എല്ലാം കൈവിടുമോ... യുഎഇയും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗും തമ്മിലുള്ള ഊഷ്മള ബന്ധം തെറ്റിക്കാന്‍ ശ്രമം; കുഞ്ഞാലിക്കുട്ടി ലക്ഷക്കണക്കിന് മലയാളികളുടെ ജീവന്‍കൊണ്ട് പന്താടുകയാണെന്ന സിപിഎം സംസ്ഥാന കമ്മിറ്റിയുടെ പ്രസ്താവന ചര്‍ച്ചയാകുമ്പോള്‍

ലക്ഷകണക്കിന് മലയാളി സഹോദരങ്ങള്‍ ജോലി ചെയ്യുന്ന യുഎഇയും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗും തമ്മിലുള്ള ഊഷ്മള ബന്ധം തെറ്റിക്കാന്‍ ശ്രമം. സി പി എം ദേശീയ നേതൃത്വം നീക്കിയ കരുക്കളാണ് വിജയ വഴിയിലെത്തിയത്.
ലക്ഷകണക്കിന് പ്രവാസി മലയാളികളെ ലീഗിന് എതിരാക്കാന്‍ സി പി എമ്മിന് കഴിഞ്ഞു. യുഎഇ ഭരണാധികാരിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന പി.കെ കുഞ്ഞാലികുട്ടിക്ക് ഇനി യു എ ഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്ക് തിരിഞ്ഞു നോക്കാനാവില്ലെന്ന് സി പി എം നേതാക്കള്‍ വെല്ലുവിളിക്കുന്നു.
ഖുറാനും ഈന്തപ്പഴവും നേരായ വഴിക്കല്ല യു.എ.ഇ കേരളത്തിലേക്ക് കൊണ്ടുവന്നതെന്ന് ആവര്‍ത്തിച്ച കുഞ്ഞാലിക്കുട്ടി ലക്ഷക്കണക്കിന് മലയാളികളുടെ ജീവന്‍കൊണ്ട് പന്താടുകയാണെന്ന സിപിഎം സംസ്ഥാന കമ്മിറ്റിയുടെ പ്രസ്താവന ഇതിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
അതായത് ലീഗ് പങ്കാളിയാവുന്ന ഒരു ഭരണം കേരളത്തില്‍ നിലവില്‍ വന്നാല്‍ യു എ ഇയില്‍ ജോലിചെയ്യുന്ന മലയാളികള്‍ക്ക് ബുദധിമുട്ടുണ്ടാക്കും എന്നതാണ് ഇന്നത്തെ അവസ്ഥ. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവരില്‍ ഒരു വലിയ ശതമാനം മലപ്പുറം ഉള്‍പ്പെടെയുള്ള മലബാറില്‍ നിന്നാണ്. അവരുടെ വയറ്റുപിഴപ്പ് മുട്ടിച്ചാല്‍ ലീഗ് കോട്ടകളില്‍ വിള്ളല്‍ വീഴും.അതിന്റെ ഗുണം ലഭിക്കുക സിപിഎമ്മിന് മാത്രമായിരിക്കും. അതിനാണ് പിണറായി ജലിലിനെ കൈവിടാത്തത്.
യു എ ഇ ഭരണാധികാരികളുടെ അറിവോടെയാണ് സമീപകാലത്തെ വിവാദ സംഭവങ്ങള്‍ ഉണ്ടായതെന്ന ബി ജെ പി യുടെ ആരോപണങ്ങള്‍ ശരിവയ്ക്കുന്ന രീതിയിലാണ് സിപിഎമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ സൂചിപ്പിക്കുന്നത്.
കോണ്‍സുലേറ്റിലേക്ക് യു എ ഇ സര്‍ക്കാര്‍ അയച്ച ഖുറാനിലും ഈന്തപ്പഴത്തിലും സ്വര്‍ണ്ണം കടത്തിയെന്ന് ആരോപിക്കുന്ന കുഞ്ഞാലിക്കുട്ടി, ആ രാജ്യത്തെ കള്ളക്കടത്ത് രാജ്യമായി പ്രഖ്യാപിക്കുകയാണ് ചെയ്യുന്നതെന്ന് കോടിയേരി പറഞ്ഞത് വെറുതെയല്ല.
ഏറ്റവും കൂടുതല്‍ മലയാളികള്‍ ജോലിചെയ്യുന്ന രാജ്യമാണ് യു എ ഇ. ആ രാജ്യം അവരുടെ കോണ്‍സുലേറ്റിലേക്ക് അയച്ചതാണ് ഖുറാനും ഈന്തപ്പഴവും. ഇത് കേന്ദ്ര സര്‍ക്കാറിന്റെ കസ്റ്റംസ് ക്ലിയറന്‍സ് ചെയ്തതുമാണ്. അങ്ങനെയിരിക്കെ ഖുറാന്റെ മറവില്‍ സ്വര്‍ണ്ണം കടത്തിയെന്നും ഈന്തപ്പഴത്തില്‍ കുരുവിന് പകരം സ്വര്‍ണ്ണമാണെന്നും ധ്വനിപ്പിക്കുന്ന രീതിയില്‍ കുഞ്ഞാലിക്കുട്ടി ആരോപണം ഉന്നയിക്കുകയാണ്.
പറഞ്ഞ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെങ്കില്‍ ഇത് സംബന്ധിച്ച തെളിവുകള്‍ അടിയന്തിരമായി എന്‍ ഐ എക്ക് കൈമാറാന്‍ കുഞ്ഞാലിക്കുട്ടി തയ്യറാകണമെന്ന് സി പി എം ആവശ്യപ്പെട്ടു. അല്ലെങ്കില്‍ ഇത്രയും നിരുത്തരവാദിത്വപരമായ പ്രസ്താവനയ്ക്ക് കുഞ്ഞാലിക്കുട്ടി മാപ്പ് പറയണം.
രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധത്തെ തകര്‍ക്കുന്ന പ്രസ്താവന നടത്തിയ പാര്‍ലമെന്റ് അംഗം കൂടിയായ കുഞ്ഞാലിക്കുട്ടിക്ക് എതിരെ കേസ് എടുക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
കേരളത്തോടുള്ള പ്രത്യേക താല്‍പര്യത്തിന്റെ ഭാഗമായാണ് തിരുവനന്തപുരത്ത് യു എ ഇ കോണ്‍സുലേറ്റ് ആരംഭിക്കുന്നത്. നയതന്ത്ര ബാഗേജ് വഴി സ്വര്‍ണ്ണം കടത്തിയ കേസില്‍ ഏതെങ്കിലും ഉദ്യോഗസ്ഥര്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അന്വേഷിച്ച് വസ്തുതകള്‍ പുറത്തുകൊണ്ടുവരേണ്ടതാണ്. എന്നാല്‍ അതൊന്നും ചെയ്യാതെ യു എ ഇ എന്ന രാജ്യത്തെതന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ശ്രമം പ്രവാസി മലയാളികളെ കൊലക്ക് കൊടുക്കുന്നതിന് തുല്യമാണെന്ന് സിപിഎം പറയുമ്പോള്‍ അത് ഗൗരവമായെടുക്കണം. യു എ ഇ എന്ന രാജ്യത്തെ പ്രതികൂട്ടില്‍ നിര്‍ത്താന്‍ കുഞ്ഞാലിക്കുട്ടിയോ കോണ്‍ഗ്രസോ ശ്രമിച്ചിട്ടില്ലെന്നതാണ് വാസ്തവം.
