ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയ യുവാവ് സ്വർണം കവർന്ന കേസിൽ അറസ്റ്റിൽ

വോളിബോള്‍ മത്സരം കഴിഞ്ഞ് മടങ്ങവേ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയ യുവാവ് സ്വര്‍ണം കവര്‍ന്ന കേസില്‍ പിടിയിലായി. പന്തിരിക്കര സ്വദേശി ചെമ്പുനടക്കണ്ടിയില്‍ അജ്‌നാസ് (30) നെയാണ് വ്യാഴാഴ്ച അര്‍ധരാത്രിയോടെ ഒരു സംഘം ബലംപ്രയോഗിച്ച് തട്ടികൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയ സമയത്ത് തന്നെ സ്വര്‍ണ കവര്‍ച്ച കേസില്‍ അജ്‌നാസിനെ പ്രതി ചേര്‍ത്തിരുന്നു.
വെള്ളിയാഴ്ച്ച രാവിലെ അജ്നാസും സുഹൃത്തുക്കളും വോളിബോൾ മത്സരം കഴിഞ്ഞ് മടങ്ങവേ ഒരു സംഘം കാറിലെത്തി തട്ടികൊണ്ട് പോവുകയായിരുന്നു. അജ്‍നാസിനെ തട്ടിക്കൊണ്ടുപോയതിന് പിന്നാലെ കാശുനൽകണമെന്ന് ആവശ്യപ്പെട്ട് ഫോൺ കോൾ വന്നിരുന്നതായും സഹോദരൻ പറയുന്നു. അജ്‌നാസിനെ തട്ടിക്കൊണ്ട് പോയ കേസില്‍ മുഖ്യസൂത്രധാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റിലായി. കാര്‍ത്തികപ്പള്ളി മുയിപ്ര കോട്ടോളി ഫൈസല്‍ (37), വില്യാപ്പള്ളി ചേരിപ്പൊയില്‍ നീലിയത്ത് സെയ്ത് അലിയാര്‍ സെയ്ത് (38) എന്നിവരെയാണ് നര്‍കോടിക് ഡിവൈ എസ് പ സി സുന്ദരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്.
ഫൈസലിനുവേണ്ടി ദുബായില്‍നിന്ന് കൊടുത്തയച്ച ഒരു കിലോയിലധികം സ്വര്‍ണം അജ്‌നാസിന്റെ നേതൃത്വത്തില്‍ തട്ടിക്കൊണ്ടുപോയത് തിരിച്ചു പിടിക്കാനാണ് തട്ടിക്കൊണ്ടു പോകല്‍ ആസൂത്രണം ചെയ്തതെന്നാണ് പോലീസിന് ലഭിച്ച വിവരം. പ്രശ്‌നം പരിഹരിക്കാന്‍ സംഘങ്ങള്‍ തമ്മില്‍ നിരവധി പ്രാവശ്യം ചര്‍ച്ചയ്ക്കിരുന്നതായും പോലീസ് പറയുന്നു. ഫൈസലിന്റെ പരാതിയില്‍ ഒരു കിലോ സ്വര്‍ണം കവര്‍ച്ച ചെയ്ത കേസില്‍ അജ്‌നാസടക്കമുള്ള ഏഴ് പേര്‍ക്കെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയ അജ്‌നാസ് 24 മണിക്കൂറിനുള്ളില്‍ പൊലീസില്‍ കീഴടങ്ങി. തന്നെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്നും 10 ലക്ഷം രൂപയുടെ സാമ്പത്തിക ഇടപാടുണ്ടായിരുന്നെന്നുമാണ് അജ്‌നാസ് ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഇതിനുപിന്നില്‍ സ്വര്‍ണമിടപാടുള്ളതായി വിവരം ലഭിച്ചതോടെയാണ് റൂറല്‍ എസ് പി എ ശ്രീനിവാസിന്റെ നിര്‍ദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. സംഭവത്തില്‍ അഞ്ച് പ്രതികളെക്കൂടി പിടികിട്ടാനുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
ഒരാഴ്ചക്കിടെ ഇത് രണ്ടാമത്തെ തവണയാണ് നാദാപുരത്ത് തട്ടിക്കൊണ്ടുപോകല്‍ നടക്കുന്നത്. കഴിഞ്ഞ ആഴ്ച പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തതായിരുന്നു. മുടവന്തേരി സ്വദേശി വാരാക്കണ്ടി മുനീര്‍ (28)ആണ് അറസ്റ്റിലായത്.
https://www.facebook.com/Malayalivartha