ബാലഭാസ്‌ക്കറിന്റെ ദുരൂഹ വാഹന അപകട മരണം: ഡ്രൈവര്‍ അര്‍ജുനെതിരെ കൊലപാതകമാകാത്ത കുറ്റകരമായ നരഹത്യക്ക് സിബിഐ കുറ്റപത്രം, അന്വേഷണ സംഘത്തെ വഴി തെറ്റിച്ചതിന് കലാഭവന്‍ സോബിക്കെതിരെ കേസെടുക്കണമെന്ന് സിബിഐ... കുറ്റപത്രത്തോടൊപ്പം132 പേരടങ്ങുന്ന സാക്ഷിപ്പട്ടികയും നൂറോളം രേഖകളും തൊണ്ടിമുതലുകളും സിബിഐ ഹാജരാക്കി

വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ ലോക്കല്‍ പോലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും വഴിയേ സിബിഐയും. ബാലഭാസ്‌ക്കക്കറിന്റെയും മകളുടെയും വാഹന അപകട മരണത്തില്‍ കാറോടിച്ച ഡ്രൈവര്‍ അര്‍ജുനെതിരെ കൊലപാതകമാകാത്ത കുറ്റകരമായ നരഹത്യ കുറ്റം ചുമത്തി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു.
കുറ്റപത്രത്തോടൊപ്പം132 പേരടങ്ങുന്ന സാക്ഷിപ്പട്ടികയും നൂറോളം രേഖകളും തൊണ്ടിമുതലുകളും സിബിഐ ഹാജരാക്കിയിട്ടുണ്ട്. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയിലാണ് തിരുവനന്തപുരം സിബിഐ യൂണിറ്റ് കുറ്റപത്രം സമര്‍പ്പിച്ചത്.
അര്‍ജുനെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 304 (2)വകുപ്പ് ആണ് ചുമത്തിയിട്ടുള്ളത്. അതേ സമയം ചിലര്‍ക്ക് ക്ഷതി ഏല്‍പ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ വ്യാജമായ കുറ്റാരോപണം ഉന്നയിച്ച് അന്വേഷണ സംഘത്തെ വഴി തെറ്റിച്ചതിന് കലാഭവന്‍ സോബിക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 211 പ്രകാരം കേസ് എടുക്കണമെന്ന ആവശ്യം സിബിഐ കുറ്റപത്രത്തില്‍ ഉന്നയിച്ചിട്ടുണ്ട്.
ബാല ഭാസ്‌ക്കറിന്റെ മരണത്തില്‍ സ്വര്‍ണ്ണക്കടത്ത് സംഘങ്ങള്‍ക്ക് ബന്ധമുണ്ടെന്നും അപകട സ്ഥലത്ത് അവരുടെ സാന്നിധ്യം താന്‍ കണ്ടുവെന്നുമായിരുന്നു സോബിയുടെ മൊഴി. നുണപരിശോധനാ ഫലങ്ങള്‍ സോബിക്കെതിരാണെന്നും സി ബി ഐ കുറ്റപത്രത്തില്‍ പറയുന്നു.
തുമ്പുണ്ടാക്കാന്‍ സാധിക്കാത്ത വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ ദുരൂഹ വാഹന അപകട മരണത്തില്‍ കാര്‍ ഡ്രൈവര്‍ അര്‍ജുനും കലാഭവന്‍ സോബി ജോര്‍ജും ബാലഭാസ്‌ക്കറിന്റെ സംഗീത ട്രൂപ്പ് മാനേജര്‍ വിഷ്ണു സോമസുന്ദരവും സുഹൃത്ത് പ്രകാശ് തമ്പിയും നുണ പരിശോധനക്ക് ഹാജരാകാന്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസട്രേട്ട് കോടതി ഉത്തരവിട്ടിരുന്നു.