ബി ജെ പിക്കുവേണ്ടി ഏതറ്റംവരേയും പോകാന്‍ മടിയില്ലാത്ത കുഞ്ഞാലിക്കുട്ടി, അപകടകരമായ നീക്കങ്ങളാണ് നടത്തുന്നതെന്ന കോടിയേരിയുടെ വാക്കുകള്‍ കിറുകൃത്യമാണ്. നേരത്തെ സംഘപരിവാര്‍ വാദം ഏറ്റുപിടിച്ച് ഖുറാനെ അധിക്ഷേപിച്ചു, ഇപ്പോള്‍ യു എ ഇ യെ കള്ളക്കടത്ത് രാജ്യമായും പ്രഖ്യാപിച്ചു. ഇടതുപക്ഷ വിരുദ്ധതയും അധികാരമോഹവും മുസ്ലിം ലീഗിനെ എത്രമാത്രം അധപതിപ്പിച്ചിരിക്കുന്നു എന്നതിന്റെ തെളിവുകൂടിയാണിത്. ഇതെല്ലാം പറയുന്നത് സമഭാവനയുടെ പാര്‍ട്ടിയായ സി പി എം ആണെന്ന് ഓര്‍ക്കണം.
സാമുദായിക സംഘടനകളുള്‍പ്പെടെ എതിര്‍ത്തിട്ടും ഖുറാന്‍ വിരുദ്ധത കുഞ്ഞാലിക്കുട്ടി ആവര്‍ത്തിച്ചത് ബി ജെ പി വിധേയത്വത്തിന്റെ ആഴം തുറന്നുകാണിക്കുന്നു. ലീഗ് കോണ്‍ഗ്രസ്സ് ബി.ജെ.പി കൂട്ടുക്കെട്ടിന്റെ ദേശവിരുദ്ധ ശ്രമങ്ങളെ ഒറ്റപ്പെടുത്താന്‍ നാടിനെ സ്നേഹിക്കുന്നവര്‍ തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും കോടിയേരി ഫേസ്ബുക്കില്‍ കുറിച്ചു. അതായത് കുഞ്ഞാലിക്കുട്ടിയെ സംഘിയാക്കാനാണ് സി പി എം ശ്രമം. ഇതിന് സി പിഎം കൂട്ടുപിടിക്കുന്നത് കെ.റ്റി. രമീസിനെയാണ്.
സ്വര്‍ണക്കടത്ത് കേസ് പ്രതി കെടി റമീസിന്റെ ജാമ്യത്തിന് പിന്നില്‍ പികെ കുഞ്ഞാലിക്കുട്ടിയാണെന്നാണ് ആരോപണം. പ്രധാന ശത്രു ബിജെപിയല്ലെന്ന കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനക്ക് പിന്നാലെയാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതിക്കായുള്ള ലീഗിന്റെ ഇടപെടല്‍ പുറത്തുവന്നത്
മുസ്ലീംലീഗ് ആര്‍എസ്എസ് ധാരണയുടെ ഫലമാണ് ജാമ്യമെന്ന വിവരമാണ് പുറത്തുവരുന്നത്. കൈരളി ടിവിയാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുകൊണ്ടുവന്നത്.
ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയ കുഞ്ഞാലിക്കുട്ടി റമീസിന്റെ ജാമ്യത്തിനായി ഇടപെടുകയായിരുന്നുവെന്നും സി പി എം ആവര്‍ത്തിക്കുന്നു. ലീഗ് ആര്‍എസ്എസിനു വഴങ്ങാം എന്ന ധാരണയിലാണ് ജാമ്യം ലഭിച്ചത്. കസ്റ്റംസ് ചാര്‍ജ് ഷീറ്റ് നല്‍കാത്തതാണ് ജാമ്യത്തിന് വഴിവച്ചത്. കോളിളക്കം സൃഷ്ടിച്ച കേസില്‍ ചാര്‍ജ് ഷീറ്റ് വൈകുന്നത് അസാധാരണമാണ്. കുഞ്ഞാലിക്കുട്ടിയുടെ ബന്ധുകൂടിയാണ് റമീസെന്ന് കോടിയേരി പറയുന്നു. ചുരുക്കത്തില്‍ ഒരു പ്രത്യേക തരം രാഷ്ട്രീയത്തിന് വേണ്ടി ഏതറ്റം വരെയും താഴാന്‍ സിപി എം മടിക്കില്ലെന്ന് ചുരുക്കം.
"
https://www.facebook.com/Malayalivartha


























