ഹനുമാന്‍ മൃതസഞ്ജീവനി നല്‍കിയ പോലെ മോദി ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്ന് നൽകണം; കത്തയച്ച് ബ്രസീലിയന്‍ പ്രസിഡന്റ് ജെയര്‍ ബൊല്‍സനാരോ
കോവിഡ് പ്രതിരോധിക്കാൻ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്ന് ഇന്ത്യ നല്‍കുമെന്ന പ്രതീക്ഷയുമായി ബ്രസീലിയന്‍ പ്രസിഡന്റ് ജെയര്‍ ബൊല്‍സനാരോയുടെ കത്ത്. ലക്ഷ്മണന്റെ ജീവന്‍ രക്ഷിക്കാന്‍ ഹനുമാന്‍ മൃതസഞ്ജീവനി കൊണ്ടുവന്ന് നല്‍കിയ പോലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്ന് നല്‍കണമെന്ന്ജെയര്‍ ബൊല്‍സനാരോ ആവശ്യപ്പെട്ടു . എല്ലാ രാജ്യക്കാരും മരുന്നുകള്‍ പരസ്പരം പങ്കുവെച്ച് ഹനുമാന്‍ മൃതസഞ്ജീവനി കൊണ്ടുവന്നപോലെയുള്ള പ്രവൃത്തിയാണ് വൈറസിനെതിരേ പ്രതിരോധം തീര്‍ക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം. അതുകൊണ്ട് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്ന് ഇന്ത്യ നല്‍കുമെന്നാണ് പ്രതീക്ഷയെന്നും ജെയര്‍ കത്തില്‍ പറഞ്ഞു.
ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ നല്‍കിയില്ലെങ്കില്‍ വലിയ തിരിച്ചടിയുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചതിന് പിന്നാലെ മരുന്ന് കയറ്റുമതിക്കുള്ള വിലക്ക് ഇന്ത്യ നീക്കിയിരുന്നു. തുടര്‍ന്നാണ് ഹനുമാന്‍ പരാമര്‍ശവുമായി ബ്രസീലിയന്‍ പ്രസിഡന്റ് രംഗത്തെത്തിയത്.
മാർച്ച് 25നാണ് ഹൈഡ്രോക്സിക്ലോറോക്വിൻ അടക്കം 24 മരുന്നുകൾ കയറ്റുമതി ചെയ്യുന്നതിൽ ഇന്ത്യ നിയന്ത്രണമേർപ്പെടുത്തിയത്. ഇന്ത്യയുടെ ഈ തീരുമാനത്തോടുള്ള പ്രതികരണമെന്ന നിലയ്‍ക്കാണ് ട്രംപ് പരസ്യമായ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. വർഷങ്ങളായി അമേരിക്കയുമായുള്ള വ്യാപാരത്തിൽ നിന്നും ഗുണം നേടുന്ന രാജ്യമാണ് ഇന്ത്യ. ഞങ്ങൾക്കുള്ള കയറ്റുമതി സംബന്ധിച്ച് അനുകൂല തീരുമാനമുണ്ടായാൽ അതിനെ അഭിനന്ദിക്കും, അല്ലാത്തപക്ഷം ഇന്ത്യ തിരിച്ചടി നേരിടേണ്ടിവരുമെന്നായിരുന്നു വാർത്താസമ്മേളനത്തിലെ ട്രംപിന്റെ പ്രസ്താവന. കോവിഡ് 19 ചികിത്സയ്ക്കായി ഇന്ന് പ്രധാനമായും ഉപയോഗിക്കുന്ന മരുന്നാണ് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍. ഇന്ത്യയാണ് ഇത് ഏറ്റവും കൂടുതല്‍ നിര്‍മിക്കുന്നത് എന്നത് കൊണ്ട് തന്നെ ഇതിനകം 20 രാജ്യങ്ങളാണ് മരുന്നിന്റെ ആവശ്യക്കാരായി എത്തിയത്. മുന്‍കൂര്‍ ഓര്‍ഡര്‍ നല്‍കിയ രാജ്യങ്ങള്‍ക്ക് മരുന്ന് കയറ്റി അയക്കുമെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha