നിറകണ്ണുകളോടെ... കരിപ്പൂരിലെ വിമാനാപകടത്തിലെ ആഴം കുറച്ചത് മുഖ്യ പൈലറ്റ് ക്യാപ്ടന്‍ ദീപക് വസന്ത് സാത്തേയുടെ ഉചിതമായ തീരുമാനം; വിമാനം കുറുകേ പിളര്‍ന്നപ്പോഴും തീപിടിക്കാതെ കാത്തത് ദൈവത്തിലൂടെ പ്രവര്‍ത്തിച്ച പൈലറ്റിന്റെ ഒന്നൊന്നര അറ്റകൈ
കോഴിക്കോട് കരിപ്പൂരിലെ വിമാനാപകടത്തിലെ പ്രാഥമിക പരിശോധനകള്‍ നടന്നപ്പോള്‍ അമ്പരന്ന് സകലരും. വിമാനം കുറുകെ പിളിര്‍ന്നിട്ടു പോലും തീപിടുത്തം ഉണ്ടായില്ല. സാധാരണ ഇങ്ങനെ സംഭവിക്കാന്‍ സാധ്യത വിരളമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. പൈലറ്റിന്റെ സമയോചിതമായ ഇടപെടലുകളാണ് ദുരന്തത്തിന്റെ ആഴം ഇത്രയെങ്കിലും കുറയ്ക്കാനായത്. വിമാന ദുരന്തത്തിന്റെ യഥാര്‍ത്ഥ കാരണം അവ്യക്തമായി തുടരുമ്പോഴും മുഖ്യ പൈലറ്റ് ക്യാപ്ടന്‍ ദീപക് വസന്ത് സാത്തേയുടെ അനുസഭവ സമ്പത്താണ് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചതെന്നാണ് വ്യോമ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. വിമാനം 35 അടിയോളം താഴ്ചയിലേക്ക് പതിച്ചെങ്കിലും രക്ഷയായത് പൈലറ്റിന്റെ അറ്റകൈ പ്രയോഗമാണ്. അപകടത്തിലേക്കാണ് പോകുന്നതെങ്കിലും മനസാന്നിധ്യം വിടാതെ വിമാനം നിയന്ത്രിച്ച് പരമാവധി വേഗത കുറച്ചതാണ് അപകടത്തിന്റെ തീവ്രത കുറച്ചത്. വിമാനം അമിത വേഗതയിലായിരുന്നു താഴേക്ക് പതിച്ചതെങ്കില്‍ അതിന്റെ ആഘാതത്തില്‍ തീപിടിക്കാനും ആളപായം വര്‍ദ്ധിക്കാനും സാദ്ധ്യതയുണ്ടായിരുന്നു.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ 27 തവണ വിമാനം ഇറക്കിയ പരിചയമുണ്ട് മുംബയ് സ്വദേശിയായ വസന്ത് സാത്തേയ്ക്ക്. കരിപ്പൂര്‍ പോലെ ടേബിള്‍ ടോപ്പ് വിമാനത്താവളങ്ങളില്‍ വിപുലമായ മുന്‍പരിചയമുള്ള വൈമാനികരെയാണ് നിയോഗിക്കുക. വ്യോമസേനയിലായിരുന്ന സാത്തേയ്ക്ക് 10,000 മണിക്കൂറിലേറെ വിമാനം പറത്തിയ പരിചയമുണ്ടെന്ന് വ്യോമയാനമന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു.
1980ല്‍ പൂനെ നാഷണല്‍ ഡിഫന്‍സ് അക്കാഡമിയിലെ കോഴ്‌സ് കഴിഞ്ഞിറങ്ങിയ സാത്തേ ഹൈദരാബാദ് ദുണ്ടിഗര്‍ എയര്‍ഫോഴ്‌സ് അക്കാഡമിയില്‍ നിന്ന് സ്വോര്‍ഡ് ഓഫ് ഓണര്‍ ബഹുമതിയോടെയാണ് പരിശീലനം പൂര്‍ത്തിയാക്കിയത്.2003ല്‍ സേനയില്‍ നിന്ന് വിരമിച്ച ശേഷം സാത്തേ ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്‌സ് ലിമിറ്റഡില്‍ ടെസ്റ്റ് പൈലറ്റ് ആയിരുന്നു. 2013ലാണ് എയര്‍ ഇന്ത്യയില്‍ ചേര്‍ന്നത്. മരണത്തിലും എല്ലാവരേയും കാത്തുസൂക്ഷിക്കാന്‍ കാണിച്ച സാത്തെയുടെ മനസിന് രാജ്യത്തിന്റെ നിറഞ്ഞ കയ്യടിയാണ് ലഭിക്കുന്നത്.
