ആര്യാ രാജേന്ദ്രനും സച്ചിൻദേവ് എം.എൽ.എയ്‌ക്കുമെതിരെ ജാമ്യമില്ലാ കേസെടുത്തെങ്കിലും അറസ്റ്റ് നിർബന്ധമല്ല...ഐ.പി.സി-353 വകുപ്പാണ് ഇവർക്കെതിരായ ജാമ്യമില്ലാ കുറ്റം... രണ്ടുവർഷം തടവുശിക്ഷ കിട്ടാവുന്ന വകുപ്പാണിത്...
കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞതിന് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും സച്ചിൻദേവ് എം.എൽ.എയ്‌ക്കുമെതിരെ ജാമ്യമില്ലാ കേസെടുത്തെങ്കിലും അറസ്റ്റ് നിർബന്ധമല്ല. സർക്കാരുദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയ ഐ.പി.സി-353 വകുപ്പാണ് ഇവർക്കെതിരായ ജാമ്യമില്ലാ കുറ്റം. രണ്ടുവർഷം തടവുശിക്ഷ കിട്ടാവുന്ന വകുപ്പാണിത്.പക്ഷേ അർണേഷ്‌കുമാർ കേസിലെ സുപ്രീംകോടതി ഉത്തരവ് പ്രകാരം ഏഴു വർഷത്തിൽ താഴെയുള്ള കേസുകളിൽ അറസ്റ്റ് നിർബന്ധമല്ല. എന്നാൽ ഇത്തരം കേസുകളിൽ പ്രതികൾക്ക് നോട്ടീസ് നൽകി ചോദ്യം ചെയ്യേണ്ടതുണ്ട്. ജാമ്യമില്ലാ കുറ്റം ചുമത്തിയെങ്കിലും മേയർക്കും എം.എൽ.എയ്ക്കും മുൻകൂർജാമ്യത്തിന് ശ്രമിക്കാം. സർക്കാർ നിലപാട് ഇതിൽ നിർണായകമാകും.
പ്രതിസ്ഥാനത്ത് മേയറും എം.എൽ.എയുമായതിനാൽ അന്വേഷണവുമായി സഹകരിക്കുമെന്ന് സർക്കാർ അറിയിച്ചാൽ മുൻകൂർജാമ്യം കിട്ടും. എസ്.എഫ്.ഐ നേതാവായിരുന്ന ടി. ഗീനാകുമാരിയാണ് ഗവൺമെന്റ് പ്ലീഡർ. മേയർക്കും എം.എൽ.എയ്ക്കും മുൻകൂർ ജാമ്യത്തിനായി കോടതിയിൽ ഹാജരാവേണ്ടി വരില്ലെന്നും അഭിഭാഷകരെത്തിയാൽ മതിയെന്നും നിയമവിദഗ്ദ്ധർ പറയുന്നു. മുൻകൂർജാമ്യം അനുവദിച്ചാൽ രണ്ട് ജാമ്യക്കാരെ ഹാജരാക്കി ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് ജാമ്യം പ്രാബല്യത്തിലാക്കണം. മേയർക്കും കൂട്ടർക്കുമെതിരെ തെളിവ് നശിപ്പിക്കലിന് ഏഴു വർഷം തടവുശിക്ഷ കിട്ടാവുന്ന വകുപ്പ് ചുമത്തിയിട്ടുണ്ടെങ്കിലും ഇത് ജാമ്യംകിട്ടുന്ന വകുപ്പാണ്.
പക്ഷേ കുറ്റം ചുമത്തിയാൽ വിചാരണ സെഷൻസ് കോടതിയിലാക്കണം. പൊതുശല്യമുണ്ടാക്കിയതിനുള്ള വകുപ്പിന് 200രൂപ പിഴശിക്ഷയേയുള്ളൂ. അന്യായമായി തടഞ്ഞുവയ്ക്കലിന് ഒരുമാസം തടവും പിഴയുമാണ് ശിക്ഷ. പൊതുഉദ്ദേശ്യത്തോടെ കുറ്റകൃത്യത്തിന് ശിക്ഷിച്ചാൽ അഞ്ച് പ്രതികളും ഒരുപോലെ അതനുഭവിക്കണം. മെമ്മറികാർഡ് കാണാതായതിനെക്കുറിച്ച് പ്രത്യേകമായി അന്വേഷിക്കേണ്ടിവരും.മേയർ, എം.എൽ.എ, ബന്ധുക്കളടക്കം അഞ്ച് പേർക്കെതിരെ ചുമത്തിയ അതിക്രമിച്ച് കയറൽ കുറ്റം (ഐ.പി.സി-447) കേസിൽ നിലനിൽക്കില്ലെന്ന് നിയമവിദഗ്ദ്ധർ പറയുന്നു. കെ.എസ്.ആർ.ടി.സി ബസ് പൊതുസ്വത്താണ്. ഇതിൽ റോഡിൽവച്ച് ആർക്കും പ്രവേശനമുണ്ട്. അതിനാൽ ബസിൽ കയറിയത് അതിക്രമത്തിന്റെ പരിധിയിൽ വരില്ല.ബസിലെ യാത്രക്കാരെ കണ്ടെത്തി മൊഴിയെടുത്ത് സാക്ഷികളാക്കും. ഇവരുടെ പക്കൽ വീഡിയോയോ രേഖകളോ ഉണ്ടെങ്കിൽ ശേഖരിക്കും. പ്രതികളുടെ മൊഴിയെടുക്കണം. തെളിവുകളുണ്ടെങ്കിൽ ശേഖരിക്കണം. നോട്ടീസ് നൽകി വിളിച്ചുവരുത്താം. രേഖകളും തെളിവുകളുമില്ലെങ്കിൽ കേസ് എഴുതിത്തള്ളാൻ പൊലീസിന് കോടതിയിൽ റിപ്പോർട്ട് നൽകാം.
എഴുതിത്തള്ളൽ റിപ്പോർട്ടാണെങ്കിൽ കോടതി ഡ്രൈവർ യദുവിന് നോട്ടീസയയ്ക്കും. യദുവിന് എതിർഹർജി ഫയൽചെയ്യാനുമാവും.ഇന്ന് കണ്ടോൺമെൻ്റ് സ്‌റ്റേഷനിലെത്തി മൊഴി നൽകാൻ യദുവിന് നിർദേശം നൽകിയിട്ടുണ്ട്. ഡ്രൈവർ യദുവിൻ്റെ മൊഴിയെടുത്ത ശേഷമാകും മേയർ ആര്യാ രാജേന്ദ്രൻ, സച്ചിൻ ദേവ് എംഎൽഎ എന്നിവരുടെ രേഖപ്പെടുത്തുക.കെഎസ്ആർടിസി ബസ് തടഞ്ഞതിന് നേരത്തെ ആര്യക്കും സച്ചിൻദേവിനുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.കേസിൽ മേയറും എംഎൽഎയും ഉൾപ്പെടെ അഞ്ച് പ്രതികളാണുള്ളത്. മേയർ ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ് എംഎൽഎ എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് എഫ്ഐആറിലുള്ളത്.
https://www.facebook.com/Malayalivartha