പാർട്ടിയാണ് കോടതിയെങ്കിൽ ‘മാഡ’ത്തിന് എന്താണു ജോലിയെന്ന് കെ.മുരളീധരൻ; സിപിഎം എന്നാല്‍ കോടതിയും പൊലീസുമെന്ന വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി.ജോസഫൈൻറെ പരാമർശത്തിനെതിരെയാണ് മുരളീധരന്റെ പ്രസ്താവന
സിപിഎം എന്നാല്‍ കോടതിയും പൊലീസുമെന്ന വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി.ജോസഫൈൻറെ പരാമർശം വലിയ വിവാദമാണ് സൃഷ്ടിച്ചിരിക്കുന്നത് . എം.സി. ജോസഫൈന്റെ പ്രസ്താവനയ്ക്കെതിരെ കെ.മുരളീധരൻ എംപി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ . ജോസഫൈൻ പറഞ്ഞതു പോലെയാണെങ്കിൽ ‘മാഡത്തിന്’ എന്താണ് ജോലി? ഇത്രയും ശമ്പളവും വാങ്ങി ഒരു വനിതാകമ്മിഷന്റെ ആവശ്യമുണ്ടോ? മുൻപ് അച്യുതാനന്ദന്റെ സ്വന്തം ആളായിരുന്നു. ഇപ്പോ മുഖ്യമന്ത്രിയോട് സ്നേഹക്കൂടുതലുണ്ട്.എന്നായിരുന്നു മുരളീധരന്റെ പ്രസ്താവന
അവർ ഇതുവരെ എത്ര തിരഞ്ഞെടുപ്പിൽ മത്സരിച്ചുവെന്നു ചോദിച്ചാൽ പെട്ടെന്ന് ഓർമ വരില്ല. പക്ഷേ എത്ര തിരഞ്ഞെടുപ്പ് ജയിച്ചു എന്നു ചോദിച്ചാൽ കൃത്യമായ ഓർമ കാണും. ഒറ്റ തിരഞ്ഞെടുപ്പുപോലും ജയിക്കാൻ കഴിയാത്തയാളെ ഉന്നതസ്ഥാനത്ത് ശമ്പളവും കൊടുത്ത് പിടിച്ചിരുത്തുമ്പോൾ അതിനു വേണ്ടത്ര ‘സോപ്പി’ടുന്നതു മനസിലാക്കാം. ‘സോപ്പിട്ടോ, പക്ഷേ വല്ലാതെ പതപ്പിക്കരുത്’ എന്നും കെ.മുരളീധരൻ പറഞ്ഞു.
ചൈനയടക്കമുള്ള കമ്യൂണിസ്റ്റ് രാഷ്ട്രങ്ങൾ ജനാധിപത്യത്തിലേക്ക് കടന്നുവരുന്ന കാലമാണിത്. അപ്പോഴാണ് ഉന്നതസ്ഥാനത്തിരിക്കുന്ന പൊതുപ്രവർത്തക ഇത്തരമൊരു പ്രസ്താവന നടത്തുന്നത്. ഇതാണ് നിലപാടെങ്കിൽ വനിതാകമ്മിഷന്റെ പല നടപടികളും ചോദ്യം ചെയ്യപ്പെടും.
കേന്ദ്ര വനിതാകമ്മിഷൻ ബിജെപിയുടെ ചട്ടുകമാണ്. സംസ്ഥാനത്തും ഇതേതരത്തിലേക്കു മാറുകയാണ്. ഇതുപോലെയാണ് പ്രവർത്തനങ്ങളെങ്കിൽ കമ്മിഷൻ ‘വനിതാ വിരുദ്ധ കമ്മിഷ’നായി മാറും. ‘തെറ്റുപറ്റി, നാക്കുപിഴയാണ്’ എന്ന് തുറന്നു പറയാൻ ജോസഫൈൻ തയാറാവണം. അല്ലെങ്കിൽ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് സ്ഥാനം ഒഴിയണം. ഇത്തരം ജൽപനങ്ങൾ നടത്തുന്നവരെ നിയന്ത്രിക്കാൻ മുഖ്യമന്ത്രി മുൻകൈ എടുക്കണമെന്നും കെ.മുരളീധരൻ പറഞ്ഞു. ജോസഫൈനെ തള്ളി പാർട്ടി സെക്രട്ടറി കോടിയേരിയും രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha