15 വയസു മുതൽ ദൗർഭാഗ്യങ്ങൾ വേട്ടയാടിയ സ്ത്രീ, പതിനെട്ടാമത്തെ വയസിൽ ആദ്യവിവാഹം.. ഇതിലൊരു മകളുണ്ട്; ഈ വിവാഹം ഒഴിഞ്ഞതിനു ശേഷം മറ്റൊരു വിവാഹം കഴിച്ചു... ആരുടെയും പിന്തുണയില്ലാതെ സ്വപ്ന മക്കളെ വളർത്തി... ശിവശങ്കറിന്റെ വെളിപ്പെടുത്തലിൽ പുറത്ത് വരുന്നത്....
തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനൽ വഴി സ്വർണക്കള്ളക്കടത്ത് നടത്തിയ കേസിലെ പ്രതി സരിത് ഇഡിക്ക് നൽകിയ മൊഴി പുറത്ത് വന്നിരുന്നു. മന്ത്രിമാരായ കെടി ജലീലും കടകംപള്ളി സുരേന്ദ്രനും പലതവണ യുഎഇ കോൺസുലേറ്റിൽ വന്നിട്ടുണ്ടെന്നാണ് എൻഫോഴ്മെന്റ് ഡയറക്ട്രേറ്റിന് സരിത്ത് മൊഴി നൽകിയിട്ടുള്ളത്. മകന്റെ യുഎഇയിലെ ജോലിക്കാര്യത്തിനായാണ് മന്ത്രി കടകംപള്ളി യുഎഇ കോൺസുലേറ്റ് ജനറലിനെ കണ്ടതെന്നും സരിത്തിന്റെ മൊഴിയിൽ പറയുന്നു. കാന്തപുരം അബൂബക്കർ മുസലിയാരും പലതവണ വന്നിട്ടുണ്ട്. മകൻ അബ്ദുൾ ഹക്കീമും ഒപ്പമുണ്ടായിരുന്നു, സംഭാവന സ്വീകരിക്കുന്നതിനും മതഗ്രന്ഥങ്ങൾ വാങ്ങുന്നതിനുമാണ് വന്നതെന്നും സരിത്ത് വ്യക്തമാക്കുന്നു. എം ശിവശങ്കറിന്റെ ശുപാർശയിലാണ് സ്വപ്നയ്ക്ക് സ്പേസ് പാർക്കിൽ ജോലി കിട്ടിയതെന്നും സരിത് എൻഫോഴ്സ്മെന്റിനോട് പറഞ്ഞിട്ടുണ്ട്. കളളക്കടത്തിനെപ്പറ്റി കോൺസുൽ ജനറലിനോട് ഒരിക്കലും പറഞ്ഞിട്ടില്ല, എന്നാൽ കോൺസൽ ജനറലിന്റെ പേരിലും കള്ളക്കടത്തിന് കമ്മീഷൻ കൈപ്പറ്റിയിരുന്നു. രണ്ടുതവണ സ്വർണം വന്നപ്പോൾ അറ്റാഷേയെക്ക് 1500 ഡോളർ വീതം കമ്മീഷൻ നൽകിയെന്നും സരിത്തിന്റെ മൊഴിയിലുണ്ട്.
എന്നാലിപ്പോഴിതാ സ്വപ്ന സുരേഷ് ജീവിതത്തിൽ നിരവധി ദൗർഭാഗ്യങ്ങൾ നേരിട്ട സ്ത്രീയാണെന്ന് എൻഫോഴ്സ്മെന്റിന്റെ ചോദ്യംചെയ്യലിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ വെളിപ്പെടുത്തലും പുറത്ത് വരുകയാണ്. യു.എ.ഇ കോൺസുലേറ്റ് ജനറലിന്റെ സെക്രട്ടറിയെന്ന നിലയിൽ 2017 മുതൽ സ്വപ്നയെ അറിയാം. 15 വയസു മുതൽ നിരവധി ദൗർഭാഗ്യങ്ങൾ നേരിട്ട സ്ത്രീയാണ്. മാതാപിതാക്കളും സഹോദരനുമായി പ്രശ്നമുണ്ടായിരുന്നു. പതിനെട്ടാമത്തെ വയസിലായിരുന്നു ആദ്യവിവാഹം. ഇതിലൊരു മകളുണ്ട്. ഈ വിവാഹം ഒഴിഞ്ഞതിനു ശേഷം മറ്റൊരു വിവാഹം കഴിച്ചു. ആരുടെയും പിന്തുണയില്ലാതെയാണ് മക്കളെ വളർത്തിയത്. വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥയെന്ന നിലയിലാണ് സ്വപ്നയെ കാണുന്നത്. വ്യക്തിപരമായ തിരിച്ചടികൾക്കിടയിലും യു.എ.ഇ കോൺസുലേറ്റിലെ ജോലി ഭംഗിയായി നിർവഹിച്ചിരുന്നു.
