താഴത്തങ്ങാടിയില്‍ ഷീബയെന്ന വീട്ടമ്മയുടെ കൊലപാതകത്തില്‍ പ്രതിയായ ബിലാലിനെ കുടുക്കിയത് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍... ഷീബ നല്‍കിയ ചായ ബിലാല്‍ കുടിച്ചു, ആ ക്രൂരതകളുടെ പൈശാചിക മുഖം പിച്ചിച്ചീന്തുമ്പോള്‍
തിങ്കളാഴ്ച രാവിലെ 9.30നാണു താഴത്തങ്ങാടിയെ നടുക്കിയ കൊലപാതകത്തിനു ശേഷം മുഹമ്മദ് ബിലാല്‍ കാറുമായി കടന്നുകളയുന്നത്. വ്യാഴാഴ്ച രാവിലെ 9.30നു പ്രതി അറസ്റ്റിലായ വിവരം ജില്ലാ പൊലീസ് മേധാവി ജി.ജയ്‌ദേവ് പുറത്തുവിട്ടു. കൊലപാതകമുണ്ടായ ഷാനി മന്‍സിലില്‍ എത്തിയ പൊലീസിനു തിങ്കളാഴ്ച വൈകിട്ടു തന്നെ ആദ്യ തുമ്പു ലഭിച്ചിരുന്നു. പ്രതി പരിചയക്കാരനാകാമെന്നതായിരുന്നു ആദ്യ നിര്‍ണായക സൂചന.
താഴത്തങ്ങാടിയില്‍ ഷീബയെന്ന വീട്ടമ്മയുടെ കൊലപാതകത്തില്‍ പ്രതിയായ ബിലാലിനെ കുടുക്കിയത് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ കേരള പൊലീസ് കാട്ടിയ മികവാര്‍ന്ന അന്വേഷണം. സാഹചര്യത്തെളിവുകളുടെയും മറ്റും അടിസ്ഥാനത്തില്‍ കൃത്യമായി പ്രതിയാരെന്നു കണ്ടെത്തിയതോടെ 72 മണിക്കൂറിനകം പ്രതിയെ വലയിലാക്കാന്‍ സൈബര്‍ സെല്‍ സംവിധാനങ്ങളുടെ മികവും പൊലീസിനു പിന്തുണയേകി.
ഷീബയും സാലിയും മാത്രമാണ് ഷാനി മന്‍സിലില്‍ താമസം. വീട്ടില്‍ എത്തുന്നത് ആരാണെങ്കിലും അത് ജനലിലൂടെ നോക്കി ഉറപ്പു വരുത്തിയ ശേഷം മാത്രമേ ദമ്പതികള്‍ വാതില്‍ സാധാരണ തുറക്കൂ. പ്രതി കയറിയതു മുന്‍വാതിലിലൂടെയാണെന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ ഉറപ്പിച്ചു. വീട്ടിനുള്ളിലെ പരിശോധനയില്‍ കുടിച്ചു വച്ച ചായയുടെ ഗ്ലാസ് കിട്ടി. വന്നയാള്‍ക്കു കൂടി ഭക്ഷണം ഉണ്ടാക്കാനുള്ള ഒരുക്കം നടന്നതായും കണ്ടു. ആഭരണങ്ങള്‍ നഷ്ടപ്പെട്ടതോടെ കവര്‍ച്ചയെന്നും ഉറപ്പിച്ചു.
തിങ്കളാഴ്ച രാവിലെ എട്ടോടെ സാലിയുടെ വീട്ടിലെത്തിയ ബിലാല്‍ തര്‍ക്കത്തെത്തുടര്‍ന്നു സാലിയെയാണ് ആദ്യം ആക്രമിച്ചതെന്നു പൊലീസ് പറയുന്നു. ഹാളിലെ ടീപോയ് തകര്‍ത്ത് അതിന്റെ കഷണം കൊണ്ടു സാലിയുടെ തലയ്ക്കടിക്കുകയായിരുന്നു. തുടര്‍ന്നു ഷീബയെയും ആക്രമിച്ചു. മരണം ഉറപ്പാക്കാന്‍ ഭാര്യയുടെയും ഭര്‍ത്താവിന്റെയും ഉടലില്‍ കമ്പി ചുറ്റിക്കെട്ടി വൈദ്യുതാഘാതം ഏല്‍പിക്കാന്‍ ശ്രമിച്ചു. ഇലക്ട്രിക്കല്‍ പണി അറിയാവുന്നയാളാണു പ്രതിയെന്നു ഇതോടെ സംശയം ബലപ്പെട്ടു.
