പിണറായി പോലീസിന്റെ സുരക്ഷ വേണ്ട ! സുരക്ഷ വേണ്ടെന്ന് കെ. സുരേന്ദ്രന്‍; പൊലീസുകാരെ തിരിച്ചയച്ചു
സംസ്ഥാന ഇന്‍റലിജന്‍സിന്‍റെ സുരക്ഷാഭീഷണി നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച രണ്ട് പൊലീസുകാരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ മടക്കി അയച്ചു. പൊലീസ് സുരക്ഷ വേണ്ടെന്ന് എഴുതി നല്‍കിയാണ് സുരേന്ദ്രന്‍ മടക്കി അയച്ചത്. ഇന്‍റലിജന്‍സ് നിര്‍ദ്ദേശപ്രകാരം കോഴിക്കോട് റൂറല്‍ പോലീസാണ് കെ. സുരേന്ദ്രന്‍റെ സുരക്ഷക്ക് രണ്ട് ഗണ്‍മാന്മാരെ അനുവദിച്ചത്.
സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ സുരേന്ദ്രന് സുരക്ഷ അനിവാര്യമെന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് സുരക്ഷയേര്‍പ്പെടുത്താന്‍ കോഴിക്കോട് റൂറല്‍ എസ്പി.ക്ക് ഇൻ്റലിജൻസ് എഡിജിപി നിര്‍ദേശം നല്‍കിയത്. ബിജെപി സംസ്‌ഥാന ജനറൽ സെക്രട്ടറിയായിരുന്ന കെ സുരേന്ദ്രന് പുതിയ പദവി ലഭിച്ചതോടെയാണ് സുരക്ഷാ ഭീഷണി നിലനിൽക്കുന്നതായി ഇൻ്റലിജൻസ് നിരീക്ഷിച്ചത്.
എക്സ് കാറ്റഗറി സുരക്ഷ സുരേന്ദ്രന് ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് കോഴിക്കോട് റൂറല്‍ എസ്പിക്ക് ഇൻ്റലിജൻസ് എഡിജിപി ഉത്തരവ് കൈമാറിയിരുന്നത്. എന്നാൽ സംസ്ഥാന പൊലീസിന്‍റെ ഉദ്ദേശ ശുദ്ധിയിൽ സംശയമുണ്ടെന്നായിരുന്നു കെ സുരേന്ദ്രന്‍റെ പ്രതികരണം.
തനിക്ക് ഏതെങ്കിലും തരത്തിലുള്ള ഭീഷണിയോ മറ്റോ ഇല്ലായെന്ന് കെ. സുരേന്ദ്രന്‍ നേരത്തെ പ്രതികരിച്ചിരുന്നു. പൊലീസിനേക്കാള്‍ കൂടുതല്‍ സുരക്ഷ ജനങ്ങളില്‍ പ്രവര്‍ത്തിക്കുമ്ബോള്‍ കിട്ടുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഭീഷണിയല്ലാതെ മറ്റൊരു ഭീഷണിയും തനിക്കില്ലെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ 2019ലും സുരേന്ദ്രന് സുരക്ഷാഭീഷണിയുണ്ടെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. എബിവിപി, യുവമോര്‍ച്ച എന്നീ സംഘടനകളിൽ പ്രവർത്തിച്ചാണ് സുരേന്ദ്രൻ രാഷ്ട്രീയ പ്രവേശം നടത്തിയത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് അദ്ദേഹത്തെ ബിജെപി സംസ്ഥാന പ്രസിഡന്റായി ദേശീയ നേതൃത്വം നിയമിച്ചത്.
അതേസമയം എ.പി.അബ്ദുളളക്കുട്ടിയെ ബിജെപി ദേശീയ ഉപാധ്യക്ഷനായി നിയമിച്ചത് ന്യൂനപക്ഷങ്ങളെ ബി.ജെ.പിയിലേക്ക് ആകര്‍ഷിക്കുന്നതിന് വേണ്ടിയാണെന്നുളളത് മാധ്യമങ്ങളുടെ വ്യാഖ്യാനമാണെന്ന് കെ.സുരേന്ദ്രന്‍ പ്രതികരിച്ചു. ന്യൂനപക്ഷങ്ങളെ മാത്രമല്ല എല്ലാവരേയും പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുന്നവരാണ് ബി.ജെ.പി. ദേശീയ ഭാരവാഹികളുടെ പട്ടികയില്‍ ആരും അവഗണിക്കപ്പെട്ടതായി തോന്നുന്നില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ഓരോ ആളുകള്‍ക്കും എന്തുചുമതല നല്‍കണം എന്നുളളത് കേന്ദ്ര നേതൃത്വം ആലോചിച്ചെടുത്ത തീരുമാനമാണ്. ഇവിടെ ആരും അവഗണിക്കപ്പെട്ടതായി തോന്നുന്നില്ല. അവഗണിക്കപ്പെട്ടവരെന്ന് മാധ്യമങ്ങള്‍ പറയുന്നവരെ പാര്‍ട്ടി എങ്ങനെയാണ് പരിഗണിക്കുന്നതെന്ന് കാത്തിരുന്ന് കാണാം. കുമ്മനം രാജശേഖരന്‍ ഒരു ചുമതലയും വേണ്ടെന്ന് പറഞ്ഞ് രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്ന ആളാണ്. ഗവര്‍ണര്‍ പദവി വേണ്ടെന്ന് വെച്ച് രാഷ്ട്രീയത്തില്‍ പ്രവേശിച്ച ആളാണ് അതുകൊണ്ട് അദ്ദേഹത്തെ പോലുളള ആളുകളെ പാര്‍ട്ടി പോസ്റ്റിന്റെ പേരില്‍ മാധ്യമങ്ങള്‍ അപമാനിക്കുന്നത് ശരിയല്ലെന്നും സംസ്ഥാനങ്ങളോട് അഭിപ്രായം ആരാഞ്ഞല്ല കേന്ദ്രനേതൃത്വം ഇക്കാര്യങ്ങളില്‍ തീരുമാനമെടുക്കുകയെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha