അന്ന് സോളാറിൽ സരിതയുടെ കത്തും മൊഴികളും പ്രതിപക്ഷത്തെ കുടിക്കിയെങ്കിൽ ഇന്ന് സ്വപ്നയുടെ മൊഴികളിൽ പെട്ട് പിണറായി... താൻ സ്വർണക്കടത്തിന് കൂട്ടുനിന്നുവെന്നോ ?’’ ‘‘ആ പൂതിയങ്ങ് മനസ്സിൽ വെച്ചാൽ മതി’’ തുടങ്ങിയ മുഖ്യമന്ത്രിയുടെ വാക്കുകൾ ഏത് അന്വേഷണ ഏജൻസി വന്നാലും മടിയിൽ കനമില്ലാത്തതിനാൽ വഴിയിൽ ഭയക്കേണ്ടതില്ലെന്ന നിലപാടിന്റെ പ്രഖ്യാപനങ്ങളായിരുന്നു... ഇനി സർക്കാരിന്റെ കളി കോടതിയിൽ..

സ്വർണക്കടത്ത് കേസിൽ ശിവശങ്കറും സ്വപ്നയും തമ്മിലുള്ള അടുപ്പം കൂടുതൽ പുറത്ത് വരുമ്പോൾ സർക്കാരാണ് വെട്ടിലാവുന്നത്. എന്നാൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ എം. ശിവശങ്കറിനെ കണ്ടിട്ടുണ്ടെന്ന സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിന്റെ മൊഴി ഇ.ഡി. കുറ്റപത്രത്തിന്റെ ഭാഗമായതോടെ, അന്വേഷണത്തിൽ രാഷ്ട്രീയലക്ഷ്യമെന്ന വിമർശനം സർക്കാർ ഉയർത്താനാണ് സാധ്യത.
അന്വേഷണം ശരിയായ ദിശയിലാണെന്ന് കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് മുഖ്യമന്ത്രി മുമ്പ് നല്ലസർട്ടിഫിക്കറ്റ് നൽകിയിരുന്നു.സ്വപ്നയുടെ മൊഴി ഇഴകീറി പരിശോധിച്ചാൽ മുഖ്യമന്ത്രിയെ ആരോപണത്തിൽനിന്ന് സുരക്ഷിത അകലത്തിൽ നിർത്താമെന്നാണ് ഭരണനേതൃത്വത്തിന്റെ വിലയിരുത്തൽ. കോൺസൽ ജനറലിന്റെ സെക്രട്ടറിയെന്ന നിലയിലാണ് സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുമായി പരിചയം എന്നതിൽ അപകടമില്ല. സ്പേസ് പാർക്കിലെ ജോലിക്കാര്യം മുഖ്യമന്ത്രിയോട് പറയാമെന്ന് ശിവശങ്കർ പറഞ്ഞതായാണ് സ്വപ്നയുടെ മൊഴി. ശിവശങ്കർ ഇക്കാര്യം മുഖ്യമന്ത്രിയോട് പറഞ്ഞുവെന്നതിന് സ്ഥിരീകരണമില്ല. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ശിവശങ്കറിനെ കണ്ടുവെന്നത് വ്യക്തിപരമായ ബന്ധത്തിനുള്ള കാരണമാകുന്നില്ല. തന്റെ അറിവോടെയല്ല സ്വപ്നയുടെ നിയമനമെന്നതായിരുന്നു മുഖ്യമന്ത്രിയുടെ വാദം. കുറ്റപത്രം വന്നതോടെ മുഖ്യമന്ത്രി നുണ പറയുന്നുവെന്ന ആക്ഷേപവുമായി പ്രതിപക്ഷവും രംഗത്തിറങ്ങി.
