത്രക്രിയ നടത്തി കുട്ടി ജീവിതത്തിലേക്ക് പിച്ചവയ്ക്കുമ്പോഴാണ് വിധി അതിലേറെ ക്രൂരമായി പെരുമാറിയത്. മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലെ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. ദേവപ്രിയ, ദേവസൂര്യ, ദേവഗംഗ എന്നിവര്‍ സഹോദരങ്ങളാണ്.
അതേസമയം കൊല്ലത്തെ ദേവനന്ദയുടെ മരണത്തെപ്പറ്റിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്. അവസാനമായി അമ്മയുടെ കണ്‍മുന്നിലെത്തിയ നിമിഷം മുതല്‍ വെള്ളത്തില്‍ വീണ നിമിഷം വരെ ദേവനന്ദയ്ക്ക് എന്തൊക്കെ സംഭവിച്ചു എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണു പോലീസ്. വീടു മുതല്‍ മൃതദേഹം കണ്ടെത്തിയ ഇത്തിക്കരയാറു വരെ അന്വേഷണസംഘം എത്രയോ തവണയാണ് നടന്നത്. മുങ്ങിമരണം എന്നു സ്ഥിരീകരിക്കുമ്പോഴും ചോദ്യങ്ങളുടെ എണ്ണം കൂടുന്നു. സംശയമുണ്ടെന്നു ദേവനന്ദയുടെ കുടുംബം ചൂണ്ടിക്കാട്ടിയ സമീപവാസിയെ പോലീസ് രണ്ടു തവണ ചോദ്യംചെയ്തു.
അതീവ രഹസ്യമായാണ് അന്വേഷണം. ഒന്നും അറിയില്ലെന്നാണു മൊഴിയെങ്കിലും പോലീസിന്റെ കണ്ണ് ഇയാള്‍ക്കു മേലുണ്ട്. കുട്ടി ആറ്റിലേക്കു വീണതില്‍ അസ്വാഭാവികതയുണ്ടെന്നു തെളിയിക്കുന്ന ഒരു കച്ചിത്തുരുമ്പെങ്കിലും കിട്ടിയാല്‍ ഇയാളെ കസ്റ്റഡിയിലെടുക്കും. നിരപരാധികളെ ബുദ്ധിമുട്ടിക്കാത്ത രീതിയിലുള്ള ചോദ്യംചെയ്യലും ശാസ്ത്രീയ തെളിവെടുപ്പും മതിയെന്ന കര്‍ശന നിര്‍ദേശമുള്ളതിനാല്‍ സംശയിക്കുന്നവരുടെ പട്ടികയിലുള്ളവരെ അതീവ രഹസ്യമായാണു നിരീക്ഷിക്കുന്നത്. വെള്ളത്തില്‍ മുങ്ങുന്നതിനു തൊട്ടുമുമ്പുള്ള മിനിറ്റുകളില്‍ ദേവനന്ദ എവിടെയായിരുന്നു എന്ന ചോദ്യത്തിന് ഉത്തരം തേടി ഫോറന്‍സിക് വിദഗ്ധരടങ്ങുന്ന സംഘവും എത്തിയിരുന്നു. ആരും ഒറ്റയ്ക്കു പോകാന്‍ മടിക്കുന്ന വഴികളിലൂടെയാണു മരണത്തിനു തൊട്ടു മുമ്പുള്ള നിമിഷങ്ങളില്‍ ദേവനന്ദ സഞ്ചരിച്ചത്. അതിനാല്‍ തന്നെയാണ് ദുരൂഹത ഏറുന്നത്.
"
https://www.facebook.com/Malayalivartha