ഗുണ്ടാ സംഘങ്ങളെ അമർച്ച ചെയ്യാൻ കോട്ടയം ജില്ലാ പൊലീസ്; നടപടികളുടെ ആദ്യ ഘട്ടമായി കൊടുംക്രിമിനലായ അലോട്ടിയ്‌ക്കെതിരെ കാപ്പ ചുമത്തി

ജില്ലയിൽ അഴിഞ്ഞാടുന്ന ഗുണ്ടാ സംഘങ്ങളെ അമർച്ച ചെയ്യാൻ ജില്ലാ പൊലീസ്. ഗുണ്ടാ സംഘത്തിനെ അമർച്ച ചെയ്യുന്നതിനുള്ള നടപടികളുടെ ആദ്യ ഘട്ടമായി കൊടുംക്രിമിനലായ അലോട്ടിയ്‌ക്കെതിരെയാണ് കാപ്പ ചുമത്തിയിരിക്കുന്നത്. ജില്ലയിലേയ്ക്കു അറുപതു കിലോ കഞ്ചാവ് കടത്തിയ കേസിൽ നിലവിൽ ആർപ്പൂക്ക കൊപ്രായിൽ ജെയിസ് മോൻ ജേക്കബിനെ (അലോട്ടി- 27) പൊലീസ് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തിരിക്കുകയാണ്. വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്നതിനിടെ തന്നെയാണ് ഇപ്പോൾ അലോട്ടിയ്‌ക്കെതിരെ കാപ്പ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. പൊലീസ്- എക്‌സൈസ് ഉദ്യോഗസ്ഥരെ അടക്കം ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അടക്കം അലോട്ടി പ്രതിയാണ്. നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയാണ് അലോട്ടിയെന്നും, ഇയാൾ പുറത്തിറങ്ങിയാൽ നാടിനു ഭീഷണിയാണെന്നും കാട്ടി ജില്ലാ പോലീസ് മേധാവി ജില്ലാ കളക്ടർക്കു റിപ്പോർട്ട് നൽകിയിരുന്നു.
ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോട്ടയം ജില്ലാ മജിസ്‌ട്രേട്ട് കൂടിയായ ജില്ലാ കളക്ടർ എം.അഞ്ജനയാണ് അലോട്ടിയ്‌ക്കെതിരെ കാപ്പ ചുമത്തിയത്. കാപ്പാ നിയമ പ്രകാരം കരുതൽ തടങ്കലിൽ സൂക്ഷിക്കുന്നതിനാണ് ഉത്തരവ്. ഒരു വർഷം വരെ അലോട്ടിയെ കരുതൽ തടങ്കലിൽ സൂക്ഷിക്കാൻ ഇതുവഴി സാധിക്കും. ഇത് അനുസരിച്ചു ഗാന്ധിനഗർ പൊലീസ് ജയിലിൽ എത്തി അലോട്ടിയുടെ അറസ്റ്റ് രേഖപ്പെടുത്തി. തുടർന്നു, അലോട്ടിയെ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലേയ്ക്കു മാറ്റി. കൊലപാതകവും വധശ്രമവും അടക്കം നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയാണ് അലോട്ടി. രണ്ടു മാസം മുൻപ് ആന്ധ്രയിൽ നിന്നും 60 കിലോ കഞ്ചാവ് നാഷണൽ പെർമിറ്റ് ലോറിയിൽ കടത്തിയതിനു അലോട്ടിയ്‌ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. തുടർന്ന്, ഇയാളെ അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്യുകയായിരുന്നു. ഈ കേസ് അന്വേഷണം നടക്കുന്നതിനിടെയാണ് അലോട്ടിയ്‌ക്കെതിരെ ഇപ്പോൾ കാപ്പ കൂടി ചുമത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha


























