ഇത്രയും പ്രതീക്ഷിച്ചില്ല... സര്‍ക്കാര്‍ മുന്‍ സെക്രട്ടറി എം ശിവശങ്കറെ നാലാം തവണ ചോദ്യം ചെയ്തിട്ടും ക്ലീന്‍ ചിറ്റില്ല; ആ ഇടപാടുകള്‍ വെളിപ്പെടുത്തുന്നതില്‍ ദുരൂഹത തുടരുന്നു; സ്വപ്നയേയും ശിവശങ്കറേയും ഒന്നിച്ചുള്ള ചോദ്യം ചെയ്യലില്‍ ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍

ചക്കരയും ഈച്ചയുമായിരുന്ന സര്‍ക്കാര്‍ മുന്‍ സെക്രട്ടറി എം ശിവശങ്കറും സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷും ഇങ്ങനെയൊരു കൂടിക്കാഴ്ച ഉണ്ടാകുമെന്ന് പ്രീക്ഷിച്ചതല്ല. രണ്ട് മാസത്തിലേറെ കാലമായി ജാമ്യം പോലും ലഭിക്കാത്ത അവസ്ഥയിലാണ് സ്വപ്ന സുരേഷ്. ശിവശങ്കറാകട്ടെ സ്വപ്നയുമായുള്ള ബന്ധത്തിന്റെ പേരില്‍ ഏറെ പേരുദോഷം വരുത്തി സസ്‌പെന്‍ഷനിലും കൂടിയാണ്. മാത്രമല്ല ഏത് നിമിഷവും അന്വേഷണ സംഘം അകത്താക്കുമോ എന്ന പേടിയിലുമാണ്. ഇരുവരേയും ഒന്നിച്ച് ചോദ്യം ചെയ്യാന്‍ കൊണ്ടു വന്നപ്പോള്‍ തികച്ചും വൈകാരിക നിമിഷങ്ങളാണ് ഉണ്ടായത്. ശിവശങ്കറെ ദൂരെ നിന്ന് കണ്ടപ്പോള്‍ സ്വപ്നയുടെ കണ്ണ് നിറഞ്ഞു. ശിവശങ്കറാകട്ടെ ഒരു ദയനീയ നോട്ടമാണ് സമ്മാനിച്ചത്.
ഇന്നലെ എട്ടര മണിക്കൂര്‍ ചോദ്യം ചെയ്തിട്ടും ശിവശങ്കറിന് എന്‍ഐഎ ക്ലീന്‍ ചിറ്റ് നല്‍കിയില്ല. എല്ലാ കാര്യങ്ങളും മണി മണിയായി മറുപടി പറഞ്ഞെങ്കിലും ഇവര്‍ തമ്മിലുള്ള കൂടുതല്‍ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തുകയായിരുന്നു. ഇത്രയേറെ പണം എന്തിന് സ്വപ്നയ്ക്ക് നല്‍കിയെന്ന ചോദ്യത്തില്‍ തട്ടി ഇരുവരും വീഴുകയായിരുന്നു.
സ്വപ്‌ന സുരേഷുമായി ശിവശങ്കറിന് കൂടുതല്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായി സൂചന ലഭിച്ചതോടെ കാര്യങ്ങള്‍ കൈവിട്ടു പോയി. സ്വപ്നയില്‍ നിന്ന് ലഭിച്ച ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ എന്‍.ഐ.എ ഇന്നലെ ശിവശങ്കറിനെ എട്ടര മണിക്കൂര്‍ ചോദ്യം ചെയ്തതിലാണ് ഈ വിവരങ്ങള്‍ ലഭിച്ചത്. ചോദ്യം ചെയ്ത് വിട്ടയച്ചെങ്കിലും ക്‌ളിന്‍ചിറ്റ് നല്‍കിയിട്ടില്ല. എന്നാല്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിച്ചില്ലെന്നാണ് സൂചന.
