2 ലക്ഷം' ഓരിയിടുന്ന മുഖ്യന് വീടില്ലാത്ത ഈ കുരുന്നിന്റെ ജീവന്‍ കാക്കാനായില്ലല്ലോ.... കഷ്ടം....; അടച്ചുറപ്പില്ലാത്ത വീടാണ് മാവടി മണിമന്ദിരത്തില്‍ പൊന്നു എന്ന ശിവജിത്തിന്റെ മരണത്തിന് ഇടയാക്കിയതെന്ന് നാട്ടുകാർ
തലചായ്ക്കാന്‍ ഒരിടം ഇല്ലാത്തവര്‍ക്ക് കരുതലായി ഒരു സര്‍ക്കാര്‍, സര്‍ക്കാര്‍ ഭവനപദ്ധതികളില്‍ ഏറ്റവും കൂടുതല്‍ വീടുകള്‍ കുറഞ്ഞ സമയത്ത് പൂര്‍ത്തീകരിച്ച സംസ്ഥാനം എന്ന ഖ്യാതി അങ്ങനെ കേരളത്തിന് സ്വന്തമാകുന്നു. 'ലൈഫ് മിഷനില്‍' രണ്ട് ലക്ഷം വീട് പൂര്‍ത്തിയായതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമ്പോള്‍ ലോകത്തിന്റെ നെറുകയില്‍ കേരളം ഒരിക്കല്‍ക്കൂടി സ്ഥാനംപിടിക്കും. കഴിഞ്ഞ ദിവസം ഒരു മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയാണിത്. ഇങ്ങനെയുള്ള കേരളത്തിലാണ് അടച്ചുറപ്പില്ലാത്ത വീട്ടില്‍ ഉറങ്ങിക്കിടന്ന 5 വയസ്സുകാരന്‍ പാമ്പുകടിയേറ്റു മരിച്ചു എന്നുള്ള അതിദാരുണമായ സംഭവവും ഉണ്ടായിരിക്കുന്നത്.
അടച്ചുറപ്പില്ലാത്ത വീടാണ് മാവടി മണിമന്ദിരത്തില്‍ പൊന്നു എന്ന ശിവജിത്തിന്റെ മരണത്തിന് ഇടയാക്കിയതെന്ന് നാട് ഒന്നടങ്കം പറയുമ്പോള്‍. മുഖ്യമന്ത്രിയുടെ ലൈഫ് മിഷന്‍ ആര്‍ക്കാണ് ഗുണം എന്ന ചോദ്യമാണ് ഉയരുന്നത്. ഈ നിങ്ങള്‍ ഒന്ന് കാണൂ... ഷീറ്റും ടാര്‍പ്പോളിനുമിട്ട് വെട്ടുകല്ലും പലകയുംചേര്‍ന്ന ഭിത്തികളുള്ള ചെറിയ കുടിലാണിത്. വരാന്തയ്ക്കുസമാനമായ ഒരു ഇടുങ്ങിയ മുറിയും അടുക്കളയും കിടപ്പറയും ചേര്‍ന്ന മറ്റൊരു മുറിയുമാണ് വീടിനുള്ളത്. ഇതിലായിരുന്നു കുടുംബം ഉറങ്ങുന്നതും സാധനങ്ങളും മറ്റും സൂക്ഷിക്കുന്നതും. ഇവിടെവെച്ചാണ് ശിവജിത്തിനു പാമ്പുകടിയേല്‍ക്കുന്നത്. വീട്ടുകാരും ബന്ധുക്കളുംചേര്‍ന്ന് മുറിയാകെ പരിശോധിച്ചെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. വീട്ടുചുമരില്‍ സിമന്റ് പൂശിയിട്ടില്ലാത്തതിനാല്‍ പലയിടത്തും പൊട്ടിപ്പൊളിഞ്ഞ് ദ്വാരങ്ങളായി കിടക്കുന്നു. മുറിയില്‍ ഒരാള്‍ കയറിയാല്‍ നിന്നുതിരിയാന്‍ പോലുമാകില്ല. കിടപ്പുമുറിയുടെ മൂലയിലാണ് അടുക്കള. അടച്ചുറപ്പില്ലാത്തതിനാല്‍ ഏതുവശത്തുകൂടിയും ഇഴജന്തുക്കള്‍ക്ക് അകത്തുകയറാം. കാറ്റുവീശിയാല്‍ നിലംപൊത്തുന്ന അവസ്ഥയിലാണു വീട്. ലൈഫ് ഉള്‍പ്പെടെ വിവിധ പദ്ധതികളുണ്ടെങ്കിലും അതിലൊന്നും മണിക്കുട്ടനും കുടുംബവും ഇതുവരെ ഉള്‍പ്പെട്ടിട്ടില്ല.
