കണ്ണ്‌നിറഞ്ഞ് സഖാക്കള്‍... ഭരണപക്ഷത്തിരിക്കുമ്പോഴും പ്രതിപക്ഷമായി വിമര്‍ശനം ഉന്നയിക്കുന്ന സിപിഐ നേതാക്കള്‍ പഴയ വീര്യത്തോടെ തിരിച്ചു വരുന്നു; ജലീല്‍ വിഷയം ഏറ്റ് പിടിക്കേണ്ടതില്ലെന്ന് കാനം രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള സി.പി.ഐ. സംസ്ഥാന എക്‌സിക്യുട്ടീവ്

ഭരണത്തിലിരുന്നാലും കൊള്ളരുതായ്മകള്‍ കണ്ടാല്‍ തുറന്നടിക്കുന്നവരാണ് സിപിഐ സംസ്ഥാന സെക്രട്ടറിമാര്‍. അത് വെളിയം ഭാര്‍ഗവനായാലും ശരി പന്ന്യന്‍ രവീന്ദ്രനായാലും ശരി കാനം രാജേന്ദ്രനായാലും ശരി. ഈ സര്‍ക്കാരിന്റെ തുടക്കത്തില്‍ അത്തരത്തില്‍ ഉശിരനായ കാനം രാജേന്ദ്രനേയാണ് നമുക്ക് കാണാന്‍ കഴിഞ്ഞത്. പലപ്പോഴും പ്രതിപക്ഷത്തേക്കാള്‍ ആര്‍ജവത്തോടെയാണ് സര്‍ക്കാരിന്റെ ചെയ്തികള്‍ക്കെതിരെ കാനം ആഞ്ഞടിച്ചത്. നാട്ടില്‍ എന്ത് കൊള്ളരുതായ്മകള്‍ കണ്ടാലും കാനത്തിന്റെ അഭിപ്രായം ചാനലുകാര്‍ക്ക് പ്രിയമായതും അങ്ങനെയാണ്. എന്തിന് മാണിയുടെ വരവിനെപ്പോലും ഇല്ലാതാക്കിയത് കാനമാണ്. ആ കാനം ജോസ് കെ മാണിയുടെ വരവിനെ അടുത്ത കാലത്ത് സ്വാഗതം ചെയ്യുന്നതായാണ് വാര്‍ത്ത വന്നത്. മാത്രമല്ല സ്വപ്നയും സ്വര്‍ണക്കടത്തും ജലീലും വന്നിട്ടു കൂടി കാനത്തിന് അനക്കമില്ല. മാത്രമല്ല ജലീലിനെ ന്യായീകരിക്കുകയും ചെയ്തു.
എന്നാല്‍ അടുത്തകാലത്തായി പഴയ കാനത്തെ നഷ്ടപ്പെട്ട അവസ്ഥയാണ്. സര്‍ക്കാര്‍ എന്ത് പറഞ്ഞാലും അത് കാനത്തിന്റെ അഭിപ്രായമായി മാറും. കാനത്തിനെന്തു പറ്റിയെന്ന് പല അന്വേഷണാത്മക ചാനലുകളും മഷിയിട്ട് നോക്കിയിട്ടും കാനം ഒന്നും പറഞ്ഞില്ല.
അതേസമയം കാനത്തിന്റെ സജീവ സാന്നിധ്യത്തില്‍ നടന്ന സി.പി.ഐ. സംസ്ഥാന എക്‌സിക്യുട്ടീവ് യോഗത്തില്‍ ആ തീരുമാനം അങ്ങ് മാറ്റുകയാണ്. മന്ത്രി കെ.ടി. ജലീലിനെ ന്യായീകരിക്കാന്‍ പാര്‍ട്ടി ഒറ്റയ്ക്ക് രംഗത്തിറങ്ങേണ്ടതില്ലെന്ന് സി.പി.ഐ. സംസ്ഥാന എക്‌സിക്യുട്ടീവ് യോഗത്തില്‍ അഭിപ്രായം. ജലീലിന്റെ ഇടപെടല്‍ ഒരു ഇടതുപക്ഷ സര്‍ക്കാരിനു യോജിച്ച നിലയിലല്ല. എല്‍.ഡി.എഫ്. തീരുമാനിക്കുന്ന പ്രചാരണ പരിപാടികളില്‍ മാത്രം ജലീലിന്റെ കാര്യത്തില്‍ സി.പി.ഐ. പ്രതിരോധം ഒതുങ്ങണമെന്നും നേതാക്കള്‍ പറഞ്ഞു.
