വിശ്വസിച്ചാലും ഇല്ലെങ്കിലും... അയോധ്യയില്‍ ഭൂമി പൂജയ്ക്ക് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ എല്ലാ ഒരുക്കങ്ങളും തയ്യാര്‍; പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം വേദിയില്‍ നാലുപേര്‍ മാത്രം; പൂജയ്ക്ക് നേതൃത്വം നല്‍കുന്നത് 135 പുണ്യസ്ഥലങ്ങളില്‍ നിന്നുള്ള സന്യാസിമാര്‍
അയോധ്യയില്‍ ഈ നൂറ്റാണ്ടില്‍ രാമക്ഷേത്രം ഉയരില്ലെന്ന് കണക്ക് കൂട്ടിയവരാണ് എല്ലാവരും. അത്രയല്ലായിരുന്നോ എതിര്‍പ്പ്. ബാബരി മസ്ജിതും രാമജന്മ ഭൂമിയും തമ്മിലുള്ള തര്‍ക്കം ഇത്ര രമ്യമായി തീരുമെന്ന് ആരും കരുതിയില്ല. എല്ലാം ഭഗവാന്‍ ശ്രീരാമചന്ദ്രന്റെ മഹാത്ഭുതമായി കാണാനാണ് വിശ്വാസികള്‍ക്ക് താത്പര്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംബന്ധിച്ചും രാമക്ഷേത്ര വിധി വളരെ പ്രധാനമായിരുന്നു. രാജ്യത്തിന്റെ സമാധാനവും ഒപ്പം രാമക്ഷേത്രവും വളരെ പ്രധാനമായിരുന്നു. ശരിക്കും എല്ലാം മറികടന്ന് ക്ഷേത്രം ഉയരുമ്പോള്‍ ശ്രീരാമ ഭവവാന്റെ അത്ഭുതം കണ്ട് മോദിയുടെ കണ്ണും ഭക്തിയാല്‍ ഈറനണിയുകയാണ്.
രാമക്ഷേത്രത്തിന്റെ ഓരോ ഘട്ടത്തിലും ഭഗവാന്റെ മഹാത്ഭുതങ്ങള്‍ കാണാന്‍ കഴിഞ്ഞെന്നാണ് നേതൃത്വം നല്‍കുന്ന സന്യാസി വര്യന്‍മാര്‍ പറയുന്നത്. എന്തിന് രാമ ക്ഷേത്രത്തിനായി വര്‍ഷങ്ങള്‍ പാടുപെട്ട് വരച്ച പ്ലാന്‍ പോലും രാമന്റെ സ്വപ്നദര്‍ശനമനുസരിച്ച് മാറ്റിയിരിക്കുകയാണ്. അതോടെ മുന്‍ നിശ്ചയിച്ചതില്‍ നിന്ന് ഭിന്നമായുള്ള രാമക്ഷേത്രമായിരിക്കും അയോധ്യയിലെ ശ്രീരാമ ജന്മഭൂമിയില്‍ ഉയരുക. വാസ്തുവിദ്യയിലെ നഗര ശൈലിയിലുള്ള ക്ഷേത്ര വിസ്മയമായിരിക്കും. 100 മുതല്‍ 120 ഏക്കറെങ്കിലും ഭൂമി ഇതിനായി വേണ്ടിവരും. നിലവിലുള്ള 70 ഏക്കറിനുപുറമെ 30 മുതല്‍ 50 ഏക്കര്‍ കൂടി ഭൂമി ഏറ്റെടുക്കാനാണ് ശ്രീരാമ തീര്‍ഥക്ഷേത്ര ട്രസ്റ്റിന്റെ ഉദ്ദേശ്യം. അങ്ങനെയെങ്കില്‍ 401 ഏക്കറുള്ള കംബോഡിയയിലെ അങ്കോര്‍വാട്ട് ക്ഷേത്രസമുച്ചയത്തിനും 155 ഏക്കറുള്ള തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിലെ ശ്രീരംഗനാഥ ക്ഷേത്രത്തിനുംപിന്നാലെ ലോകത്തിലെ വലിയ മൂന്നാം ക്ഷേത്രമാവും അയോധ്യയിലേത്. ആദ്യഘട്ടം മൂന്നുവര്‍ഷത്തിനകം പൂര്‍ത്തിയാകും. പൂര്‍ണമായും പൂര്‍ത്തിയാകാന്‍ 10 വര്‍ഷമെടുക്കും.
