മുഖ്യൻ പെട്ടു... ഇനി നെട്ടോട്ടത്തിൽ! സെക്രട്ടേറിയറ്റ് തീപ്പിടിത്തം കത്തിച്ചതോ? ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്; കൂടുതൽ വിവരങ്ങൾ ഇങ്ങനെ....

സെക്രട്ടേറിയറ്റ് തീപ്പിടിത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമല്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. തീപ്പിടിത്തം നടന്ന മുറിയിലെ 24 വസ്തുക്കള്‍ പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പരിശോധനയ്ക്ക് ശേഖരിച്ച സാമ്പിളുകളില്‍ ഒന്നില്‍ നിന്നു പോലും തീപ്പിടിത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണെന്നതിന് തെളിവുകളില്ല. തീപ്പിടിത്തം നടന്ന മുറിയിലെ ഫാന്‍, സ്വിച്ച് ബോര്‍ഡ് എന്നിവ കത്തിയിട്ടുണ്ട്. എന്നാല്‍ മുറിയില്‍ സൂക്ഷിച്ചിരുന്ന സാനിറ്റൈസറിന് തീപിടിച്ചിട്ടില്ല. മാത്രമല്ല മുറിയിലെ ഫയര്‍ എക്‌സ്റ്റിഗ്യൂഷര്‍ അടക്കമുള്ളവയും പരിശോധിച്ചു. ഇതിനെല്ലാം ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സെക്രട്ടേറ്റിലുണ്ടായ തീപിടിത്തം വിവാദമായതിന് പിന്നാലെ രണ്ട് അന്വേഷണ സംഘങ്ങളെയാണ് സര്‍ക്കാര്‍ നിയോഗിച്ചത്. പോലീസ് അന്വേഷണവും ചീഫ് സെക്രട്ടറി നിയോഗിച്ച വിദഗ്ധ സമിതി അന്വേഷണവുമായിരുന്നു അവ.
വിദഗ്ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ തീപ്പിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് പറഞ്ഞിരുന്നു. ഈ റിപ്പോര്‍ട്ടിനെ പാടെ തള്ളുന്നതാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്. പോലീസ് അന്വേഷണത്തിന്റെ ഭാഗമായാണ് ഫോറന്‍സിക് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അതേസമയം എങ്ങനെ തീപ്പിടിത്തമുണ്ടായി എന്ന് ഇതില്‍ പറയുന്നില്ല. റിപ്പോര്‍ട്ട് ഡിജിപിക്കാണ് ആദ്യം സമര്‍പ്പിച്ചത്. തുടര്‍ന്ന് ഡിജിപി ഇത് അന്വേഷണ സംഘത്തിന് കൈമാറി. അന്വേഷണ സംഘം കേസ് ഡയറിക്കൊപ്പം റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
ഓഗസ്റ്റ് 25ന് വൈകിട്ടായിരുന്നു പൊതുഭരണ വകുപ്പിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തീപിടുത്തമുണ്ടായത്. ഗസറ്റ് വിജ്ഞാപനങ്ങളുമായി ബന്ധപ്പെട്ട ഫയലുകളും അതിഥി മന്ദിരങ്ങളില്‍ മുറി വാടകയ്ക്ക് നല്‍കിയതുമായി ബന്ധപ്പെട്ട ഫയലുകളുമാണ് കത്തിയതെന്നായിരുന്നു കണ്ടെത്തല്‍. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ നശിപ്പിക്കാനുളള ആസൂത്രിത തീപിടുത്തമെന്ന് രാഷ്ട്രീയ ആരോപണം ഉയര്‍ന്നു. ഇതിനു പിന്നാലെയാണ് സര്‍ക്കാര്‍ രണ്ട് സംഘങ്ങളെ സംഭവം അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയത്. എഡിജിപി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തില്‍ പൊലീസും,ഡോക്ടര്‍ എ കൗശിഗന്‍റെ നേതൃത്വത്തിലുളള ഉദ്യോഗസ്ഥ സംഘവുമാണ് അന്വേഷണം നടത്തുന്നത്.
https://www.facebook.com/Malayalivartha


