2020 സെപ്റ്റംബറില്‍ സി ബി ഐ യുടെ ഹര്‍ജി അനുവദിച്ചു കൊണ്ടായിരുന്നു കോടതി ഉത്തരവ്. നാലു പേരില്‍ ഡ്രൈവര്‍ അര്‍ജുന്‍ ആദ്യം വിസമ്മതം അറിയിക്കുകയും തുടര്‍ന്ന് കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ സമ്മതം അറിയിച്ച് സമ്മതപത്രം ഒപ്പിട്ടു നല്‍കുകയുമായിരുന്നു.
മറ്റു മൂന്നു പേര്‍ കേസ് പരിഗണിക്കവേ നുണ പരിശോധനക്ക് സമ്മതമാണോയെന്ന മജിസ്‌ട്രേട്ട് ആര്‍. ജയകൃഷ്ണന്റെ ചോദ്യത്തിന് സമ്മതമാണെന്ന് അറിയിച്ചു. സമ്മതപത്രം സത്യവാങ്മൂലമായി കോടതിയില്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് കോടതി നാലുപേരോടും എറണാകുളം ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ ഹാജരാകാന്‍ ഉത്തരവിട്ടു. നാലു പേരെയും ലൈഡിറ്റക്ടര്‍ ടെസ്റ്റിനും ലെയേഴ്‌സ് വോയ്‌സ് അനാലിസിസ് ടെസ്റ്റിനും വിധേയരാക്കാന്‍ കോടതി ഉത്തരവിട്ടു.
2020 സെപ്റ്റംബറില്‍ സിബിഐയുടെ ഹര്‍ജി പരിഗണിച്ചത് ഇന്‍ ക്യാമറ നടപടിയിലൂടെയാണ്. മറ്റു കേസുകളിലെ അഭിഭാഷകരെയും സാക്ഷികളെയും കോടതി ഹാളിന് പുറത്ത് നിര്‍ത്തിയാണ് ഈ കേസ് പരിഗണിച്ചത്. നുണപരിശോധനക്ക് സമ്മതമാണോയെന്ന കോടതിയുടെ ചോദ്യത്തിന് സമ്മതമെന്നോ വിസമ്മതമാണെന്നോ ക്യത്യമായി ഉത്തരം നല്‍കാതെ ആടിയാടി നിന്ന അര്‍ജുനെയും അര്‍ജുന്റെ അഭിഭാഷകനെയും കോടതി വിമര്‍ശിച്ചു. സ്വതന്ത്രമായി സമ്മതം നല്‍കിയാല്‍ മാത്രമേ കോടതിക്ക് വിധേയന്റെ സമ്മതം രേഖാമൂലം രേഖപ്പെടുത്താനൂവെന്ന് വ്യക്തമാക്കി.
പ്രതിക്കും വാദിക്കും നുണ പരിശോധനയില്‍ ഒരേ സ്റ്റാറ്റസാണ്. സി ബി ഐ ക്ക് അയാള്‍ സമ്മതം കൊടുത്തിട്ടുണ്ട്. ഇപ്പോള്‍ എന്ത് പറ്റിയെന്ന് മനസിലാകുന്നില്ല. നിലപാടയറിക്കാന്‍ കൂടുതല്‍ സമയം തേടിയ അര്‍ജുനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഇവിടെ ആരെയും നിര്‍ബന്ധിക്കുന്നില്ല. സമ്മതമില്ലേല്‍ കോടതി അപ്രകാരം രേഖപ്പെടുത്തിക്കൊള്ളാം. വെറുതെ കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കരുതെന്നും കോടതി താക്കീത് ചെയ്തു. തുടര്‍ന്ന് മറ്റു കേസുകള്‍ പരിഗണിച്ച ശേഷം ഈ കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ അര്‍ജുന്‍ സ്വതന്ത്രമായി സമ്മതം അറിയിക്കുകയായിരുന്നു.
