"നിങ്ങൾ നൽകിയ പിന്തുണക്കും മാർഗനിർദേശത്തിനും നന്ദി" ധർമ്മേന്ദ്രപ്രധാന്റെ രാജി; ഇടതുവിദ്യാർഥി സംഘടനകൾക്ക് നന്ദി പറഞ്ഞ് സിജെപി നേതാവ്

നീറ്റ് ചോദ്യ പേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാൻ രാജിവെച്ചതിന് പിന്നാലെ ഇടതുവിദ്യാർഥി സംഘടനകൾക്ക് നന്ദി പറഞ്ഞ് സിജെപി നേതാവ് അശുതോഷ് റങ്ക. എസ്എഫ്ഐയുടേയും എഐഎസ്എഫിന്റെയും പേരെടുത്ത് പറഞ്ഞാണ് അശുതോഷ് റങ്ക എക്സിൽ കുറിപ്പിട്ടിരിക്കുന്നത്. ജന്തർമന്തറിൽ നടത്തിയ സമരത്തിൽ ഇടതുവിദ്യാർഥി സംഘടനകൾ സജീവ സാന്നിധ്യമായിരുന്നു.
പോസ്റ്റിൻ്റെ പൂർണരൂപം :
'നിങ്ങൾ നൽകിയ പിന്തുണക്കും മാർഗനിർദേശത്തിനും എസ്എഫ്ഐക്കും എഐഎസ്എഫിനും മറ്റ് വിദ്യാർഥി സംഘടനകൾക്കും പ്രത്യേകം നന്ദി. ഈ മുന്നേറ്റത്തിൽ നിങ്ങൾ നിർണായക പങ്കാണ് വഹിച്ചത് '
അതേ സമയം ചരിത്രമായിരുന്നു കഴിഞ്ഞ ദിവസം ധർമ്മേന്ദ്ര പ്രധാന്റെ രാജി. നീറ്റ് ക്രമക്കേടുകൾക്കെതിരായ രാജ്യവ്യാപക വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിൽ പ്രതികരിച്ച് സി പി എം ജനറൽ സെക്രട്ടറി എം എ ബേബി. വിദ്യാഭ്യാസ മന്ത്രിയുടെ രാജി രാജ്യത്തെ പ്രതിഷേധങ്ങളുടെ ചരിത്രത്തിലെ പുതിയൊരു അധ്യായമാണെന്ന് അദ്ദേഹം പറഞ്ഞു. സാധാരണ പ്രതികരിക്കാത്ത ആളുകൾ പോലും വിഷയത്തിൽ ഇടപെടുകയും ജനങ്ങൾ സമരം ഏറ്റെടുക്കുകയും ചെയ്ത സാഹചര്യമാണുണ്ടായത്. അവസാന നിമിഷം വരെ വിദ്യാഭ്യാസ രംഗം കുളംതോണ്ടിയ മന്ത്രിയെ സംരക്ഷിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ദില്ലി ഒരു യുദ്ധക്കളത്തിന് സമാനമായ സാഹചര്യത്തിലാണുള്ളതെന്നും പൊലീസിന്റെ അതിക്രമങ്ങളിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സി ജെ പിയുടെ കാര്യത്തിൽ ഇന്ന് ഓരോ കക്ഷികളും സ്വീകരിക്കുന്ന നിലപാടുകൾ നോക്കിയാണ് പിന്തുണ തീരുമാനിക്കുന്നതെന്നും നാളെ എന്തായിരിക്കും എന്ന് ഇപ്പോൾ പറയാനാകില്ലെന്നും എം എ ബേബി വ്യക്തമാക്കി. കൂടാതെ ആലപ്പുഴയിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി ഗൺമാൻമാർ നടത്തിയ 'രക്ഷാപ്രവർത്തന'വും ജന്ദർ മന്ദറിലെ പ്രക്ഷോഭവും തമ്മിൽ താരതമ്യപ്പെടുത്താൻ കഴിയില്ലെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.
ജന്ദർ മന്ദറിൽ വിദ്യാർഥികളെ ക്രൂരമായി ആക്രമിച്ച യഥാർത്ഥ കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകണമെന്നും ബേബി ആവശ്യപ്പെട്ടു. 'പാറ്റകൾ' പരാമർശം നടത്തിയ സുപ്രീം കോടതിയും വിദ്യാർഥി പ്രക്ഷോഭം ആളിക്കത്തിക്കുന്നതിൽ നിർണ്ണായകമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി ജെ പിയുടെ പിറവി ചീഫ് ജസ്റ്റിസിന്റെ അപക്വമായ പ്രതികരണത്തിന്റെ ഫലമെന്നും ബേബി ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha























