ബാഗേജിനുള്ളില്‍ കോടികള്‍ വിലമതിക്കുന്ന തനി തങ്കം! ഒളിപ്പിച്ച് കടത്തിയത് യുഎ ഇ കോണ്‍സുലേറ്റിലേക്കുള്ള പാഴ്‌സലിൽ; അമ്പരന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍
തലസ്ഥാന നഗരിയില്‍ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണ്ണം പിടിച്ചു. എയര്‍പോര്‍ട്ടിലെ കാര്‍ഗോയിലാണ് സ്വര്‍ണം കണ്ടെത്തിയത്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അന്വേഷണം തുടങ്ങി. സ്വര്‍ണം ഒളിപ്പിച്ച് കടത്തിയത് യുഎഇ കോണ്‍സുലേറ്റിലേക്കുള്ള പാഴ്‌സലിലാണ്. ബാഗേജിനുള്ളില്‍ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണമെന്നാണ് സൂചന. സംസ്ഥാനത്ത് ഇതുവരെ നടന്നതില്‍ ഏറ്റവും വലിയ സ്വര്‍ണ വേട്ടയാണിത്.
കസ്റ്റംസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ദുബായില്‍ നിന്നാണ് പല ബോക്‌സുകളിലായി സ്വര്‍ണം എത്തിയത്. ഡിപ്ലോമാറ്റിക് ബാഗില്‍ സ്വര്‍ണ്ണക്കടത്ത് ഇതാദ്യമായാണ്. 30 കിലോ സ്വര്‍ണമാണ് കണ്ടെത്തിയതെന്നാണ് പ്രാഥമിക സൂചന. അയച്ചത് ആരാണെന്നും മറ്റുമുള്ള വിവരം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.
യുഎഇ കോണ്‍സുലേറ്റ് സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരം മണക്കാടാണ്. വിദേശത്ത് നിന്ന് ഡിപ്ലോമാറ്റിക് പാക്കേജ് ആയി എത്തിയതിനാല്‍ വേഗത്തില്‍ പരിശോധന പൂര്‍ത്തിയാകുന്ന സാഹചര്യമുണ്ടായിരുന്നെങ്കിലും ഉദ്യോഗസ്ഥരുടെ സമയോജിതമായ ഇടപെടല്‍ മൂലമാണ് സ്വര്‍ണം പിടിച്ചത്. കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
അതേസമയം കഴിഞ്ഞ ദിവസവും കരിപ്പൂരിൽ സ്വർണ്ണ വേട്ടയിൽ കണ്ടെത്തിയത് 1.18 കോടി വില വരുന്ന 2.6 കിലോഗ്രാം സ്വർണം മൂന്നുപേരിൽ നിന്നായി കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. ജിദ്ദയിൽ നിന്നും ഇൻഡിഗോ 6 e 9365 വിമാനത്തിൽ എത്തിയ ചുങ്കത്തറ സ്വദേശി സുനീർ ബാബു, ഇതേ വിമാനത്തിൽ വന്ന എടത്തനാട്ടുകര സ്വദേശി സൽമാൻ, ജിദ്ദയിൽ നിന്നും എസ് ജി 9557 സ്പൈസ് ജെറ്റ് വിമാനത്തിൽ വന്ന കോഴിക്കോട് സ്വദേശി മുഹമ്മദ് മാലിക് എന്നിവരാണ് പിടിയിലായത്.
സുനീറും സൽമാനും ഫാനിന്റെ മോട്ടോറിലാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഇരുവരിൽ നിന്നും 1.1 കിലോഗ്രാം സ്വർണം വീതമാണ് പിടിച്ചെടുത്തത്. മാലിക് ഇസ്തിരിപ്പെട്ടിയിലാണ് 400 ഗ്രാം സ്വർണം ഒളിപ്പിച്ചത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ എ.കെ സുരേന്ദ്രനാഥ്, സൂപ്രണ്ടുമാരായ രഞ്ജി വില്യംസ്, രാധ, ഐസക് വർഗീസ്,
ജ്യോതിർമയി, ഇൻസ്പെക്ടർമാരായ സുധീർ, സൗരഭ്, അഭിനവ്, അഭിലാഷ് തുടങ്ങിയവർ ഉൾപ്പെടുന്ന സംഘമാണ് സ്വർണം പിടികൂടിയത്.
https://www.facebook.com/Malayalivartha