ബാലഭാസ്‌ക്കറുടെ മരണത്തില്‍ നാലു പേരും നല്‍കിയ വെളിപ്പെടുത്തലിന്റെ നിജസ്ഥിതി വെളിച്ചത്തു കൊണ്ടുവരാന്‍ നാലു പേരെയും നുണ പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് സി ബി ഐ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. പോളിഗ്രാഫ് പരിശോധനയ്ക്ക് വിധേയന്റെ സമ്മതം ആവശ്യമുണ്ടെന്ന സുപ്രീം കോടതി വിധിന്യായത്തിന്റെ അടിസ്ഥാനത്തിലാണ് കീഴ് കോടതി നടപടി. സമ്മതം രേഖാമൂലം എഴുതി വാങ്ങിയ ശേഷമേ കോടതി പരിശോധനക്ക് അനുമതി നല്‍കുകയുള്ളു.
നോട്ടീസ് കൈപ്പറ്റി ഹാജരാകുന്ന ഇവര്‍ പരിശോധനക്ക് വിസമ്മതം അറിയിക്കുന്ന പക്ഷം സി ബി ഐ ഹര്‍ജി കോടതി തള്ളിക്കളയുന്നതാണ് നടപടിക്രമം. പോളിഗ്രാഫ് പരിശോധനാ ഫലം അന്വേഷണത്തെ ശരിയായ പാതയില്‍ മുന്നോട്ടു പോകാന്‍ സഹായിക്കാന്‍ മാത്രമേ ഉപയോഗിക്കാവൂവെന്നും അത് വിചാരണയില്‍ തെളിവായി ഉപയോഗിക്കാന്‍ പാടില്ലെന്നുമാണ് സുപ്രീം കോടതിയുടെ വിധിന്യായം. അതേ സമയം വെളിപ്പെടുത്തലിന്റെ വെളിച്ചത്തിലും ആയതിന്റെ അടിസ്ഥാനത്തിലും എന്തെങ്കിലും രേഖാമൂലമുള്ളതോ വായ് മൊഴി തെളിവുകളോ തൊണ്ടിമുതലോ വീണ്ടെടുക്കുന്ന പക്ഷം അവ വിചാരണയില്‍ ഇന്ത്യന്‍ തെളിവു നിയമത്തിലെ വകുപ്പ് 27 പ്രകാരമുള്ള തെളിവായി സ്വീകരിക്കാവുന്നതാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിട്ടണ്ട്.
ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ ആഗസ്റ്റ് 3 ന് സിബിഐ സമര്‍പ്പിച്ച എഫ് ഐ ആര്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി ഫയലില്‍ സ്വീകരിച്ചിരുന്നു. സംഭവത്തില്‍ തിരുവനന്തപുരം സിബിഐ യൂണിറ്റിനാണ് അന്വേഷണ ചുമതല. കൊല്ലപ്പെട്ട ബാല ഭാസ്‌ക്കറിന്റെ പിതാവ് ഉണ്ണിയുടെ പരാതിയിലാണ് അന്വേഷണം സിബിഐ ഏറ്റെടുത്തത്.
ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും സ്വാഭാവിക റോഡപകടമരണമാക്കി കേസ് എഴുതിത്തള്ളുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുള്ള സ്വര്‍ണ്ണക്കടത്ത് കേസിലെ ചില പ്രതികള്‍ക്ക് ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ പങ്കും പങ്കാളിത്തവുമുള്ളതായി ആരോപണം ഉയര്‍ന്നു വന്നിട്ടുണ്ട്. മരണത്തില്‍ സ്വര്‍ണ്ണക്കടത്ത് സംഘത്തിനടക്കം പങ്കുണ്ടെന്ന തരത്തില്‍ കുടുംബം ആരോപണം ഉന്നയിച്ച സാഹചര്യത്തിലാണ് സി ബി ഐ കേസേറ്റെടുത്തത്.
