ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല... പാല സീറ്റിനെ ചൊല്ലി ഇടഞ്ഞുനിന്ന മാണി സി കാപ്പനെ പാഠം പഠിപ്പിക്കാനൊരുങ്ങി സിപിഎം; ജോസ് കെ. മാണി രാജിവയ്ക്കുന്ന രാജ്യസഭാ സീറ്റ് നല്‍കാമെന്ന് പറഞ്ഞിട്ടും കാപ്പന്‍ വഴങ്ങാത്തതില്‍ കളി മാറുന്നു

മാണി സി കാപ്പനെ പിണറായി വിജയന്‍ മൊഴിചൊല്ലി. ഇനി എ. കെ. ശശീന്ദ്രനായിരിക്കും പിണറായിയുടെ ചങ്ക് ബ്രോ. ജോസ് കെ. മാണി രാജിവയ്ക്കുന്ന രാജ്യസഭാ സീറ്റ് നല്‍കാമെന്ന് പറഞ്ഞിട്ടും കാപ്പന്‍ വഴങ്ങാത്തതിലാണ് പിണറായി ക്ഷുഭിതനായത്.
ജോസ്‌കെ മാണിയെ ഇടതുപാളയത്തില്‍ എത്തിച്ചത് പിണറായി വിജയന്‍ നേരിട്ടാണ്. പാലാ വിട്ടൊരു കളിക്ക് താനില്ലെന്ന് ജോസ് കെ മാണി പറഞ്ഞപ്പോള്‍ അത് നിരുപാധികം സമ്മതിക്കുകയായിരുന്നു പിണറായി. അപ്പോഴും കാപ്പന്‍ ഇത്തരത്തില്‍ ഒരു ഉടക്ക് വയ്ക്കുമെന്ന് പിണറായി കരുതിയില്ല. ആഴ്ചകള്‍ക്ക് മുമ്പ് കാപ്പന്‍ പിണറായിയെ കണ്ടപ്പോള്‍ പാലാ സീറ്റില്‍ നിന്നും ഒരു വിവാഹമോചനം വേണ്ടി വരുമെന്ന സൂചന പിണറായി നല്‍കിയിരുന്നു. എന്നിട്ടും യുഡി എഫുമായി കാപ്പന്‍ ചര്‍ച്ച നടത്താന്‍ പോയത് പിണറായിക്ക് സഹിച്ചില്ല. എങ്കില്‍ അദ്ദേഹം യു ഡിഎഫിലേക്ക് പോകട്ടെ എന്ന നയമാണ് പിണറായി സ്വീകരിക്കുന്നത്.
കാപ്പന് പിണറായി സന്ദര്‍ശാനുമതി നല്‍കിയില്ലെന്നും കേള്‍ക്കുന്നു. തന്റെ ശക്തമായ വിയോജിപ്പ് നേരിട്ട് അറിയിക്കാനാണ് കാപ്പന്‍ പിണറായിയുടെ സമയം ചോദിച്ചത്.എന്നാല്‍ കാപ്പനുമായി ഫോണില്‍ സംസാരിക്കാന്‍ പോലും പിണറായി തയ്യാറായില്ല.
തോമസ് ചാണ്ടിയുടെ ഗ്രൂപ്പുകാരനായിരുന്ന മാണി സി കാപ്പനോട് പിണറായിക്ക് മുമ്പേ താത്പര്യമുണ്ടായിരുന്നില്ല. എന്നാല്‍ പാലാ സീറ്റില്‍ കെ.എം മാണിയുടെ വിയോഗത്തോടെ പെട്ടെന്ന് ഒഴിവുണ്ടായപ്പോള്‍ മാണി സി കാപ്പനെ മത്സരിപ്പിക്കാന്‍ പിണറായി തീരുമാനിക്കുകയായിരുന്നു. അതൊരു രാഷ്ട്രീയ തീരുമാനമായിരുന്നില്ല. പാലാ കിട്ടുമെന്ന് ഇടതു മുന്നണി സ്വപ്‌നേപി കരുതിയതുമില്ല. പാലായില്‍ ഇടതുമുന്നണിക്ക് ഒരു സ്ഥാനാര്‍ത്ഥിയുമുണ്ടായിരുന്നില്ല. ആരെയെങ്കിലും നിര്‍ത്തി രക്തസാക്ഷിത്വം വരിക്കാനായിരുന്നു തീരുമാനം.
യുഡിഎഫില്‍ വരാന്‍ താല്പര്യമറിയിച്ച് മാണി സി കാപ്പന്‍ പ്രതിപക്ഷനേതാവുമായി ചര്‍ച്ച നടത്തിയെന്ന് വെളിപ്പെടുത്തിയത് യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസനാണ് . എന്നാല്‍ ചര്‍ച്ചകള്‍ നടന്നതായുള്ള വാര്‍ത്ത എന്‍സിപി നേതൃത്വവും മാണി സി കാപ്പനും പൂര്‍ണ്ണമായും നിഷേധിച്ചു. പരമ രഹസ്യമായി നടന്ന ചര്‍ച്ചയുടെ വിശഭാംശങ്ങള്‍ ഹസന്‍ പുറത്തുവിട്ടതില്‍ കാപ്പന്‍ അസ്വസ്ഥനാണ്. എന്‍ സി പിയില്‍ കാപ്പനെ അനുകൂലിക്കുന്ന വിഭാഗവും അസ്വസ്ഥരാണ്.
