സെക്രട്ടറിയേറ്റ് സേവനങ്ങള്‍ക്ക് തടസമുണ്ടാകില്ല; ആശങ്ക വേണ്ടെന്ന് തിരുവനന്തപുരം കളക്ടര്‍; ജനങ്ങളിൽ അമിതമായ ഭീതിയുണ്ടാക്കുന്ന പ്രചരണം ഒഴിവാക്കണമെന്ന് ജില്ലാ ഇൻഫർമേഷൻ ഓഫീസർ
തലസ്ഥാനത്ത് വിദേശ പൗരനടക്കം മൂന്ന് പേര്‍ക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ചെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കളക്ടര്‍ കെ.ഗോപാലകൃഷ്ണന്. വലിയ തോതില്‍ രോഗം പടര്‍ന്നിട്ടില്ല. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രതയോടെ പ്രവര്‍ത്തിച്ചാല്‍ മതിയെന്നും കളക്ടര്‍ പറഞ്ഞു. രോഗബാധയുടെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാലും സെക്രട്ടറിയേറ്റ് സേവനങ്ങള്‍ക്ക് തടസമുണ്ടാകില്ലെന്നും കളക്ടര്‍ വ്യക്തമാക്കി.
ജില്ലയില്‍ രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഷോപ്പിംഗ് മാളുകളും ബ്യൂട്ടി പാര്‍ലറുകളും ജിംനേഷ്യങ്ങളും അടച്ചിടാനും ബീച്ചുകളിലും പാര്‍ക്കുകളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചിരുന്നു.
തലസ്ഥാനത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ജനങ്ങളിൽ അമിതമായ ഭീതിയുണ്ടാക്കുന്ന പ്രചരണം ഒഴിവാക്കണമെന്ന് ജില്ലാ ഇൻഫർമേഷൻ ഓഫീസർ അറിയിച്ചു. ജനങ്ങൾ പുറത്തിറങ്ങാതെ വീട്ടിലിരിക്കണമെന്ന് കളക്ടർ പറഞ്ഞതായുള്ള വാർത്ത തെറ്റിദ്ധാരണ പരത്തുന്നതാണെന്നും അധികൃതർ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം; തലസ്ഥാന ജില്ലയിൽ ജനങ്ങൾ പുറത്തിറങ്ങാതെ വീട്ടിലിരിക്കണമെന്ന് കളക്ടർ പറഞ്ഞതായ വാർത്ത തെറ്റിദ്ധാരണ പരത്തുന്നതാണ്. ഫലപ്രദമായ പ്രതിരോധത്തിനായി ആൾക്കൂട്ടങ്ങളും യാത്രയും പരമാവധി ഒഴിവാക്കാനാണ് കളക്ടർ നിർദ്ദേശിച്ചത്. അമിതമായ ഭീതിയുണ്ടാക്കുന്ന പ്രചാരണം ഒഴിവാക്കണമെന്ന് അഭ്യർഥിക്കുന്നു.
- ജില്ലാ ഇൻഫർമേഷൻ ഓഫീസർ
https://www.facebook.com/Malayalivartha