ഉള്ളിലെ കട്ടിലില്‍ അച്ഛനും അമ്മയ്ക്കും ഒപ്പമാണ് ശിവജിത്ത് ഉറങ്ങിയിരുന്നത്. സഹോദരി ശിവഗംഗ തൊട്ടടുത്ത കുടുംബവീട്ടില്‍ അപ്പൂപ്പനും അമ്മൂമ്മയ്ക്കും ഒപ്പവും. രാവിലെ ഉറക്കമുണര്‍ന്നപ്പോഴാണ് ശിവജിത്ത് കാലിലെന്തോ കടിച്ചെന്നും വേദനിക്കുന്നുവെന്നും പറഞ്ഞത്. റോഡില്‍ നിന്നു അല്‍പം ഉള്ളിലാണ് വീടെന്നതിനാല്‍ അച്ഛന്‍ മണിക്കുട്ടന്‍ മകനെയും കൂട്ടി നടന്നാണ് റോഡിലെത്തിയത്. പോകും വഴി അയല്‍പക്കത്തെ ഗൃഹനാഥയെ ശിവജിത്ത് കാല് കാണിക്കുകയും തേള്‍ കുത്തിയതാണെന്നു പറയുകയും ചെയ്തു.
റോഡിലെത്തി ഓട്ടോറിക്ഷ പിടിച്ച് ഇവര്‍ ആദ്യം പോയത് വിഷവൈദ്യയായ ഒരു സ്ത്രീയുടെ വീട്ടിലേക്കാണ്. കുട്ടിക്കു കുരുമുളക് ചവയ്ക്കാന്‍ നല്‍കിയ സ്ത്രീ പരിശോധനയ്ക്കു ശേഷം കുഴപ്പമില്ലെന്നു പറഞ്ഞതായി മണിക്കുട്ടന്‍ പറഞ്ഞു. പക്ഷേ കുട്ടി ഛര്‍ദിക്കുകയും കുഴഞ്ഞുവീഴാന്‍ തുടങ്ങുകയും ചെയ്തതോടെയാണ് പുത്തൂരിലും പിന്നീട് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചത്. ആശുപത്രിയിലെ പരിശോധനയിലാണ് പാമ്പ് കടിച്ചതാണെന്നു സ്ഥിരീകരിച്ചത്. പക്ഷേ അപ്പോഴേക്കും വൈകിപ്പോയിരുന്നു. അടച്ചുറപ്പുള്ള ഒരു വീടുണ്ടായിരുന്നെങ്കില്‍ പൊന്നുമോന് ഇതു സംഭവിക്കില്ലായിരുന്നു എന്നു മണിക്കുട്ടനും സങ്കടപ്പെടുന്നു.
ആകെയുള്ള ഈ അടച്ചുറപ്പില്ലാത്ത വീടും ജപ്തി ഭീഷണിയിലാണെന്നു മരിച്ച ശിവജിത്തിന്റെ മുത്തച്ഛന്‍ സോമന്‍ പറഞ്ഞു. ഇവര്‍ക്ക് ആകെയുള്ളത് 8 സെന്റ് വസ്തുവാണ്. ഇതു സോമന്റെ ഭാര്യ സരസമ്മയുടെ പേരിലാണ്. ഈ പുരയിടത്തിലാണ് കുടുംബവീടും തൊട്ടടുത്തായി ശിവജിത്തിന്റെ കുടുംബത്തിന്റെ ഒറ്റമുറിക്കൂരയും നിലകൊള്ളുന്നത്. സോമനും ഭാര്യയും ഇളയമകനും കുടുംബവുമാണു കുടുംബവീട്ടില്‍ താമസിക്കുന്നത്. 7 വര്‍ഷം മുന്‍പ് സഹകരണ ബാങ്കില്‍ നിന്ന് ഒരു ലക്ഷം രൂപ വായ്പ എടുത്തിരുന്നു.
https://www.facebook.com/Malayalivartha