രാമക്ഷേത്രത്തിന് നേരത്തേ വിഭാവനം ചെയ്തതിനെക്കാള്‍ ഇരട്ടിയിലധികം വലിപ്പമുണ്ടാകും. ക്ഷേത്രത്തിന്റെ ആദ്യമാതൃക രൂപകല്പന ചെയ്തത് 77കാരനായ വാസ്തുശില്പി ചന്ദ്രകാന്ത് സോംപുരയാണ്. രണ്ടു താഴികക്കുടങ്ങളോടെ 140 അടി വീതിയും 268 അടി നീളവും 161 അടി ഉയരവുമുള്ള രണ്ടുനില ക്ഷേത്രമാണ് നേരത്തേ വിഭാവനം ചെയ്തിരുന്നത്. 1983ല്‍ വി.എച്ച്.പി. നേതാവ് അശോക് സിംഘല്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ചന്ദ്രകാന്ത് സോംപുര രാമക്ഷേത്രത്തിന് രൂപരേഖ തയ്യാറാക്കിയത്.
എന്നാല്‍ ഭൂമി പൂജയ്ക്ക് തൊട്ട് മുമ്പാണ് മഹാത്ഭുതമുണ്ടായത്. സന്ന്യാസി സമൂഹം കൂടി ഇതംഗീകരിച്ചതോടെ സ്വപ്ന ദര്‍ശനം യാഥാര്‍ത്ഥ്യമായി. ക്ഷേത്രഭൂമിയിലെ ഒമ്പത് ക്ഷേത്രങ്ങള്‍ രാമ ക്ഷേത്രത്തിനായി പൊളിച്ചുമാറ്റും. ഇവിടത്തെ വിഗ്രഹങ്ങള്‍ ആചാരവിധി പ്രകാരം പുതിയ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുന്നതാണ്.
ഏറെ പ്രത്യേകതയുള്ളതാണ് പുതിയ മാതൃക, അഞ്ച് താഴികക്കുടങ്ങള്‍, മൂന്നുനിലകള്‍, 280 അടി വീതി, 300 അടി നീളം, 161 അടി ഉയരം
ഏകദേശം 84,000 ചതുരശ്രയടി വിസ്തീര്‍ണം എന്നീ പ്രത്യേകതകളോടുകൂടിയുള്ളതാണ് രാമക്ഷേത്രം.
അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് ഔപചാരികമായ തുടക്കമിട്ട് നാളെ നടക്കുന്ന ഭൂമി പൂജയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം വേദിയില്‍ നാലുപേര്‍ മാത്രമേ ഉണ്ടാകൂ. ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത്, ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, രാമജന്മഭൂമി ന്യാസ് അദ്ധ്യക്ഷന്‍ മഹന്ദ് നൃത്യ ഗോപാല്‍ദാസ് എന്നിവരാണവര്‍. രാവിലെ 11 ഓടെ സ്ഥലത്തെത്തുന്ന മോദി ഹനുമാന്‍ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തിയതിന് ശേഷം, രാംലല്ലയില്‍ പൂജ നടത്തും. ശേഷം പ്രതീകാത്മകമായി ശിലാസ്ഥാപനം നടത്തുമെന്നുമാണ് റിപ്പോര്‍ട്ട്. 135 പുണ്യസ്ഥലങ്ങളില്‍ നിന്നുള്ള സന്യാസിമാരും ചടങ്ങില്‍ പൂജ നടത്തും.
ചടങ്ങിന് മുന്നോടിയായുള്ള പൂജകള്‍ ഇന്നലെ രാവിലെ എട്ടോടെ കാശി, കാഞ്ചി, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ള പതിനൊന്നംഗ സംഘം പൂജാരിമാരുടെ നേതൃത്വത്തില്‍ തുടങ്ങി.
ഭൂമിപൂജയോടനുബന്ധിച്ച് ഡല്‍ഹിയിലുള്ള വിദേശ എംബസികളിലും അയോദ്ധ്യയിലും രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് മധുരം വിതരണം ചെയ്യും. ഇതിനായി നാലുലക്ഷം ലഡു ഓര്‍ഡര്‍ ചെയ്‌തെന്നും റിപ്പോര്‍ട്ടുണ്ട്. കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. എന്തായാലും വരും കാലത്തെ മഹാത്ഭുതമായി രാമക്ഷേത്രം മാറുമെന്ന കാര്യത്തില്‍ സംശയമില്ല. വിളിച്ചാല്‍ വിളി കേള്‍ക്കുന്ന ഭക്തരുടെ ഇഷ്ടദെവമായി ശ്രീരാമചന്ദ്ര പ്രഭു മാറുകതന്നെ ചെയ്യും.
https://www.facebook.com/Malayalivartha