പഠനം എപ്പോഴും ക്ലാസ് മുറിയില്‍ തന്നെയാണ് നല്ലത്, ആദ്യത്തെ രണ്ടാഴ്ച ട്രയല്‍ സംപ്രേക്ഷണം ': മുഖ്യമന്ത്രി
വിദ്യാർത്ഥികളുടെ പഠനം എപ്പോഴും ക്ലാസ് മുറികളില്‍ തന്നെ നടക്കുന്നതാണ് നല്ലതെന്നും പ്രത്യേകിച്ചും കൊച്ചുകുട്ടികള്‍ക്ക് അതാണ് അഭികാമ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.. കൊവിഡിന്റെ പശ്ചാത്തലത്തില്‍ സ്കൂളുകള്‍ തുറക്കാനാവാത്ത സാഹചര്യമുള്ളതിനാലാണ് വിദ്യാഭ്യാസ വകുപ്പ് ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കുള്ള പദ്ധതി തയ്യാറാക്കിതെന്നും ഓണ്‍ലൈന്‍ പഠനം ആരംഭിച്ചപ്പോള്‍ അതിന് വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
'ഇതാദ്യമായാണ് ഇത്തരം ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്. 41 ലക്ഷം കുട്ടികളെയും ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുപ്പിക്കാനുള്ള വലിയ ഉത്തരവാദിത്തമായിരുന്നു. ഈ തീരുമാനം എടുത്തപ്പോള്‍ തന്നെ എത്ര കുട്ടികള്‍ക്ക് ഇത് സാദ്ധ്യമാകുമെന്നും പരിശോധിച്ചിരുന്നു. 2.61 ലക്ഷം (2,61,784) കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമില്ലെന്ന് കണ്ടെത്തി. ചില കുട്ടികള്‍ക്ക് വീട്ടില്‍ ടിവിയും സ്മാര്‍ട്ട്ഫോണും ഉണ്ടാകില്ല. ഇത് പരിഹരിക്കാനുള്ള ശ്രമങ്ങളും വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തി.
സര്‍ക്കാരിനെ സംബന്ധിച്ച് ഈ കുട്ടികളെയും ഓണ്‍ലൈന്‍ സംവിധാനത്തിനൊപ്പം ചേര്‍ത്ത് നിര്‍ത്തേണ്ടവരാണെന്നും ഇവര്‍ക്കും പഠന സാധ്യമാക്കാമെന്ന ഉറപ്പ് സര്‍ക്കാരിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്ലാസ് ലഭിക്കാത്ത കുട്ടികള്‍ക്ക് ഇത് ലഭ്യമാക്കാന്‍ തദ്ദേശ സ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും എല്ലാ നേതൃത്വത്തില്‍ വിവിധ പരിശ്രമങ്ങള്‍ നടക്കുന്നു. എല്ലാ എംഎല്‍എമാരുടെയും പിന്തുണ ഇക്കാര്യത്തില്‍ തേടിയിരുന്നു. ഭരണ പ്രതിപക്ഷ ഭേദ്യമില്ലാതെ എല്ലാവരും ഇതിനായി ശ്രദ്ധിച്ചു എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മലപ്പുറം വളാഞ്ചേരിയില്‍ ഓണ്‍ലൈന്‍ പഠനത്തില്‍ പങ്കെടുക്കാനാകത്തതിന്റെ മനോവിഷമത്താല്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിനി ദേവികയുടെ മരണം ഏറെ ദുഖകരമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.. ഇത് സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ട്. ഓണ്‍ലൈന്‍ ക്ലാസ് ലഭിക്കാത്തതിനാല്‍ കുട്ടിക്ക് വിഷമം ഉണ്ടായിരുന്നുവെന്ന് അച്ഛന്‍ പറഞ്ഞ സാഹചര്യത്തില്‍ വിദ്യാഭ്യാസ വകുപ്പും അന്വേഷിക്കുന്നുണ്ട്. ദേവിക പഠിച്ച സ്കൂളില്‍ 25 പേര്‍ക്ക് ഇന്റര്‍നെറ്റ് ടിവി സൗകര്യമില്ലെന്ന് കണ്ടെത്തി. ക്ലാസ് അധ്യാപകന്‍ കുട്ടിയെ വിളിച്ച് സംസാരിച്ച് പരിഹരിക്കാമെന്ന് അറിയിച്ചിരുന്നു. ഇരുമ്ബലീയം പഞ്ചായത്ത് യോഗത്തില്‍ എല്ലാ വാര്‍ഡിലും കുട്ടികളുടെ പ്രശ്നം പരിഹരിക്കാന്‍ പരിപാടി തയ്യാറാക്കി.'
ഇപ്പോള്‍ ടിവിയോ മൊബൈല്‍ ഫോണോ ഇല്ലെന്ന പേരില്‍ ഒരു കുട്ടിക്കും ഒരു ക്ലാസും നഷ്ടപ്പെടില്ല. രണ്ടാഴ്ച ട്രയലായി പ്രദര്‍ശിപ്പിക്കുന്ന പാഠഭാഗങ്ങള്‍ പുനസംപ്രേഷണം ചെയ്യും. ഇടുക്കി ജില്ലയിലെ കണ്ണമ്ബടി, ഇടമലക്കുടി എന്നിവിടങ്ങളില്‍ ഓഫ് ലൈന്‍ പഠന സൗകര്യം ലഭ്യമാക്കും. മറ്റ് പിന്നാക്ക കേന്ദ്രങ്ങളിലും ഇതേ പഠന സൗകര്യം ലഭ്യമാക്കും. ടിവി കമ്ബ്യൂട്ടര്‍ തുടങ്ങിയ ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ സമഗ്ര ശിക്ഷ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സൗകര്യമൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്കൂളുകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ കുട്ടികളെ പഠനാന്തരീക്ഷത്തിലേക്ക് കൊണ്ടുവരികയാണ് പ്രധാനം. ഈ പരിപാടി കുട്ടികളുടെ മാനസിക വളര്‍ച്ചയ്ക്കും അനിവാര്യമാണ്. ഈ ലക്ഷ്യം പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാതെ ചില വിമര്‍ശനം ഉയരുന്നുണ്ട് എന്നും മുഖ്യമന്ത്രി ആരോപണങ്ങൾക്ക് മറുപടി നൽകി.
https://www.facebook.com/Malayalivartha