എല്ലാം കൊണ്ടും കോള് തന്നെ... സ്വര്‍ണക്കടത്തിന് പിന്നാലെ വന്ന മയക്കുമരുന്ന് കേസ് വീണ്ടും ചര്‍ച്ചയാകുന്നു; മുഹമ്മദ് അനൂപും സംഘവും കുമരകത്തെ റിസോര്‍ട്ടില്‍ മയക്കുമരുന്ന് പാര്‍ട്ടി നടത്തിയെന്ന വിവരത്തില്‍ അന്വേഷണം വഴിമുട്ടുന്നു; തരം നോക്കി മുതലെടുക്കാന്‍ തമിഴ്‌നാടും
സ്വര്‍ണക്കടത്ത് കേസിന് പിന്നാലെ വന്ന മയക്കുമരുന്ന് കേസ് കേരളത്തില്‍ വീണ്ടും സജീവമാകുകയാണ്. ബെംഗളൂരു മയക്കുമരുന്ന് കേസില്‍ പിടിയിലായ മുഹമ്മദ് അനൂപും സംഘവും കുമരകത്തെ റിസോര്‍ട്ടില്‍ മയക്കുമരുന്ന് പാര്‍ട്ടി നടത്തിയെന്ന വിവരം ഏറെ വിവാദമായിരിക്കുകയാണ്. പല പ്രമുഖരും ഇതില്‍ പങ്കെടുത്തതായാണ് സൂചന. അതേസമയം ഈ റിസോട്ടിനെ കുറിച്ച് രഹസ്യാന്വേഷണ വിഭാഗം നടത്തുന്ന അന്വേഷണം വഴിമുട്ടിയിരിക്കുകയാണ്. റിസോര്‍ട്ട് കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ കുമരകത്തോ ആലപ്പുഴയിലോ ഉള്ള ഹൗസ് ബോട്ടിലെ മുറിയില്‍ വെച്ചായിരിക്കാം പാര്‍ട്ടി നടത്തിയതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
ലോക് ഡൗണിനിടെ കഴിഞ്ഞ ജൂണ്‍ 19ന് കുമരകത്തെ റിസോര്‍ട്ടില്‍ നടന്ന നൈറ്റ് പാര്‍ട്ടിയില്‍ ബിനീഷ് കോടിയേരിയും പങ്കെടുത്തെന്ന് സമൂഹമാധ്യമങ്ങളില്‍ വന്ന ചിത്രങ്ങള്‍ സഹിതം പുറത്തുവിട്ട് മുസ്ലിം യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ് ആരോപണം ഉന്നയിച്ചിരുന്നു. റൂമിനുള്ളില്‍ വെച്ച് എടുത്ത ചിത്രങ്ങള്‍ പുറത്തു വന്നതോടെ റിസോര്‍ട്ട് കണ്ടെത്താന്‍ രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ ശ്രമം നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചില്ല. അതാണ് പാര്‍ട്ടി നടത്തിയത് ഹൗസ് ബോട്ടിലെ റൂമിലാ കാമെന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്.
കേന്ദ്ര ഏജന്‍സിയായ നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ അന്വേഷണം നടത്തുന്ന ഗൗരവമേറിയ കേസിലാണ് സംസ്ഥാന പോലീസിലെ രഹസ്യാന്വേഷണ വിഭാഗത്തിന് തെളിവുകള്‍ കണ്ടെത്താനാകാത്തത്.
കുമരകം പോലെയുള്ള ഒരു വിനോദ സഞ്ചാര കേന്ദ്രത്തില്‍ നടന്ന മയക്കുമരുന്ന് പാര്‍ട്ടിയുടെ വിവരങ്ങള്‍ പുറത്തുവന്നിട്ടും സ്ഥലം കണ്ടെത്താന്‍ കഴിയാത്തത് നാണക്കേടാക്കിയിട്ടുണ്ട്.
അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ പിടിച്ച് തൂങ്ങി അണ്ണാച്ചിമാരും കളി തുടങ്ങിയിട്ടുണ്ട്. യുഎഇ കോണ്‍സുലേറ്റ് ചെന്നൈയിലേക്ക് മാറ്റാനുള്ള ശ്രമം തുടങ്ങി. സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ കോഴ വിവാദങ്ങളില്‍ യു.എ.ഇക്കു കടുത്ത അതൃപ്തിയാണ് തമിഴ്‌നാട് മുതലെടുക്കുന്നത്. സ്വര്‍ണക്കടത്തില്‍ തീവ്രവാദ ബന്ധം ആരോപിക്കപ്പെട്ടതോടെ അപമാനിക്കപ്പെട്ടെന്ന വിലയിരുത്തലില്‍ തിരുവനന്തപുരം കോണ്‍സുലേറ്റ് താല്‍ക്കാലികമായി പൂട്ടുന്നതു പോലും പരിഗണനയിലുണ്ട്. ചൈന്നെയില്‍ കോണ്‍സുലേറ്റ് തുടങ്ങി കേരളത്തിലെ അറ്റസ്‌റ്റേഷന്‍ അവിടേക്കു മാറ്റാനുള്ള നീക്കം സജീവം. ആരോപണവിധേയരായ കോണ്‍സല്‍ ജനറലിനെയും അറ്റാഷെയെയും പൂര്‍ണമായും വിശ്വാസത്തിലെടുത്തുള്ള നിലപാടാണു യു.എ.ഇയുടേതെന്ന് അന്വേഷണ ഉദ്യോഗസ്ഥരും കരുതുന്നു.
കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്റെ പേരിലെത്തിയ ബാഗേജിനെ നയതന്ത്ര ബാഗേജെന്നു വിശേഷിപ്പിച്ച് സ്വര്‍ണക്കടത്ത് വിവാദമാക്കിയതാണ് രോഷത്തിനു പ്രധാന കാരണം. തങ്ങളുടെ ഔദ്യോഗിക സംവിധാനം ഇടപെട്ട് അയച്ചതല്ലാത്തതിനാല്‍ സ്വര്‍ണമെത്തിയ ബാഗേജിനെ നയതന്ത്ര ബാഗേജ് എന്നു വിശേഷിപ്പിക്കരുത്. ദുബായില്‍നിന്ന് ആര്‍ക്കു വേണമെങ്കിലും കോണ്‍സുലേറ്റ് വിലാസത്തിലേക്കു കാര്‍ഗോ അയയ്ക്കാം. ഇതിനെ നയതന്ത്ര പരിരക്ഷയുള്ള ബാഗേജായി കണക്കാക്കാനാകില്ലെന്നു യു.എ.ഇ. അധികൃതര്‍ എന്ത്യന്‍ എംബസിയെ അറിയിച്ചു.
നികുതിയും പിഴയുമടച്ച് തീര്‍ക്കാവുന്ന കസ്റ്റംസ് കേസ് മാത്രമായിരുന്നിട്ടും രാജ്യത്തിന് അപകീര്‍ത്തികരമായ സംഭവങ്ങളാണുണ്ടാകുന്നതെന്ന് അവര്‍ അറിയിച്ചതായാണു സൂചന. കള്ളക്കടത്ത് കേസില്‍ കോണ്‍സല്‍ ജനറലിനെയും അറ്റാഷെയെയും കുറ്റക്കാരാക്കുന്നതിലും അമര്‍ഷമുണ്ട്. എന്‍.ഐ.എ. സംഘം ദുബായിലെത്തിയെങ്കിലും പ്രതികളെ കാണാന്‍ അനുവദിക്കാതിരുന്നത് ഇതിനാലാണെന്നാണു വിലയിരുത്തല്‍.
കോവിഡ്മൂലം മാര്‍ച്ചില്‍ നിര്‍ത്തിവച്ച സര്‍ട്ടിഫിക്കറ്റ് അറ്റസ്‌റ്റേഷന്‍ ജൂെലെ അവസാനവാരം പുനരാരംഭിക്കാന്‍ ആലോചിച്ചിരുന്നെങ്കിലും സ്വര്‍ണക്കടത്ത് വിവാദമായതോടെ യു.എ.ഇ. പിന്നോട്ടുമാറി. നോര്‍ക്ക അധികൃതര്‍ പലതവണ സമ്മര്‍ദം ചെലുത്തിയെങ്കിലും വിദേശ മന്ത്രാലയത്തിന്റെ നിര്‍ദേശം വന്നിട്ടില്ലെന്നായിരുന്നു മറുപടി. കഴിഞ്ഞയാഴ്ചയാണ് ഇതു പുനരാരംഭിച്ചത്. ഇതിനിടെയാണ് ചെന്നൈയിലേക്ക് കോണ്‍സുലേറ്റ് മാറ്റാന്‍ അണ്ണാച്ചിമാരുടെ കിണഞ്ഞ പരിശ്രമം.
"
https://www.facebook.com/Malayalivartha