നിയമ സഭയിൽ ശിവൻകുട്ടിയടക്കമുള്ള 6 സാമാജികൾ സ്പീക്കറുടെ ഡയസ് അടച്ചു തകർത്ത് നാശനഷ്ടം വരുത്തിയ കേസ് പിൻവലിക്കണമെന്ന് സർക്കാർ

നിയമ സഭയിൽ വി.ശിവൻകുട്ടിയടക്കമുള്ള സി പി എം എം എൽ എ മാർ സ്പീക്കറുടെ ഡയസും വിദേശ നിർമ്മിത മൈക്ക് സെറ്റടക്കമുള്ള പൊതുമുതൽ നശിപ്പിച്ച കേസ് പിൻവലിക്കാൻ സർക്കാർ കോടതിൽ സമർപ്പിച്ച അപേക്ഷ ഇന്ന് ( ചൊവ്വാഴ്ച) പരിഗണിക്കും . ഹർജിയിൽ വിശദമായ വാദം ബോധിപ്പിക്കാൻ സർക്കാർ അഭിഭാഷകയായ പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഡയറക്ടർ ബീനയോട് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് ആർ. ജയകൃഷ്ണൻ ഉത്തരവിട്ടു. ഹർജി അടിയന്തിരമായി കേൾക്കേണ്ട സാഹചര്യമില്ലെന്ന് നിരീക്ഷിച്ചാണ് കേസ് മാറ്റി വച്ചത്.എന്നാൽ കേസ് അടിയന്തിരമായി കേൾക്കണമെന്ന ഡി ഡി പി യുടെ അഭ്യർത്ഥന പ്രകാരമാണ് ചൊവ്വാഴ്ച പരിഗണിക്കുന്നത്. അതേ സമയം പൊതുമുതലായ 2.5 ലക്ഷം രൂപയുടെ നാശനഷ്ടം നിയമസഭക്ക് സംഭവിപ്പിച്ച കേസ് പിൻവലിക്കുന്നത് പൊതുതാൽപര്യത്തിന് വിരുദ്ധമായതിനാൽ പിൻവലിക്കൽ ഹർജി തള്ളി പ്രതികളെ വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ട് കൗണ്ടർ ഹർജി സമർപ്പിക്കുമെന്ന് അഡ്വക്കേറ്റ് നെയ്യാറ്റിൻകര. പി. നാഗരാജ് പറഞ്ഞു.
2015 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2011-16 ലെ ഇടത് എംഎൽഎ മാരായ കെ.അജിത് , കുഞ്ഞമ്പു മാസ്റ്റർ , നിലവിൽ കായിക മന്ത്രിയായ ഇ.പി.ജയരാജൻ , സി.കെ.സദാശിവൻ , വി.ശിവൻകുട്ടി , നിലവിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയായ കെ.റ്റി. ജലീൽ എന്നിവരാണ് നിയമസഭക്കകത്ത് സ്പീക്കറുടെ ഡയസ് കൈയ്യേറി നാശനഷ്ടം വരുത്തിയ കേസിലെ ഒന്നു മുതൽ അറു വരെയുള്ള പ്രതികൾ. അമൂല്യമായ ജർമൻ നിർമ്മിത മൈക്ക് സൗണ്ട് സിസ്റ്റം ഉൾപ്പെടെ നശിപ്പിച്ചതിൽ വച്ച് 2.5 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിപ്പിച്ചു. സ്പീക്കറുടെ ചേമ്പറിൽ ഡയസുൾപ്പെടെ മറിച്ചിട്ടു.
മുൻ ധന വകുപ്പ് മന്ത്രി കെ.എം.മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്തുന്നതിനിടെയാണ് പൊതുമുതൽ നശീകരണം നടന്നത്. കേസ് സാമാജികർ പ്രതികളായ ക്രിമിനൽ കേസുകൾ വിചാരണ ചെയ്യാനായി സുപ്രീം കോടതി ഉത്തരവ് പ്രകാരം രൂപീകരിച്ച എറണാകുളം സ്പെഷ്യൽ കോടതിയിലേക്ക് 2018 ഏപ്രിൽ 21ന് കൈമാറ്റ സാക്ഷ്യപത്രം തയ്യാറാക്കി തിരുവനന്തപുരം സി ജെ എം കോടതി അയച്ചിരുന്നു. എന്നാൽ ഓരോ ജില്ലയിലും പ്രത്യേക കോടതി രൂപീകരിക്കാൻ തുടർന്ന് തീരുമാനമുണ്ടായതിനെ തുടർന്നാണ് കേസ് റെക്കോർഡുകൾ തിരുവനന്തപുരം സിജെഎം കോടതിയിലേക്ക് തിരിച്ചയച്ചത്.
ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 321 പ്രകാരമാണ് സർക്കാർ പിൻവലിക്കൽ ഹർജി സമർപ്പിച്ചത്. വിചാരണ കൂടാതെ പ്രതികളെ കുറ്റ വിമുക്തരാക്കി വിട്ടയക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം.
https://www.facebook.com/Malayalivartha


