അതേസമയം പിതാവാകാനുള്ള കാത്തിരിപ്പിനിടെയാണ് സഹ പൈലറ്റായ അഖിലേഷ് കുമാര്‍ മരണമടയുന്നത്. അപകടത്തില്‍ കൊല്ലപ്പെട്ട അഖിലേഷ് കുമാര്‍ മേയില്‍ വന്ദേ ഭാരത് ദൗത്യത്തില്‍ ദുബായില്‍ നിന്ന് കരിപ്പൂരിലേക്കുള്ള ആദ്യ വിമാനം പറത്തിയ ആളാണ്. അതേ സര്‍വീസില്‍ തന്നെ അന്ത്യയാത്രയായി.
കഴിഞ്ഞ മേയ് 8നായിരുന്നു കൊവിഡ് മഹാമാരിയ്ക്കിടെ വിദേശത്തകപ്പെട്ട് പോയ ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിക്കുന്ന വന്ദേ ഭാരത് മിഷന്‍ ദൗത്യത്തിന്റെ ഭാഗമായി ക്യാപ്ടന്‍ അഖിലേഷ് ഉള്‍പ്പെടെയുള്ള സംഘം കരിപ്പൂരിലെത്തിയത്. ഗള്‍ഫ് നാടുകളിലുള്‍പ്പെടെ തൊഴില്‍ നഷ്ടപ്പെട്ട് സ്വന്തം മണ്ണിലേക്ക് മടങ്ങാന്‍ കാത്തുനിന്ന പതിനായിരങ്ങള്‍ക്ക് കൈത്താങ്ങായി മാറിയ മിഷന്റെ ദുബായില്‍ നിന്നുള്ള ആദ്യ എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനം കരിപ്പൂരില്‍ ലാന്‍ഡ് ചെയ്തത് മേയ് 8നായിരുന്നു. അന്ന് ഹര്‍ഷാരവങ്ങളോടെയാണ് എയര്‍ പോര്‍ട്ട് അധികൃതര്‍ വിമാനത്തിന്റെ ക്രൂ അംഗങ്ങളെ എതിരേറ്റത്. സംഘത്തില്‍ അഖിലേഷുമുണ്ടായിരുന്നു. വിമാനം പറത്താന്‍ അഖിലേഷുമുണ്ടായിരുന്നു. ഇന്ന് അത് കണ്ണീരോടെ ഓര്‍ക്കുകയാണ് എല്ലാവരും.
അഖിലേഷിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടല്‍ മാറാതെ സ്തംഭിച്ചിരിക്കുകയാണ് അദ്ദേഹത്തിന്റെ കുടുംബവും സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും. ഗര്‍ഭിണിയായ ഭാര്യ മേഘയെ തനിച്ചാക്കിയാണ് 32 കാരനായ അഖിലേഷ് യാത്രയായിരിക്കുന്നത്. വരുന്ന 15 ദിവസത്തിനകം കുഞ്ഞിന്റെ വരവും പ്രതീക്ഷിച്ചിരിക്കെയാണ് വിധി അഖിലേഷിനെ കവര്‍ന്നത്. 2018 ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്. ഉത്തര്‍പ്രദേശിലെ മഥുര സ്വദേശിയായ അഖിലേഷ് 2017ലാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ജോലിയില്‍ പ്രവേശിച്ചത്. കൊവിഡ് ലോക്ക്ഡൗണിന് മുമ്പാണ് അഖിലേഷ് അവസാനമായി വീട്ടിലെത്തിയത്. ഇനിയൊരു യാത്രയ്ക്കില്ലാതെ അഖിലേഷും പോയതോടെ നാട്ടുകാരുടെ കണ്ണ് നിറയുകയാണ്.
https://www.facebook.com/Malayalivartha