ഇനി രക്ഷയില്ല... ബംഗളുരുവില്‍ പോകുന്നതിന് മുമ്പ് സ്വപ്ന സുരേഷ് ശിവങ്കറെ വിളിച്ചതിന്റെ തെളിവുകളുമായി എന്‍ഐഎ; പഴയ മൊഴിയിലുറച്ച് ശിവശങ്കര്‍ നിന്നതോടെ ചോദ്യങ്ങള്‍ കടുപ്പിച്ചു; 9 മണിക്കൂര്‍ ചോദ്യം ചെയ്തിട്ടും ക്ലീന്‍ ചിറ്റ് ഇല്ലാതെ പോയത് അതിനാല്‍

സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം തണുത്ത ഘട്ടത്തിലാണ് കൊച്ചിയിലേക്ക് പുലിയിറങ്ങിയത്. രാജ്യ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഇടപെട്ട് അന്വേഷണം വേഗത്തിലാക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌പെഷ്യല്‍ ഓഫീസര്‍ സുശീല്‍ കുമാറിനെ കൊച്ചിയിലേക്ക് അയയ്ക്കുകയായിരുന്നു. സുശീല്‍ കുമാര്‍ കൊച്ചിയിലെത്തിയതോടെയാണ് വീണ്ടും അന്വേഷണം കൊഴുത്തത്. രണ്ട് പ്രാവശ്യം മന്ത്രി കെ.ടി. ജലീലിനേയും വീണ്ടും ശിവശങ്കറിനേയും സ്വപ്നയേയും ചോദ്യം ചെയ്തു.
സ്വപ്ന സുരേഷിനേയും ശിവശങ്കറിനേയും ഒന്നിച്ചിരുത്തിയുള്ള ചോദ്യം ചെയ്യലില്‍ പല നിര്‍ണായക തെളിവുകളും ലഭിച്ചതായി സൂചന. സ്വപ്നയും ശിവങ്കറും ഒളിച്ചു വച്ചിരുന്ന പലതും അറിയാതെ ഇരുവരും പറഞ്ഞതോടെ കൂടുതല്‍ കുരുക്കായി.
നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തു പുറത്തുവന്ന ജൂലൈ 5 നും ബെംഗളൂരുവില്‍ അറസ്റ്റിലായ ജൂലൈ 10നും ഇടയില്‍ കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് ഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ കാണുച്ചതോടെ ശിവശങ്കറിന് ഉത്തരം മുട്ടി.
ബെംഗളൂരുവില്‍ അറസ്റ്റിലാകുന്നതിനു മുന്‍പേ കുറഞ്ഞതു 3 തവണ സ്വപ്ന സഹായം അഭ്യര്‍ഥിച്ചു ഫോണ്‍വിളിച്ചതിന്റെ തെളിവുകള്‍ ഹാജരാക്കിയാണ് എന്‍ഐഎ ഇന്നലെ പ്രതികളെ ചോദ്യം ചെയ്തത്. എന്നാല്‍ സ്വര്‍ണക്കടത്തിനു സ്വപ്നയെ സഹായിച്ചിട്ടില്ലെന്ന മുന്‍ നിലപാടില്‍ ശിവശങ്കര്‍ ഉറച്ചു നിന്നു. ജൂണ്‍ 30 നു കസ്റ്റംസ് പിടിച്ചുവച്ച നയതന്ത്ര പാഴ്‌സല്‍ വിട്ടുകിട്ടാന്‍ സ്വപ്ന സഹായം തേടിയ വിവരം അന്വേഷണ ഏജന്‍സികള്‍ മുന്‍പു ചോദ്യം ചെയ്ത അവസരങ്ങളിലും ശിവശങ്കര്‍ ഒളിച്ചുവച്ചിരുന്നില്ല. എന്നാല്‍ കൂട്ടുപ്രതി പി.എസ്.സരിത്ത് കസ്റ്റംസിന്റെ പിടിയിലായ വിവരമറിഞ്ഞ് സ്വപ്ന തിരുവനന്തപുരം വിട്ടശേഷവും സഹായം തേടിയെന്ന നിഗമനം ശിവശങ്കര്‍ നിഷേധിച്ചു.