സമീപകാല വിവാദങ്ങളില്‍ സര്‍ക്കാരിന് ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. നല്ലരീതിയില്‍ പ്രവര്‍ത്തിച്ച സര്‍ക്കാരിന്റെ പ്രതിച്ഛായ കളഞ്ഞുകുളിക്കുകയാണുണ്ടായത്. ഓരോ കണ്‍സല്‍ട്ടന്‍സി ഏജന്‍സികളും ഓരോ സര്‍ക്കാരായി പ്രവര്‍ത്തിക്കുന്ന സ്ഥിതിയാണ്.
സ്വര്‍ണക്കടത്ത് കേസിനുപിന്നാലെ നടക്കുന്ന കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആശങ്കയോടെ കാണണം. അതേസമയം, തിരഞ്ഞെടുപ്പടുത്ത ഘട്ടത്തില്‍ എല്‍.ഡി.എഫിനെ കൂടുതല്‍ ക്ഷീണിപ്പിക്കുന്ന ഒരു നടപടിയും സി.പി.ഐ. സ്വീകരിക്കാന്‍ പാടില്ല.
ജോസ് കെ. മാണിയുടെ കാര്യത്തില്‍ കടുത്ത വിയോജിപ്പാണ് നേതാക്കള്‍ക്കുള്ളത്. മറുപാളയത്തില്‍നിന്ന് മുന്നണി വിട്ടുവരുന്നവരെ കൈനീട്ടി സ്വീകരിക്കുന്ന സ്ഥിതി വേണ്ടാ. യു.ഡി.എഫ്. വിട്ടുവരുന്നവരെ നേരിട്ട് മുന്നണിയിലെടുക്കുകയെന്ന കീഴ്‌വഴക്കമുണ്ടാക്കുന്നത് ശരിയല്ല. അത്തരമൊരു മൃദുസമീപനം ജോസ് കെ. മാണിയുടെ കാര്യത്തില്‍ സ്വീകരിക്കേണ്ടതില്ലെന്നാണ് നേതാക്കള്‍ പറഞ്ഞത്.
തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ കേരള കോണ്‍ഗ്രസുമായി സഹകരണമാകാമെന്ന് ചില നേതാക്കള്‍ പറഞ്ഞു. അടവുനയമെന്ന രീതിയില്‍ സഹകരിപ്പിച്ച ശേഷമാകാം മുന്നണിയില്‍ ഘടകകക്ഷിയാക്കുന്നതെന്നായിരുന്നു ഇവരുടെ വാദം. യോഗം വ്യാഴാഴ്ചയും തുടരും. ആവശ്യമെങ്കില്‍ സംസ്ഥാന കൗണ്‍സില്‍ വിളിച്ചുചേര്‍ക്കുന്ന കാര്യവും വെള്ളിയാഴ്ച എക്‌സിക്യുട്ടീവ് യോഗം തീരുമാനിക്കും.
കര്‍ഷക ബില്ലിനെതിരായ പ്രക്ഷോഭത്തിന് യോഗം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. വി. ചാമുണ്ണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ദേശീയ എക്‌സിക്യുട്ടീവ് അംഗങ്ങളായ പന്ന്യന്‍ രവീന്ദ്രന്‍, കെ.ഇ. ഇസ്മയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
എന്തായാലും സിപിഐയുടെ ഈ ആദ്യ വെടിപൊട്ടിക്കാല്‍ വരാന്‍പോകുന്നതിന്റെ തുടര്‍ച്ചയാണോയെന്നാണ് പലരും ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ഈ സന്നിദ്ധ ഘട്ടത്തില്‍ കാനം നിലപാട് മാറ്റിയാല്‍ സഖാക്കള്‍ വെള്ളം കുടിക്കും. എന്തായാലും കാത്തിരുന്ന് കാണാം.
"
https://www.facebook.com/Malayalivartha


