ഷീബയുടെ ഫോണ്‍ പ്രതിയുടെ കൈവശം ഉണ്ടായിരുന്നു. ഈ ഫോണ്‍ തിങ്കളാഴ്ച രാവിലെ 10.30 വരെ പ്രവര്‍ത്തിച്ചതായി സൈബര്‍ സെല്‍ കണ്ടെത്തി. മൊബൈല്‍ സിഗ്‌നലുകളുടെ കൂടി പാത വിലയിരുത്തിയാണ് കുമരകം സിഐയും സംഘവും കുമരകം വൈക്കം റോഡിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു തുടങ്ങിയത്. സാലിയുടെ വീടിന്റെ അരക്കിലോമീറ്റര്‍ അകലെയുള്ള വീടിനു സമീപത്തു നിന്ന് അന്നു രാവിലെ എട്ടിനു ചെറുപ്പക്കാരന്റെ ദൃശ്യം ലഭിച്ചു. സംഭവം നടന്നു കഴിഞ്ഞപ്പോള്‍ ചെങ്ങളത്തെ പെട്രോള്‍ പമ്പില്‍ നിന്നു കാറില്‍ ഇതേ ആളുടെ ദൃശ്യവും ലഭിച്ചു.
വൈക്കം റോഡില്‍ കാര്‍ പോകുന്ന ദൃശ്യവും കിട്ടി. പമ്പ് ജീവനക്കാരന്‍ യുവാവിന്റെ വിവരങ്ങള്‍ നല്‍കി. അന്വേഷണത്തില്‍ നിന്നു സാലിയുടെ വീടിനു പിന്നിലെ വീട്ടില്‍ താമസിച്ചിരുന്ന കുടുംബത്തിലെ ബിലാല്‍ എന്ന യുവാവാണു ദൃശ്യത്തില്‍ എന്ന് ഉറപ്പിച്ചു. ബിലാലിന്റെ വീട്ടില്‍ പൊലീസെത്തി. ദൃശ്യത്തില്‍ നിന്നു ബിലാലിനെ തിരിച്ചറിഞ്ഞു. ഇടപ്പള്ളിക്കു പോയിട്ടുണ്ടാകാമെന്ന സൂചന ബിലാലിന്റെ പിതാവു നല്‍കി. അതോടെ പ്രതിയെ ഉറപ്പിച്ചു. ബുധനാഴ്ച 1.30നു തന്റെ സുഹൃത്തിനെ ബിലാല്‍ വിളിച്ചു. ഈ നമ്പറും പൊലീസ് നിരീക്ഷിച്ചിരുന്നു. ഇടപ്പള്ളിയില്‍ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് ബിലാലിനെ പിടികൂടിയത്.
കൊല്ലപ്പെട്ട ഷീബയുടെ മകള്‍ ഷാനിയും കുടുംബവും വ്യാഴാഴ്ച കോട്ടയത്തെത്തി. മസ്‌കത്തില്‍ നിന്നു രാത്രി ഒന്‍പതോടെയാണ് ഇവര്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്. ഇവരെ പേരൂരിലെ പെയ്ഡ് ക്വാറന്റീന്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. പാറപ്പാടത്ത് ആക്രമണത്തിന് ഇരയായ എം.എം.അബ്ദുല്‍ സാലി ഷീബ ദമ്പതികളുടെ ഏകമകളാണു ഷാനി. ഭര്‍ത്താവ് സുധീറിനും നാലു മക്കള്‍ക്കുമൊപ്പമാണു ഷാനി മടങ്ങിയെത്തിയത്.
ഷാനിയുടെ പിതാവ് സാലി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ക്വാറന്റീന്‍ നിര്‍ബന്ധമായതിനാല്‍ ഷാനിക്കും കുടുംബത്തിനും ഈ ദിവസങ്ങളില്‍ സാലിയെ കാണാന്‍ അനുമതി നല്‍കാനാകില്ലെന്നു കോട്ടയം മെഡിക്കല്‍ കോളജ് ന്യൂറോ ശസ്ത്രക്രിയാ വിഭാഗം മേധാവി ഡോ. പി.കെ.ബാലകൃഷ്ണന്‍ അറിയിച്ചു. സാലിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. ഇപ്പോഴും അബോധാവസ്ഥയിലാണെങ്കിലും ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് എത്തുന്നുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞതിനാല്‍ അണുബാധ ഏല്‍ക്കാതിരിക്കുന്നതിനുള്ള ചികിത്സകളാണു പ്രധാനമായി നടത്തുന്നത്.
https://www.facebook.com/Malayalivartha