പ്രാഥമിക അന്വേഷണത്തില്‍ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനാണ് സി ബി ഐ യാതൊരു ആക്ഷേപവുമുന്നയിക്കാതെ കേസ് ഏറ്റെടുത്ത് എഫ് ഐ ആര്‍ ഇട്ടത്. കോടതി ഉത്തരവില്ലാതെ കേസ് ഏറ്റെടുക്കുന്നതില്‍ ഈ രീതിയാണ് സി ബി ഐ മാന്വല്‍ നിഷ്‌ക്കര്‍ശിക്കുന്നത്.
2018 സെപ്റ്റംബര്‍ 25 ന് പുലര്‍ച്ചെ കഴക്കൂട്ടം പള്ളിപ്പുറം ദേശീയ പാതയില്‍ വച്ചാണ് കാര്‍ അപകടം നടന്നത്. തൃശൂരില്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് വരവേയായിരുന്നു ബാലഭാസ്‌ക്കറിന്റെ കാര്‍ മരത്തില്‍ ഇടിച്ച് തകര്‍ന്നത്. ഡ്രൈവര്‍ അര്‍ജുന്‍ , ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മി , മകള്‍ തേജസ്വിനി ബാല എന്നിവരും കാറില്‍ ഉണ്ടായിരുന്നു. മകള്‍ സംഭവസ്ഥലത്തും ബാലഭാസ്‌കര്‍ പിന്നീട് ചാക്ക അനന്തപുരി ആശുപത്രിയിലും വച്ച് രണ്ടാം തീയതി അര്‍ദ്ധരാത്രി 12.56 ന് അന്ത്യശ്വാസം വലിച്ചു. ഐ സി യു വില്‍ പ്രകാശന്‍ തമ്പിയും സംഗീത സംവിധായകന്‍ സ്റ്റീഫന്‍ ദേവസ്യയും സുഹൃത്തായ അനന്തപുരി ആശുപത്രിയിലെ ഡോക്ടറെ സ്വാധീനിച്ച് രഹസ്യ സന്ദര്‍ശനം നടത്തിയിരുന്നു.
വാര്‍ഡിലേക്ക് മാറ്റാനിരിക്കവേയായിരുന്നു രഹസ്യ സന്ദര്‍ശനം. സ്റ്റീഫന്‍ ചുംബനം നല്‍കിയതിന് പിന്നാലെയാണ് ശ്വാസ തടസ്സമുണ്ടായി മരണപ്പെട്ടത്. ബാലുവിന്റെ മൃതദേഹത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം സര്‍ട്ടിഫിക്കറ്റില്‍ തലക്കുണ്ടായ പരിക്കും ഹൃദയത്തിനുണ്ടായ കാര്‍ഡിയാക് അറസ്റ്റുമാണ് മരണകാരണമായി കണ്ടെത്തിയിട്ടുള്ളത്. മകള്‍ തേജസ്വിനിയുടെ മരണ കാരണമായി പറയുന്നത് തലക്കേറ്റ ക്ഷതവുമാണ്.
അതേ സമയം കൃത്യ സമയം വാഹനമോടിച്ചത് താനല്ലെന്നും ബാലുവാണെന്നുമാണ് ഡ്രൈവര്‍ അര്‍ജുന്‍ അവകാശവാദമുന്നയിച്ചത്. എന്നാല്‍ ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴി അര്‍ജുനാണ് വാഹനമോടിച്ചതെന്നായിരുന്നു. വാഹന അപകടം നടന്ന സമയം കാറോടിച്ചത് ഡ്രൈവര്‍ അര്‍ജുന്‍ തന്നെയെന്ന് 2019 ആഗസ്റ്റ് 24 ന് ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. വിവാദം ഉയര്‍ന്നതോടെയാണ് ഫോറന്‍സിക് സംഘം വീണ്ടും കാറില്‍ വിശദമായ പരിശോധന നടത്തിയത്. കാറിന്റെ സ്റ്റിയറിംഗിലെയും സീറ്റ് ബെല്‍റ്റിലെയും വിരലടയാളം , ഡ്രൈവിംഗ് സീറ്റിലുണ്ടായിരുന്ന മുടിയിഴകള്‍ , രക്തം എന്നിവ പരിശോധിച്ചാണ് കാറോടിച്ചയാളെ കണ്ടെത്തിയത്.