സ്വപ്നയെയും ശിവശങ്കറിനെയും രണ്ടു മുറികളില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഒരേ സമയം ചോദ്യം ചെയ്യുകയായിരുന്നു. 41 ചോദ്യങ്ങളാണ് ഇരുവരോടും ഒരേ സമയം ചോദിച്ചത്. നേരത്തെ മൂന്നു ദിവസങ്ങളിലായി ഇരുപത്തിനാലര മണിക്കൂര്‍ ചോദ്യം ചെയ്യലില്‍ ശിവശങ്കര്‍ പറഞ്ഞ പലതും പച്ചക്കള്ളമാണെന്ന് തെളിഞ്ഞിരുന്നു. അതോടെയാണ് സ്വപ്നയ്‌ക്കൊപ്പം ചോദ്യം ചെയ്യാനായി എന്‍.ഐ.എ ചടുല നീക്കത്തില്‍ ഇന്നലെ വീണ്ടും വിളിച്ചുവരുത്തിയത്. സ്വപ്‌നയുമായുള്ള കൂടുതല്‍ സാമ്പത്തിക ഇടപാടുകള്‍, യു.എ.ഇയിലേക്കുള്ള യാത്രകള്‍, ലൈഫ് പദ്ധതിയുടെ കാര്യങ്ങള്‍ എന്നിവയിലാണ് ചില വിവരങ്ങള്‍ ശിവശങ്കര്‍ മറച്ചുവച്ചതും തെറ്റിദ്ധരിപ്പിച്ചതും.
സ്വപ്ന, സന്ദീപ് നായര്‍ എന്നിവരുടെ ഫോണുകള്‍, ലാപ്‌ടോപ്പ് എന്നിവയില്‍ നിന്ന് മായിച്ച് കളഞ്ഞ വിവരങ്ങള്‍ സി ഡാക്ക് വീണ്ടെടുത്തതാണ് വഴിത്തിരിവായത്. ഈ ഡിജിറ്റല്‍ തെളിവുകളില്‍, സ്വപ്‌നയുമായുള്ള ശിവശങ്കറിന്റെ ചാറ്റില്‍ നിന്നാണ് കൂടുതല്‍ സാമ്പത്തിക ഇടപാടുകളുടെയും ലൈഫ് പദ്ധതിയിലെ കമ്മിഷന്റെയും വിവരങ്ങളും ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ നാലു ദിവസമായി സ്വപ്‌നയെ എന്‍.ഐ.എ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുകയായിരുന്നു. സ്വപ്‌നയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
തിരുവനന്തപുരം പേരൂര്‍ക്കട പൊലീസ് കഌിലേക്ക് ശിവശങ്കറിനെ വിളിച്ചുവരുത്തിയായിരുന്നു പ്രാഥമിക ചോദ്യം ചെയ്യല്‍ നടത്തിയത്. അത് അഞ്ചു മണിക്കൂര്‍ നീണ്ടു. ജൂലായ് 27 ന് കൊച്ചി എന്‍.ഐ.എ ഓഫീസില്‍ ഹാജരാകാന്‍ നോട്ടീസ്.
രണ്ടാം ഘട്ടത്തില്‍ കൊച്ചിയിലെ എന്‍.ഐ.എ ഓഫീസില്‍ ഒമ്പതു മണിക്കൂര്‍ ചോദ്യം ചെയ്യല്‍. ഇടയ്ക്ക് അഭിഭാഷകനെ കാണണമെന്ന് ആവശ്യം. ചോദ്യം ചെയ്യലിനുശേഷം ആകാമെന്ന് അന്വേഷണ സംഘം. അഭിഭാഷകന്റെ ഓഫീസിനു മുന്നിലെത്തിയെങ്കിലും മാദ്ധ്യമങ്ങളെ കണ്ടതോടെ മടങ്ങി. പിറ്റേന്ന് വീണ്ടും ഹാജരാകാന്‍ നോട്ടീസ്.
മൂന്നാം ഘട്ട ചോദ്യം ചെയ്യല്‍ പത്തര മണിക്കൂര്‍. യു.എ.പി.എ പ്രകാരം അറസ്റ്റ് ചെയ്യാനുള്ള തെളിവുകള്‍ ലഭിക്കാത്തതിനാല്‍ ശിവശങ്കറിനെ വിട്ടയച്ചു. നാലാം ഘട്ടത്തിലാണ് ഇന്നലെ കൊച്ചി ഓഫീസില്‍ എട്ടര മണിക്കൂര്‍ ചോദ്യം ചെയ്തത്. രാവിലെ 11.30 മുതല്‍ രാത്രി 8 വരെയാണ് ചോദ്യം ചെയ്തത്. ഇത്ര പ്രാവശ്യം ചോദ്യം ചെയ്തിട്ടും ക്ലീന്‍ ചിറ്റ് ലഭിക്കാത്തതില്‍ എന്തും സംഭവിക്കുന്ന അവസ്ഥയാണുള്ളത്.
https://www.facebook.com/Malayalivartha


























