ജീവകാരുണ്യത്തിനു ധനസഹായം വാങ്ങാനും കൈമാറാനുമുള്ള ഇളവുകളുടെ മറവില്‍ തീവ്രവാദഗ്രൂപ്പുകള്‍ക്ക് മതപരമായ ധനസഹായം എത്തുന്നെന്ന് ഐ.ബി.

ജീവകാരുണ്യത്തിനു ധനസഹായം വാങ്ങാനും കൈമാറാനുമുള്ള ഇളവുകളുടെ മറവില്‍ മതപരമായ കാരുണ്യ പ്രവൃത്തികള്‍ക്കായി വിദേശത്തുനിന്നു ലഭിക്കുന്ന ധനസഹായം തീവ്രവാദ സ്വഭാവമുള്ള ഗ്രൂപ്പുകളുടെ കൈകളിലെത്തുന്നതു വ്യാപകമെന്നു കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ (ഐ.ബി.) റിപ്പോര്‍ട്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തല്‍. സ്വര്‍ണം, വ്യാജ കറന്‍സി, ലഹരി എന്നിവ കടത്തുന്നവര്‍ക്ക് തീവ്രവാദ ഗ്രൂപ്പുകളുടെ സഹായമുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
തന്മൂലം കേരളത്തില്‍ നയതന്ത്ര ബാഗേജിന്റെ മറവില്‍ നടന്ന സ്വര്‍ണക്കടത്ത്, ഖുറാന്‍ വിതരണം, ലൈഫ് മിഷന്‍ ഇടപാട്, ബംഗളുരു ലഹരികടത്ത് എന്നിവയുടെ എല്ലാ വശങ്ങളും പരിശോധിക്കാന്‍ നിര്‍ദേശിച്ച് റിപ്പോര്‍ട്ട് എന്‍.ഐ.എ, കസ്റ്റംസ് തുടങ്ങിയ അന്വേഷണ ഏജന്‍സികള്‍ക്കു കൈമാറി.
ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം മുതലെടുത്ത് നിരവധി സംഘടനകളും വ്യക്തികളും പണം എത്തിക്കുന്നുണ്ടെന്നാണു കണ്ടെത്തല്‍.
സംഭാവനകളും മതപരമായ ദാനധര്‍മ്മാദികളും ഇതിലുള്‍പ്പെടുന്നു. വിദേശ സന്നദ്ധസംഘടനകളും ഫൗണ്ടേഷനുകളുംവഴി എത്തുന്ന സഹായത്തിന്റെ മറവില്‍ പല രൂപത്തിലാണ് തീവ്രവാദ ഫണ്ടിങ് നടക്കുന്നത്. വലിയൊരു പങ്ക് ഗള്‍ഫില്‍നിന്നാണ്.
ചില രാജ്യങ്ങളുടെ സ്പോണ്‍സര്‍ഷിപ്പായും വന്‍ തുക എത്തുന്നുണ്ട്. ഇവയില്‍ നല്ലൊരു പങ്ക് മതസംഘടനകളുടെ കൈയിലെത്തുന്നതായും സംശയമുണ്ട്. ലൈഫ് മിഷന്‍ പദ്ധതിക്കുള്ള സഹായം സന്നദ്ധ സംഘടന വഴിയാണ് എത്തിയതെങ്കിലും കമ്മിഷനും മറ്റുമായി നടന്ന പണമിടപാടുകള്‍ വിശദമായി അന്വേഷിക്കാനാണ് എന്‍.ഐ.എ. തീരുമാനം.
ഇന്ത്യയില്‍ അല്‍ ക്വയ്ദയുടെ പ്രാഥമിക പ്രവര്‍ത്തന കേന്ദ്രങ്ങളിലൊന്നു കേരളമാണെന്ന് ഐ.ബി. പറയുന്നു. മറ്റൊന്നു കശ്മീര്‍. കേരളത്തില്‍നിന്ന് ഐ.എസില്‍ ചേരാന്‍പോയ 21 പേര്‍ ഗള്‍ഫ് വഴിയാണ് ഇറാനിലെത്തിയത്. അവിടെനിന്നു പരിശീലനത്തിനായി അഫ്ഗാനിലേക്കും. ഒളിച്ചുകടക്കാന്‍ ഇവര്‍ക്ക് ഗള്‍ഫില്‍ എല്ലാ സഹായവും ലഭിച്ചെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. ഭീകരവാദ സ്വഭാവമുള്ള 72 സംഘടനകള്‍ക്ക് ദക്ഷിണേന്ത്യയില്‍ വേരോട്ടമുണ്ട്.
https://www.facebook.com/Malayalivartha


