മുഖ്യമന്ത്രിയുടെ ഓഫീസിന് എതിരേയുയർന്നിരുന്ന ആരോപണം മുഖ്യമന്ത്രിയിലേക്ക് നേരിട്ട് വരുന്നുവെന്നതാണ് കുറ്റപത്രത്തിലൂടെ ഉണ്ടായ മാറ്റം. ‘‘താൻ സ്വർണക്കടത്തിന് കൂട്ടുനിന്നുവെന്നോ ?’’ ‘‘ആ പൂതിയങ്ങ് മനസ്സിൽ വെച്ചാൽ മതി’’ എന്നു തുടങ്ങിയ മുഖ്യമന്ത്രിയുടെ വാക്കുകൾ ഏത് അന്വേഷണ ഏജൻസി വന്നാലും മടിയിൽ കനമില്ലാത്തതിനാൽ വഴിയിൽ ഭയക്കേണ്ടതില്ലെന്ന നിലപാടിന്റെ പ്രഖ്യാപനങ്ങളായിരുന്നു. ഭരണമുന്നണിക്ക് ഒരു പരിധിവരെ ആത്മവിശ്വാസം പകർന്നതും ആ നിലപാടായിരുന്നു.
സോളാർ കേസുമായി സ്വർണക്കടത്ത് കേസിനെ താരതമ്യം ചെയ്യരുതെന്നാണ് സർക്കാരിന്റെ നിലപാടെങ്കിലും സോളാറിൽ സരിതയുടെ കത്തും മൊഴികളുമായിരുന്നു അന്ന് പ്രതിപക്ഷത്തിന്റെ കൈമുതൽ. പ്രതിയുടെ കത്തിനെക്കാൾ കുറ്റപത്രത്തിലെ ആരോപണങ്ങൾക്ക് കുറച്ചുകൂടി ബലമുണ്ടുതാനും.
എന്നാൽ ലൈഫ് മിഷനിലെ സി.ബി.ഐ. അന്വേഷണമാണ് യഥാർഥത്തിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കുക. സർക്കാർ അംഗീകരിച്ച പദ്ധതിയിൽ ഉണ്ടായ കമ്മിഷനുകളും വഴിവിട്ട സഹായങ്ങളും ഇതിനോടകം പുറത്തുവന്നു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് കരാറൊപ്പിട്ടത്.
അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ യുഎഇ കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണം വേണമെന്ന് എന്‍.ഐ.എ. സ്വര്‍ണക്കടത്തുകാര്‍ യു.എ.ഇ. സുരക്ഷിതകേന്ദ്രമാക്കി മാറ്റുന്നുവെന്നും ഉപജീവനമാര്‍ഗമായിട്ടല്ല പ്രതികള്‍ സ്വര്‍ണക്കടത്ത് നടത്തിയതെന്നും എന്‍.ഐ.എ. കോടതിയില്‍ പറഞ്ഞു. സ്വര്‍ണക്കടത്തുകേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കവേയാണ് എന്‍.ഐ.എ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. പ്രതികള്‍ക്ക് യാതൊരു കാരണവശാലും ജാമ്യം നല്‍കരുതെന്ന് എന്‍.ഐ.എ ആവശ്യപ്പെട്ടു. വലിയ സ്വാധീനശേഷിയുളളവരാണ് സ്വര്‍ണക്കടത്ത് കേസില്‍ ഇതുവരെ പിടിക്കപ്പെട്ടിരിക്കുന്നവര്‍. ജാമ്യം നല്‍കിയാല്‍ തെളിവ് നശിപ്പിക്കപ്പെടാന്‍ ഇടയുണ്ട്. സ്വര്‍ണക്കടത്തുകേസില്‍ പ്രതിയാക്കപ്പെട്ട പലരും യുഎഇ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവരാണ്. മാത്രമല്ല അറസ്റ്റ് ചെയ്യപ്പെടുമെന്ന് ബോധ്യമായപ്പോള്‍ ചില ആളുകള്‍ യുഎഇയിലേക്ക് രക്ഷപ്പെടുകയും ചെയ്തു.
എന്തുകൊണ്ടാണ് ഇവര്‍ യുഎഇയിലേക്ക് രക്ഷപ്പെടുന്നത്, ഇന്ത്യയുടെ സൗഹൃദരാജ്യമായ യുഎഇയില്‍ ഇവര്‍ എങ്ങനെ സുരക്ഷിതരായി താമസിക്കുന്നു തുടങ്ങിയ കാര്യങ്ങളില്‍ വിശദമായ അന്വേഷണം ആവശ്യമാണ്. വലിയതോതില്‍ സ്വര്‍ണക്കടത്ത് നടക്കുന്നത് സംബന്ധിച്ച് സെന്‍ട്രല്‍ ഇക്കണോമിക്‌സ് ഇന്റലിജന്‍സ് ബ്യൂറോ കഴിഞ്ഞവര്‍ഷം എന്‍.ഐ.എ.യെ അറിയിച്ചിരുന്നുവെന്നും എന്‍.ഐ.എ. കോടതിയില്‍ വ്യക്തമാക്കി. സ്വര്‍ണക്കടത്തിലൂടെ ലഭിക്കുന്ന പണം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചേക്കാം എന്നും സെന്‍ട്രല്‍ ഇക്കണോമിക്‌സ് ഇന്റലിജന്‍സ് ബ്യൂറോ ചൂണ്ടിക്കാട്ടിയിരുന്നു. അതിനാല്‍ ഈ പണം എങ്ങോട്ട് പോകുന്നു, ഇതുപയോഗിച്ച് എന്തെല്ലാം ചെയ്യുന്നു എന്നത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും എന്‍.ഐ.എ. കോടതിയില്‍ പറഞ്ഞു. പ്രതികളാരും ഉപജീവനമാര്‍ഗമെന്ന നിലയിലല്ല സ്വര്‍ണക്കടത്ത് നടത്തിയിരിക്കുന്നത്. വലിയ ബിസിനസ്സുകളുളളവരുണ്ട്.
ഈ സാഹചര്യത്തില്‍ രാജ്യത്തിന്റെ സമ്പദ്ഘടന തര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവര്‍ സ്വര്‍ണക്കടത്ത് നടത്തിയിരിക്കുന്നതെന്നും ഈ സാഹചര്യത്തില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നും എന്‍.ഐ.എ.ആവശ്യപ്പെട്ടു. അതേ സമയം സ്വര്‍ണക്കടത്തിലൂടെ ലഭിച്ച പണം തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചു എന്നതിന് എന്തെങ്കിലും തെളിവുണ്ടോയെന്ന് വീണ്ടും കോടതി ചോദിച്ചു. 85 ദിവസം അന്വേഷിച്ചിട്ടും തെളിവ് ശേഖരിച്ചു കഴിഞ്ഞില്ലേയെന്നും കോടതി ചോദിച്ചു. പ്രതികളെ ഭീകരവാദവുമായി ബന്ധിപ്പിക്കാന്‍ എന്തുതെളിവുകളാണ് ഉളളതെന്ന് കോടതി ചോദിച്ചു. മാത്രമല്ല സ്വര്‍ണക്കടത്ത് കേസില്‍ എങ്ങനെ യു.എ.പി.എ ചുമത്താനാകും എന്നും കോടതി ആരാഞ്ഞു. സാമ്പത്തിക ലാഭത്തിന് വേണ്ടിയല്ല സ്വര്‍ണക്കടത്ത് എന്ന് സംശയിക്കാന്‍ കാരണമെന്താണ്.
ഓരോ തവണയും പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടുമ്പോള്‍ അപ്രകാരം ചെയ്യേണ്ടതുണ്ടോയെന്ന് കോടതികള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശമുണ്ട്. ഇത് കോടതിക്ക് കാണാതിരിക്കാനാവില്ലെന്നും കോടതി പറഞ്ഞു. എന്നാല്‍ തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് എന്നുപറയുന്നത് ഒരു സാധാരണ സ്വര്‍ണക്കടത്തുകേസല്ല, കടത്തിയ സ്വര്‍ണത്തിന്റെ അളവ് യു.എ.ഇ കോണ്‍സുലേറ്റിനെ മറയായി ഉപയോഗിച്ചത് തുടങ്ങിയ കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ഇതിനെ സാധാരണ സ്വര്‍ണക്കടത്തായി പരിഗണിക്കാനിവില്ലെന്ന് എഎസ്ജി പറഞ്ഞു.
https://www.facebook.com/Malayalivartha



























