അപകടമുണ്ടായ സ്ഥലത്ത് മണ്ണ് വീണ്ടും ഇടിഞ്ഞുകൊണ്ടിരിക്കുന്നു; പെട്ടിമുടിയില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം
മൂന്നാര്‍ പെട്ടിമുടിയില്‍ മഴ ശക്തമാകുന്നു. മഴ തുടരുന്നതിനാൽ മലമുകളില്‍ നിന്ന് വെള്ളവും മണ്ണും ഒഴുകിയിറങ്ങുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നു. അപകടമുണ്ടായ സ്ഥലത്ത് മണ്ണ് വീണ്ടും ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. ഇതുവരെ ലഭിച്ചത് 24 മൃതദേഹങ്ങളാണ്. അഴുകിയ നിലയിലാണ് പല മൃതദേഹങ്ങളും കണ്ടെടുത്തത്.
എന്‍ഡിആര്‍എഫിന്റെയും പൊലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും സംഘം പ്രദേശത്ത് തെരച്ചില്‍ നടത്തുന്നുണ്ട്. പ്രദേശത്ത് ആശങ്കപ്പെടുത്തുന്ന വിധത്തില്‍ മണ്ണിടിച്ചില്‍ തുടരുകയാണ്. കനത്ത മഴയും മണ്ണിടിച്ചിലും വെളിച്ചക്കുറവും മൂലം ഇന്നലെ രാത്രി തെരച്ചില്‍ നിര്‍ത്തിയിരുന്നു. ഇന്ന് രാവിലെയാണ് വീണ്ടും തെരച്ചില്‍ ആരംഭിച്ചത്.
വനത്തില്‍ വലിയ രീതിയില്‍ മഴ കനക്കുകയാണ്. ഇവിടെനിന്നുള്ള വെള്ളവും മണ്ണും ലയങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശത്തേക്കാണ് എത്തുന്നത്. അതിനാല്‍ പ്രദേശത്ത് നിന്ന് ആളുകളോട് മാറാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ മാത്രമേ സ്ഥലത്ത് നില്‍ക്കാവൂ എന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മൂന്നാറില്‍ പല സ്ഥലങ്ങളിലും മണ്ണിടിച്ചില്‍ രൂക്ഷമാവുകയാണ്. രാജമല മുതല്‍ പെട്ടിമുടിവരെയുള്ള ഭാഗങ്ങളില്‍ റോഡിന് ഇരുവശത്തും മണ്ണ് ഇടിഞ്ഞുവീഴുന്നുണ്ട്. ഇന്ന് ആറുമണിവരെ രക്ഷാപ്രവര്‍ത്തനം തുടരാനാണ് തീരുമാനം.
https://www.facebook.com/Malayalivartha