അവർക്കു മാനസിക പിന്തുണ നൽകി. സ്വപ്നയുടെ കുടുംബവുമായി അടുപ്പമുണ്ട്. 2017 മുതൽ മാസത്തിലൊരു തവണ സ്വപ്നയുടെ കുടുംബത്തെ കണ്ടിരുന്നു. അത്താഴത്തിൽ പങ്കെടുത്തിട്ടുണ്ട്. സ്വപ്ന സാമ്പത്തിക ബുദ്ധിമുട്ടുള്ള വ്യക്തിയാണെന്നറിയാം. 25,000 മുതൽ 30,000 രൂപ വരെ കടം വാങ്ങി. രണ്ടു സംഭവങ്ങൾ എനിക്കോർമ്മയുണ്ട്. അവരുടെ അച്ഛൻ ആശുപത്രിയിലായപ്പോഴും, പിന്നീട് മരണാനന്തര ചടങ്ങുകൾക്കുമായിരുന്നു . പണം തിരിച്ചു നൽകിയിട്ടില്ല. 2019 ആഗസ്റ്റിലാണ് സ്വപ്ന കോൺസുലേറ്റിലെ ജോലി രാജി വച്ചത്. ഇതേക്കുറിച്ചു ചോദിച്ചപ്പോൾ, അപ്പോഴത്തെ കോൺസുൽ ജനറലിന് ചില സംശയകരമായ സാമ്പത്തിക ഇടപാടുകളുണ്ടെന്നും, ഇക്കാര്യങ്ങളെക്കുറിച്ച് അറിയാമെന്നുമാണ്സ്വപ്ന പറഞ്ഞത്.
മൂന്നു വർഷത്തെ കാലാവധി കഴിയുന്നതോടെ പുതിയ കോൺസുൽ ജനറൽ വരുമ്പോൾ, സാമ്പത്തിക ഇടപാടുകളെക്കുറിച്ച് തന്റെ വിശ്വസ്തയിൽ നിന്നറിയരുതെന്ന് കോൺസൽ ജനറലിന് നിർബന്ധമുണ്ടായിരുന്നു. അതിനാൽ, ജോലി ഉപേക്ഷിക്കാൻ പറഞ്ഞു. രാജി വച്ചതിന് പണം നൽകി. ഇതെത്ര രൂപയാണെന്ന് ഓർമ്മയില്ല. കോൺസുലേറ്റിലെ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്ന ഈജിപ്ഷ്യൻ പൗരനായ ഖാലിദാണ് പണം കൈമാറിയത്. പണം സൂക്ഷിക്കാൻ ബാങ്കിലെ സേഫ് ഡെപ്പോസിറ്റ് ലോക്കർ തുറക്കുന്നതിന് സഹായിക്കാനാണ് ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിനെ പരിചയപ്പെടുത്തിയത്. മൂന്നു വർഷം കഴിഞ്ഞിട്ടും കോൺസൽ ജനറൽ മാറിയില്ല. തുടർന്നും കോൺസുലേറ്റിനു വേണ്ടി ജോലി ചെയ്യാൻ അവർ തന്നോട് ആവശ്യപ്പെട്ടിരുന്നെന്നും അതിനായി പണം നൽകിയിട്ടില്ലെന്നും സ്വപ്ന പറഞ്ഞതായും ശിവശങ്കർ വെളിപ്പെടുത്തി. സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്നയുടെ സ്പെയിസ് പാർക്കിലെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന അവരുടെ മൊഴി ശരിയല്ലെന്ന് മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ എൻഫോഴ്സ്മെന്റിന് നൽകിയ മൊഴിയിൽ പറയുന്നു. സാധാരണഗതിയിൽ ഇത്തരം ചെറിയ ടേമിലെ പദ്ധതികളുടെ പോസ്റ്റിംഗ് ബന്ധപ്പെട്ട ഗവൺമെന്റ് സെക്രട്ടറി പോലും അപൂർവമായേ അറിയാറുള്ളൂവെന്നും ശിവശങ്കറിന്റെ മൊഴിയിൽ പറയുന്നു.
https://www.facebook.com/Malayalivartha