കേരളത്തിൽ പിണറായിക്കൊഴികെ എല്ലാവർക്കും ഭ്രാന്താണ് .....ചങ്ങല റെഡി ഇനി മാധ്യമ പ്രവർത്തകർ 'ഞൊട്ടും '
സന്ദീപ് വചസ്പതിയുടെ വാക്കുകൾ:
മുഖ്യമന്ത്രിയും മാധ്യമങ്ങളും
'എനിക്ക് ഒഴികെ ഇത് കേൾക്കുന്നവർക്കെല്ലാം ഭ്രാന്താണ്. ഇങ്ങനെ ഞാൻ പറഞ്ഞാൽ ആർക്കാണ് മാനസിക വിഭ്രാന്തി ഉള്ളതെന്ന് പെട്ടെന്ന് മനസിലാകും. ഇതേ അവസ്ഥയിലാണ് നമ്മുടെ മുഖ്യമന്ത്രി. സർക്കാരിനെതിരെ ആരോപണം ഉന്നയിക്കുന്നവരുടെയെല്ലാം മനോനില തകരാറിലാണെന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ, പ്രതിപക്ഷ നേതാവ്, കെപിസിസി അദ്ധ്യക്ഷൻ എന്നിവർക്ക് ശേഷം മാധ്യമ പ്രവർത്തകരുടെ മനോനിലയാണ് .പിണറായി വിജയൻ പരിശോധിക്കുന്നത്. കാരണം അവർ ചില അസുഖകരമായ ചോദ്യങ്ങൾ ചോദിച്ചു. ലൈഫ് മിഷൻ പദ്ധതിയിലെ ക്രമക്കേടുകളെപ്പറ്റി അന്വേഷിക്കാൻ ആരോപണ വിധേയനായ ആളുടെ നിയന്ത്രണത്തിലുള്ള വിജിലൻസ് അന്വേഷിക്കുന്നത് ശരിയാണോ. ന്യായമായ ചോദ്യമാണ്. അതിനുള്ള മറുപടി അവഹേളനമായിരുന്നു. മാധ്യമ പ്രവർത്തനം പഠിച്ചിട്ടു വരാൻ വരെ മുഖ്യമന്ത്രി ഉപദേശിച്ചു. മാധ്യമ പ്രവർത്തകർ എക്കാലത്തും റാൻ മൂളികളായി നൽക്കണമെന്നാണ് സിപിഎമ്മിന്റെ ആഗ്രഹം. അതിനായി അവരെ സമ്മർദ്ദത്തിലാക്കി വരുതിയിലാക്കാനാണ് ശ്രമിക്കുക.ഏഷ്യാനെറ്റ് ന്യൂസിലെ ഷാജഹാനെ കണ്ണൂരിലിട്ട് മർദ്ദിച്ച് അവശനാക്കിയതും പിണറായി സിബിഐ കോടതിയിൽ ഹാജരായ ദിവസം മാധ്യമങ്ങളെ ആക്രമിച്ചതും, കടക്ക് പുറത്ത് എന്ന് ആട്ടിപ്പായിച്ചതും എല്ലാം മാധ്യമങ്ങളെ വരുതിയിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായായിരുന്നു. സെക്രട്ടറിയേറ്റിലെ തീപിടുത്തം സംബന്ധിച്ച ആരോപണങ്ങൾ റിപ്പോർട്ട് ചെയ്ത മാധ്യമങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് സർക്കാർ. ഇത് മാധ്യമ സ്വാതന്ത്ര്യത്തിൻ മേലുള്ള കടന്നു കയറ്റമാണ്.
അടിയന്തിരാവസ്ഥക്കാലത്ത് മാത്രമേ ഇത്തരമൊരു സ്ഥിതി ഇതിന് മുൻപ് ഉണ്ടായിട്ടുളളൂ. പ്രതിപക്ഷ ആരോപണങ്ങൾ വാർത്തയാക്കുക എന്നത് ആദ്യ സംഭവമൊന്നുമല്ല. എന്ന് മാത്രമല്ല വാര്‍ത്തകളിൽ ഏറിയ പങ്കും അത്തരം ആരോപണങ്ങളെ ചുറ്റിപ്പറ്റി ഉള്ളതാണ് താനും. അത്തരം വാര്‍ത്തകളുടെ പേരിൽ അത് എഴുതിയ മാധ്യമപ്രവർത്തകർക്ക് എതിരെ കേസെടുക്കാൻ തുടങ്ങിയാൽ ജനാധിപത്യ സങ്കൽപ്പം തന്നെ ഇല്ലാതാവില്ലേ?. മാധ്യമങ്ങൾ എന്നുള്ളത് അന്വേഷണ ഏജൻസികൾ അല്ലല്ലോ? അവർക്ക് വിവിധ സ്രോതസുകളിൽ നിന്ന് കിട്ടുന്ന വിവരമാണ് വാർത്തയായി പ്രസിദ്ധീകരിക്കുന്നത്. കിട്ടുന്ന വിവരങ്ങൾ അവരുടെ പരിമിതമായ സംവിധാനങ്ങൾ ഉപയോഗിച്ച് വിശ്വാസ്യതയുടെ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിക്കുക മാത്രമേ സാധ്യമാകൂ. അല്ലായെങ്കിൽ എല്ലാ മാധ്യമ സ്ഥാപനങ്ങളും അടച്ചു പൂട്ടേണ്ടി വരും. വിശ്വാസ്യതയാണ് എല്ലാ വാർത്തയുടേയും അടിസ്ഥാനം. സർക്കാരിനെതിരായ വാർത്ത തെറ്റാണെന്ന് ആരോപിച്ച് മാധ്യമ പ്രവർത്തകർക്കെതിരെ കേസെടുത്തു എന്നിരിക്കട്ടെ. പിന്നീട് അത് ശരിയാണെന്ന് തെളിഞ്ഞാൽ സർക്കാര്‍ എന്തു ചെയ്യും.
