താങ്ങാനാവില്ല ഈ വേര്‍പാട്... കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തെരുവില്‍ അലഞ്ഞ് നടന്നിരുന്ന ലക്ഷ്മിയമ്മയെ അഭയകേന്ദ്രത്തിലേക്കു മാറ്റുമ്പോള്‍ ഹൃദയം പൊട്ടി വിലപിച്ചു, മക്കളെ വിട്ടുപിരിയുന്ന അമ്മയെപ്പോലെ ലക്ഷ്മി പൊട്ടിക്കരഞ്ഞു
അഭയകേന്ദ്രത്തിലേക്കു മാറ്റുമ്പോള്‍ ഹൃദയം പൊട്ടി വിലപിക്കുന്ന ലക്ഷ്മിയമ്മയുടെ മുഖം അത്ര പെട്ടന്നൊന്നും മലയാളിയുടെ മനസില്‍ നിന്നും മായില്ല. കാരണം ജീവനും ജീവിതവും നല്‍കി വളര്‍ത്തി വലുതാക്കിയ മക്കള്‍ അമ്മമാരെയും അച്ഛന്‍ മാരെയും വാര്‍ധക്യത്തില്‍ തെരുവിലും വൃദ്ധ സദനങ്ങളിലും ഉപേക്ഷിക്കുന്ന രംഗങ്ങള്‍ക്ക് ,വാര്‍ത്തകള്‍ക്കു പലപ്പോഴും കേരളം സാക്ഷിയായിട്ടുണ്ട്. എന്നാല്‍ ഇത് അത്തരമൊരു കാഴ്ചയല്ല.
ലക്ഷ്മി അവര്‍ക്ക് അമ്മയായിരുന്നു, ജീവിതത്തില്‍ അന്നു വരെ അനുഭവിക്കാത്ത കരുതലും സ്‌നേഹവുമായിരുന്നു കഴിഞ്ഞു പോയ 45 ദിവസങ്ങളില്‍ ലക്ഷ്മിക്ക് അവര്‍ നല്‍കിയത്.ആ സ്‌നേഹത്തിന്റെ ആഴമാണ് പിരിയാന്‍ നേരം അമ്മയെ വേര്‍പെടുന്ന കുഞ്ഞിനെപ്പോലെ ലക്ഷ്മിയമ്മയെ കരയിപ്പിച്ചത്.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തെരുവില്‍ അലഞ്ഞ് നടന്നിരുന്നവരെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയ കൂട്ടത്തിലാണ് ലക്ഷ്മിയും ആ താല്‍ക്കാലിക അഭയ കേന്ദ്രത്തിലെത്തിയത്. 20 പേരുണ്ടായിരുന്നു സംഘത്തില്‍. പലരും ഇതിനിടെ വീട്ടിലേക്ക് മടങ്ങി. പോകാന്‍ ഇടമില്ലാത്ത ചിലരെയാണ് വെള്ളിമാട് കുന്നിലെ സാമൂഹിക ക്ഷേമ വകുപ്പിന്റെ അഭയ കേന്ദ്രത്തിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. അവിടേക്ക് പോകാനായി ബസില്‍ കയറിയപ്പോഴാണ് മക്കളെ വിട്ടുപിരിയുന്ന അമ്മയെപ്പോലെ ലക്ഷ്മി പൊട്ടിക്കരഞ്ഞത്.
ബസ് സ്റ്റാന്‍ഡിലും റെയില്‍വെ സ്റ്റേഷനിലും അന്തിയുറങ്ങിയിരുന്ന തമിഴ്‌നാട്ടുകാരിയ ലക്ഷ്മിക്ക് ജീവിതത്തിലെ മറക്കാനാവാത്ത ദിവസങ്ങളായിരുന്നു ഇത്. കുളിപ്പിക്കാനും സമയത്ത് ആഹാരം കൊടുക്കാനും സാരി നേരയാക്കി കൊടുക്കാന്‍ വരെ ചുറ്റിലും ഒരുപാട് മക്കള്‍. വോക്കറിന്റെ സഹായത്തോടെ നടന്നിരുന്ന ലക്ഷ്മിയുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ അന്വേഷിക്കാനും മരുന്നു കൊടുക്കാനും മക്കള്‍ മത്സരിച്ചു. അതിരില്ലാത്ത സ്‌നേഹവും കൃത്യമായ പരിചരണവും ലഭിച്ചപ്പോള്‍ ലക്ഷ്മിയുടെ മാനസിക പ്രയാസങ്ങള്‍ അകലുകയും ചെയ്തു.
എന്നാല്‍ ഒന്നര മാസമായി താമസിച്ചിരുന്നിടത്ത് ആളുകള്‍ കുറഞ്ഞതും പഠനാവശ്യത്തിനായി കോളജ് വിട്ടു നല്‍കേണ്ടതിനാലുമാണ് ലക്ഷ്മിയെയും കുടെയുള്ളവരെയും മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റേണ്ടി വന്നത്. സംരക്ഷണ കേന്ദ്രത്തില്‍ സോഷ്യല്‍ സയന്‍സ് വിദ്യാര്‍ഥികളായ വളണ്ടിയര്‍ന്മാര്‍ക്ക് ലഭിച്ചത് ഒരു ഇന്റേണ്‍ഷിപ്പിലും കിട്ടാത്ത അനുഭവവും. ജില്ലാ ഭരണ കൂടത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന തണല്‍ സംഘടനയിലെ സോഷ്യല്‍ സൈക്കോ പ്രവര്‍ത്തകരാണ് ഇവരെ പരിചരിച്ചത്.
രണ്ട് വര്‍ഷം കൊണ്ടു കിട്ടുന്ന ജീവിതപാഠങ്ങളാണ് ഒന്നര മാസത്തെ ക്വാറന്റീന്‍ ക്യാംപില്‍ നിന്നു കിട്ടിയതെന്ന് വിദ്യാര്‍ഥികളായ ഹസീനയും റീത്തുവും റെയ്‌സയും പറയുന്നു. ലക്ഷ്മി അമ്മയെ പിരിയുന്നതില്‍ ഇവര്‍ക്കും അതിയായ സങ്കടമുണ്ട്. ബസില്‍ കയറിയിരുന്ന് യാത്ര പറയുമ്പോള്‍ ഇവരുടെ കൈപിടിച്ച് അമ്മയെ വേര്‍പിരിയുന്ന കുഞ്ഞിനെപോലെലക്ഷ്മിയമ്മ പൊട്ടിക്കരഞ്ഞ ദൃശ്യങ്ങള്‍ ആരുടെയും കണ്ണു നനയിക്കും
"
https://www.facebook.com/Malayalivartha