ബാലുവിന്റെ ഭാര്യ ലക്ഷ്മി മാത്രമാണ് അപകടസമയത്ത് സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. മുന്‍ സീറ്റിലാണ് ലക്ഷ്മി ഇരുന്നിരുന്നത്. ബാലു പിന്നിലെ സീറ്റിലായിരുന്നുവെന്നും ഫോറന്‍സിക് പരിശോധനാ ഫലങ്ങള്‍ തെളിയിക്കുന്നുണ്ട്. അര്‍ജുന്റെ തലയിലും കാലിലുമുണ്ടായ പരിക്കുകള്‍ സൂചിപ്പിക്കുന്നത് കൃത്യസമയം അര്‍ജുന്‍ ഡ്രൈവിംഗ് സീറ്റിലായിരുന്നുവെന്നാണ്. വാഹനമോടിച്ചതാരാണെന്ന് കണ്ടെത്തിയതോടെ അര്‍ജുനെതിരെ കൊലപാതകമല്ലാത്ത നരഹത്യക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. അതേ സമയം താനല്ല ബാലുവാണ് കൃത്യസമയം വാഹനം ഓടിച്ചിരുന്നതെന്ന് കാണിച്ച് അര്‍ജുന്‍ മോട്ടോര്‍ വാഹന അപകട ട്രിബ്യൂണലില്‍ നഷ്ട പരിഹാരക്കേസ് ഫയല്‍ ചെയ്തിട്ടുമുണ്ട്.
അപകടസമയത്ത് അമിത വേഗതയിലായിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലേക്ക് ഇടിച്ചു കയറിയെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. അപ്രകാരം സ്വാഭാവിക വാഹന അപകട മരണമെന്ന് വിധിയെഴുതി ക്രൈംബ്രാഞ്ച് കേസ് എഴുതിത്തള്ളുകയായിരുന്നു.
അപകട സമയത്ത് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളായ പ്രകാശന്‍ തമ്പി , വിഷ്ണു സോമസുന്ദരം , യു എ ഇ കോണ്‍സുലേറ്റ് നയതന്ത്ര ചാനല്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ കൂട്ടുപ്രതി എസ്. സരിത്തിന്റെ മുഖ സാദൃശ്യമുള്ളയാളടക്കമുള്ളവരെ കണ്ടതായും കലാഭവന്‍ സോബി ജോര്‍ജ് വെളിപ്പെടുത്തിയിട്ടുണ്ട്. അപകടത്തിന് തൊട്ടുമുമ്പ് ബാലുവിന്റെ കാര്‍ ആക്രമിച്ചത് കണ്ടതായും സോബി സി ബി ഐ ക്ക് മൊഴി നല്‍കിയിട്ടുണ്ട്.
വിദേശ പ്രോഗ്രാമിന് ബാലഭാസ്‌ക്കറിന്റെ ട്രൂപ്പ് പോയി വരുമ്പോള്‍ ബാലു അറിയാതെ ട്രൂപ്പ് മാനേജരും സുഹൃത്തുക്കളുമായ പ്രകാശന്‍ തമ്പിയും വിഷ്ണു സോമസുന്ദരവും സ്വര്‍ണ്ണക്കള്ളക്കടത്ത് നടത്തിയിട്ടുണ്ടോയെന്ന സംശയവും അതാവാം ദുരൂഹമായ കൊലക്ക് കാരണമായതെന്ന സംശയവുമുയരുന്നുണ്ട്.
L
https://www.facebook.com/Malayalivartha