ഇന്നലെ എന്‍ഐഎ ഓഫിസിലെ 2 മുറികളിലിരുത്തി ശിവശങ്കറിനെയും സ്വപ്നയെയും അന്വേഷണ സംഘം ഒരേ സമയം ചോദ്യം ചെയ്തു. മുന്‍കൂട്ടി തയാറാക്കിയ 43 ചോദ്യങ്ങള്‍ക്കാണ് ഇരുവരില്‍ നിന്നും ഉത്തരം തേടിയത്.
സ്വപ്നയ്ക്കും കുടുംബത്തിനും വേണ്ടി ഫ്‌ലാറ്റ് വാടകയ്ക്കു ബുക്കു ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെലോ അരുണ്‍ബാലചന്ദ്രന്‍, ശിവശങ്കറിന്റെ അടുത്ത സുഹൃത്തായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ അയ്യര്‍ എന്നിവരുടെ വെളിപ്പെടുത്തല്‍ ചൂണ്ടിക്കാട്ടി നടത്തിയ ചോദ്യം ചെയ്യലില്‍ പല ചോദ്യങ്ങള്‍ക്കും അറിയില്ലെന്ന മറുപടിയാണു ശിവശങ്കര്‍ നല്‍കിയത്.
ഡിജിറ്റല്‍ തെളിവുകള്‍ക്കും സ്വപ്നയുടെ മൊഴികള്‍ക്കുമൊപ്പമാണ് ശിവശങ്കറിനെ എന്‍ഐഎ മൂന്നാംവട്ടം ചോദ്യം ചെയ്തത്. സ്വപ്ന, ശിവശങ്കറുമായി നടത്തിയ വാട്‌സാപ്, ടെലഗ്രാം ചാറ്റുകള്‍ ഡിലീറ്റ് ചെയ്തിരുന്നു. മുഖ്യപ്രതികള്‍ രണ്ടു പേരുടെയും ഫോണിലും ലാപ്‌ടോപിലുമുള്ള വിവരങ്ങള്‍ തിരിച്ചെടുത്തപ്പോള്‍ ലഭിച്ച തെളിവുകള്‍ നിരത്തിയായിരുന്നു എന്‍ഐഎ ശിവശങ്കറിനെ ചോദ്യ മുനയില്‍ നിര്‍ത്തിയത്. വ്യക്തമായ തെളിവുകള്‍ ലഭിക്കുന്ന പക്ഷം ശിവശങ്കറിനെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് അഭ്യൂഹം പരന്നിരുന്നു. എന്നാല്‍ അത്തരമൊരു നടപടിയിലേക്ക് അന്വേഷണ സംഘം നീങ്ങാതിരുന്നത് അദ്ദേഹത്തിനും സര്‍ക്കാരിനും ആശ്വാസമായി.
അതേസമയം ശിവശങ്കറിന് എന്‍ഐഎ ഇപ്പോഴും ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ല എന്നാണ് വ്യക്തമാകുന്നത്. നേരത്തെ കോടതിയില്‍ അറിയിച്ചതു പ്രകാരമാണെങ്കില്‍ കേസിലെ ഒന്നാം പ്രതി സന്ദീപ് നായര്‍ക്കൊപ്പവും ശിവശങ്കറിനെ എന്‍ഐഎയ്ക്ക് ചോദ്യം ചെയ്യേണ്ടതുണ്ട്. വരും ദിവസങ്ങളിലും ഇതു സംബന്ധിച്ച നടപടികള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. നിലവില്‍ വിട്ടയച്ചത് താല്‍ക്കാലിക ആശ്വാസമാണെങ്കിലും ശിവശങ്കര്‍ ഇപ്പോഴും സംശയത്തിന്റെ നിഴലില്‍ തന്നെയാണെന്ന് എന്‍ഐഎ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
"
https://www.facebook.com/Malayalivartha


























