അഭയ കേസിൽ ഗുരുതര ആരോപണം ;ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും തെളിവ് നശിപ്പിച്ചത് പ്രതികളുടെ ഉന്നത സ്വാധീനം കൊണ്ടാണെന്ന് പ്രോസിക്യൂഷൻ

സിസ്റ്റർ അഭയ കേസിൽ പ്രാഥമിക അന്വേഷണം നടത്തിയ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ അഡീഷണൽ എസ്.ഐ വി.വി.അഗസ്റ്റിൻ ഇൻക്യുസ്റ്റ് റിപ്പോർട്ടിൽ കൃത്രിമം കാട്ടിയതും ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയ ഡി.വൈ.എസ്.പി കെ.സാമുവൽ കേസിലെ തൊണ്ടി മുതലുകൾ ആർ.ഡി.ഒ കോടതിയിൽ നിന്നും വാങ്ങിച്ച് നശിപ്പിച്ച് കളഞ്ഞതും പ്രതികളുടെ ഉന്നത സ്വാധീനം കൊണ്ടാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. തിരുവനന്തപുരം സിബിഐ കോടതിയിൽ നടന്ന പ്രോസിക്യൂഷൻ വാദത്തിനിടെയാണ് പ്രോസിക്യൂട്ടർ നവാസ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. അത് കാരണമാണ് ഈ രണ്ട് ഉദ്യോഗസ്ഥരെ പ്രതിയാക്കി സിബിഐ കുറ്റപത്രം കൊടുത്തതെന്ന് പ്രോസിക്യൂഷൻ അന്തിമ വാദത്തിൽ കോടതിയിൽ പറഞ്ഞു..
പയസ് ടെൻറ് കോൺവെന്റിലെ അടുക്കളയിൽവച്ച് സിസ്റ്റർ അഭയ കൊല്ലപ്പെട്ടപ്പോൾ ആ സമയത്ത് അടുക്കളയോട് ചേർന്ന മുറിയിൽ താമസക്കാരിയായ മൂന്നാം പ്രതി സിസ്റ്റർ സെഫി അറിയാതെ അവിടെ ഒന്നും സംഭവിക്കില്ലെന്ന് സാക്ഷിമൊഴികളും ശക്‌തമായ തെളിവുകളും കോടതിക്ക് മുൻപിൽ ഉണ്ടെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷൻ കഴിഞ്ഞ നാലു ദിവസമായി തുടർച്ചയായി അന്തിമ വാദം നടത്തി കൊണ്ടിരുന്നത് ഇന്ന് പൂർത്തിയായി (നവംബർ 23).നാളെ (നവംബർ 24)പ്രതിഭാഗം വാദം ആരംഭിക്കും.
https://www.facebook.com/Malayalivartha