പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..

ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫിസർ തസ്തികയിലേക്കുള്ള പിഎസ്‌സി ലിസ്റ്റിൽ പെൺമക്കളെ അനധികൃതമായി ഉൾപ്പെടുത്തിയതിനു കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു. മക്കളായ സുമയെ സംവരണ ക്വോട്ടയിലും അനുരാധയെ ജനറൽ വിഭാഗത്തിലും തിരുകിക്കയറ്റിയതിനാണു ശിവശങ്കരപ്പ എസ്.സഹുകറിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്. കേസ് സുപ്രീം കോടതിയുടെ പരിഗണനയ്ക്കു വിടാൻ രാഷ്ട്രപതിയോട് ഗവർണർ ശുപാർശ ചെയ്തു.സംവരണ ആനൂകൂല്യം ലഭിക്കാൻ വാർഷിക വരുമാനം 40,000 രൂപ മാത്രമാണെന്ന വ്യാജ വരുമാന സർട്ടിഫിക്കറ്റ് സുമ ഹാജരാക്കിയതു പിഎസ്‌സി അസിസ്റ്റന്റ് സെക്രട്ടറി കണ്ടെത്തിയിരുന്നു.
സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തതിനു പിന്നാലെ, പിഎസ്‌സി നിയമനത്തിലെ ക്രമക്കേടിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി ഗവർണർക്കും മുഖ്യമന്ത്രിക്കും കത്തെഴുതിയിരുന്നു. ഇതോടെ നടത്തിയ അന്വേഷണത്തിലാണു തട്ടിപ്പ് പുറത്തുവന്നത്. കമ്മിഷൻ യോഗങ്ങളിൽ നിന്ന് ചെയർമാനെ മാറ്റിനിർത്താൻ 4നു ചേർന്ന യോഗത്തിൽ അംഗങ്ങൾ തീരുമാനിച്ചിരുന്നു. ചെയർമാന്റെ രാജി ആവശ്യപ്പെട്ട് പാസാക്കിയ പ്രമേയം ഹൈക്കോടതി ഇടപെട്ട് താൽക്കാലികമായി സ്റ്റേ ചെയ്തിരിക്കുകയാണ്. മകൾ ചന്ദ്രകലയെ 2018ൽ അസിസ്റ്റന്റ് രജിസ്ട്രാറായും,
മറ്റൊരു മകൾ സുസ്മിതയെ 2021-ൽ സ്റ്റേറ്റ് അക്കൗണ്ട്സ് ഡിപ്പാർട്ട്‌മെന്റിൽ അസിസ്റ്റന്റ് കൺട്രോളറായുമാണ് നിയമിച്ചത്. ഈ രണ്ട് നിയമനങ്ങളിലും ക്രമക്കേട് നടന്നതായാണ് പരാതി ഉയർന്നത്. ഇതേത്തുടർന്നാണ് ഗവർണറുടെ ഇടപെടൽ.സർക്കാർ പദ്ധതികൾക്കായി ഭൂമി ഏറ്റെടുക്കേണ്ടി വന്ന കുടുംബങ്ങളിലെ അംഗങ്ങൾക്ക് സംവരണം ചെയ്തിട്ടുള്ള ‘പദ്ധതി നിർവാസിത’ ക്വാട്ട ദുരുപയോഗം ചെയ്താണ് നിയമനങ്ങൾ നടത്തിയതെന്നാണ് പ്രധാന ആരോപണം. എന്നാൽ, സാഹുക്കറിന്റെ കുടുംബത്തിന് ഈ രീതിയിൽ ഭൂമി നഷ്ടമായിട്ടില്ലെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. ഇത് സംവരണ തത്വങ്ങളുടെ നഗ്നമായ ലംഘനമായാണ് വിലയിരുത്തപ്പെടുന്നത്. ഇതിലെ കൗതുകകരമായ മറ്റൊരു കാര്യം,
ജോലി നേടുന്നതിനായി ഒരു മകൾ ഹാജരാക്കിയ വരുമാന സർട്ടിഫിക്കറ്റാണ്. കുടുംബത്തിന്റെ വാർഷിക വരുമാനം വെറും 40,000 രൂപയാണെന്ന് കാണിക്കുന്ന ജാതി-വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്നും ആരോപണമുണ്ട്. കെപിഎസ്‌സി ചെയർമാൻ പദവിയിലിരിക്കുന്ന ഒരാളുടെ കുടുംബ വരുമാനം ഇത്ര കുറച്ചു കാണിച്ചത് തന്നെ സംശയങ്ങൾക്ക് ആക്കം കൂട്ടി.ആരോപണങ്ങൾ അതീവ ഗൗരവമുള്ളതാണെന്ന് കണ്ടെത്തിയതോടെയാണ് ഗവർണർ സാഹുക്കറിനെ ഉടൻ പ്രാബല്യത്തിൽ സസ്പെൻഡ് ചെയ്തത്. ഇന്ത്യൻ ഭരണഘടനയുടെ 317(2) അനുച്ഛേദം പ്രകാരമാണ് ഗവർണർക്ക് ഇതിനുള്ള അധികാരമുള്ളത്.
https://www.facebook.com/Malayalivartha






