ജോസ് കെ മാണി രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാലാ സീറ്റ് ആര്‍ക്കെന്ന തര്‍ക്കം മുറുകിയത്.
അതേസമയം പാലാ സീറ്റ് ഉറപ്പിക്കാനുള്ള നീക്കം മാണി സി കാപ്പന്‍ സജീവമാക്കുന്നുണ്ട്. ശരത്പവാറിനെ അടക്കം ഇടക്കം വിഷയത്തില്‍ ഇടപെടുവിപ്പിച്ചാണ് കാപ്പന്റെ നീക്കം. കാപ്പന്റെ ഈ നീക്കത്തില്‍ എന്‍സിപിക്കുള്ളിലും ഭിന്നത കനക്കുകയാണ്. പാലാ വിഷയം അനവസരത്തിലാണെന്നാരോപിച്ച് മന്ത്രി എ കെ ശശീന്ദ്രന്‍ തന്നെ രംഗത്തെത്തി. എ.കെ. ശശീന്ദ്രന്‍ മനസുകൊണ്ട് കാപ്പന് എതിരാണ്. ശശീന്ദ്രനെ മന്ത്രിസ്ഥാനത്ത് നിന്ന് തെറിപ്പിക്കാന്‍ കാപ്പന്‍ ശ്രമിച്ചിരുന്നു. ശശീന്ദ്രന് എന്നും പാരയാണ് കാപ്പന്‍. മാണി കാപ്പന്‍ ഇല്ലാതായാല്‍ ശശീന്ദ്രനും എന്‍സിപിയും ഇടതുമുന്നണിയില്‍ സ്വസ്ഥമായി തുടരുമെന്ന് പിണറായിക്കും അറിയാം.
പാലായും സിപിഐ മത്സരിച്ച കാഞ്ഞിരപ്പള്ളിയും ഉള്‍പ്പടെ 12 സീറ്റുകള്‍ ജോസ് കെ മാണിക്ക് നല്‍കാമെന്നാണ് സിപിഎം ധാരണ. തദ്ദേശതെരഞ്ഞെടുപ്പില്‍ നേരത്തെ മത്സരിച്ച എല്ലാ സീറ്റിലും ജോസ് വിഭാഗം മത്സരിക്കും. സിപിഎം മത്സരിച്ച ചില സീറ്റുകളും ജോസ് കെ മാണി വിഭാഗത്തിന് നല്‍കും.
മാണി സി കാപ്പന്‍ വേണോ ജോസ് കെ മാണി വേണോ എന്ന ചോദ്യത്തിന് പിണറായിയുടെ മറുപടി ജോസ് കെ. മാണി എന്നാണ്. പാലാ തെരഞ്ഞടുപ്പ് കഴിഞ്ഞപ്പോള്‍ കാപ്പനെ മന്ത്രിയാക്കാന്‍ കോടിയേരി ശ്രമിച്ചതാണ്. അത് മുളയിലെ നുള്ളിയത് പിണറായിയാണ്. തന്റെ കാബിനറ്റില്‍ താന്‍ പറഞ്ഞാല്‍ കേള്‍ക്കുന്നവര്‍ മതിയെന്നാണ് പിണറായി ആഗ്രഹിക്കുന്നത്.
യഥാര്‍ത്ഥത്തില്‍ പാലാ സീറ്റ് മാണി കാപ്പന് ഒരു ലോട്ടറിയായിരുന്നു. കെഎം മാണിയുടെ രാഷ്ട്രീയത്തോട് എതിര്‍പ്പുള്ള കോണ്‍ഗ്രസുകാരാണ് കാപ്പനെ വിജയിപ്പിച്ചത്. ചെന്നിതലയും ഉമ്മന്‍ ചാണ്ടിയും പാലായില്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിച്ചതും കാപ്പന്റെ വിജയത്തിന് വേണ്ടിയായിരുന്നു. നിഷ്പ്രയാസം ജോസ് ടോമിന് രണ്ടില ചിഹ്നം വാങ്ങി നല്‍കാന്‍ കഴിയുമായിരുന്നിട്ടും അതിന് കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കാതിരുന്നത് കാപ്പന്റെ വിജയം സുനിച്ഛിതമാക്കാന്‍ വേണ്ടിയായിരുന്നു.
കാപ്പന് എതിരെ നിരവധി കേസുകള്‍ ഉണ്ടായിരുന്നിട്ടും തെരെഞ്ഞടുപ്പില്‍ ബുദ്ധിമുട്ട് ഉണ്ടായാതിരിക്കാന്‍ മുന്‍കൈകയെടുത്തും പിണറായി വിജയന്‍ നേരിട്ടാണ്. കേസിലെ ചില കക്ഷികളെ ഇടനിലക്കാരെ അയച്ച് സംസാരിപ്പിച്ചതും പിണറായിയാണ്. എന്നിട്ടും തന്നെ ധിക്കരിച്ചതിലാണ് മുഖ്യമന്ത്രിക്ക് മുറുമുറുപ്പ്. അബദ്ധം മനസിലാക്കി കാപ്പന്‍ താഴെ വന്നാലും പിണറായി അദ്ദേഹത്തിന് എം പി സ്ഥാനം നല്‍കില്ലെന്നാണ് റിപ്പോര്‍ട്ട്. ചുരുക്കത്തില്‍ കാപ്പന് ഇനി ഇടതില്‍ മണിക്കൂറുകള്‍ മാത്രമാണ് ആയുസ്.
"
https://www.facebook.com/Malayalivartha

