ഉദാഹരണത്തിന് മന്ത്രി ജലീലും സ്വപ്നയും തമ്മിൽ ബന്ധമുണ്ടെന്ന് ഒരു മാധ്യമം വാർത്ത നൽകുന്നു. അത് തെറ്റാണെന്ന് മന്ത്രി ഘോരഘോരം വാദിക്കുന്നു, വക്കീൽ നോട്ടീസയക്കുന്നു. വിവാദം മൂർച്ഛിച്ചതോടെ 4 ദിവസങ്ങൾക്ക് ശേഷം അതേ മന്ത്രി തന്നെ വാർത്താ സമ്മേളനം നടത്തി സ്വപ്നയുമായ താൻ നിരവധി തവണ ബന്ധപ്പെട്ടിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. ആദ്യം മന്ത്രിയുടെ വാദം വിശ്വസിച്ച ചിലരെങ്കിലും ശശിയായില്ലേ?. ആ മാധ്യമ പ്രവർത്തകനെതിരെ കേസെടുത്തിരുന്നെങ്കിലോ?. ഇനി എല്ലാ പോട്ടെ ഇപ്പോൾ മാധ്യമങ്ങൾക്കെതിരെ ചന്ദ്രഹാസം ഇളക്കുന്ന പിണറായി മുൻകാലങ്ങളിൽ നടത്തിയിട്ടുള്ള ആരോപണം ഏറ്റുപിടിച്ച മാധ്യമങ്ങളുടെ അവസ്ഥ എന്താകുമായിരുന്നു?. പോൽ മുത്തൂറ്റ് വധത്തിലെ എസ് കത്തി, ടി പി വധത്തിലെ മാഷാ അള്ളാ സ്റ്റിക്കർ, ഫസൽ വധത്തിലെ തൂവാല, ഉത്തരേന്ത്യയിലെ ബിഫ് വിവാദം, കത്വാ പീഡനം തുടങ്ങി കാളപെറ്റപ്പോഴേക്കും പിണറായി കയറെടുത്ത എത്രയെത്ര സംഭവങ്ങൾ. ദില്ലി എകെജി സെന്ററിൽ കയറി സീതാറാം യെച്ചൂരിയെ മർദ്ദിച്ച ഹിന്ദു സേനാ പ്രവർത്തകരെ ആർഎസ്എസ് ആക്കി നാട്ടിലെങ്ങളും ബിജെപി ആർഎസ്എസ് കാര്യാലയങ്ങൾ തകർത്തതും ഇതേ പിണറായിയും കൂട്ടരുമാണ്.
ഇവയിലെല്ലാം പിണറായി വിജയൻ നടത്തിയ ആരോപണങ്ങൾ വാർത്തയാക്കിയവരാണ് ഇവിടുത്തെ മാധ്യമങ്ങൾ. അന്നൊക്കെ കേരളത്തിലെ മാധ്യമ പ്രവർത്തകർ ഉന്നത നിലവാരത്തിലുള്ളതായിരുന്നു. ഇന്ന് തനിക്കെതിരായ ആരോപണം വാർത്തയാക്കിയപ്പോൾ മാധ്യമ പ്രവർത്തകർക്ക് മാധ്യമ പ്രവർത്തനത്തിന്റെ ബാലപാഠം പോലും അറിയാത്തവരായി. ഈ കളി ശരിയല്ല ശ്രീ പിണറായി വിജയൻ. അതോ മാധ്യമ ഉപദേഷ്ഠാക്കൾ നൽകുന്ന ക്യാപ്സൂളാണോ ഇത്. എങ്കിൽ അവർ നിങ്ങളുടെ അഭ്യൂദയകാംക്ഷികൾ അല്ലെന്ന് മനസിലാക്കണം. താങ്കൾക്ക് ആത്മവിശ്വാസക്കുറവുണ്ട് ശ്രീ പിണറായി വിജയൻ. അതോ മടിയിലെ കനമാണോ?.എന്തോ ഒളിക്കാനുള്ളവന്റെ മനോനിലയിലാണ് താങ്കൾ. അങ്ങനെയുള്ളവരാണ് പെട്ടെന്ന് പൊട്ടിത്തെറിച്ച് അലമ്പുണ്ടാക്കുന്നത്'.
https://www.facebook.com/Malayalivartha