കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ പുതുമുഖങ്ങള്‍ക്ക് പരിഗണന കൂടുതൽ... തൊണ്ണൂറ്റിരണ്ടിലധികം സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കും...
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ 60 ശതമാനത്തോളം പുതുമുഖങ്ങള്‍ ആകുമെന്ന് കെപിസിസി സ്‌ക്രീനിംഗ് കമ്മിറ്റി അറിയിച്ചു. യുവാക്കള്‍ക്കും വനിതകള്‍ക്കും മികച്ച പ്രാതിനിധ്യം ഉറപ്പാക്കിയിരിക്കും.
എഐസിസി നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ കൂടിയാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയത്. 92ല്‍ അധികം സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കുമെന്നും കമ്മിറ്റി ചെയര്‍മാന്‍ എച്ച്. കെ. പാട്ടീല്‍ അറിയിച്ചു.
കേന്ദ്ര നേതൃത്വത്തിന്റെയും ഹൈക്കമാന്‍ഡിന്റെയും മേല്‍നോട്ടത്തിലാണ് കേരളത്തിലെ സ്ഥാനാര്‍ത്ഥി പട്ടിക തയാറാകുന്നത്. ഓരോ മണ്ഡലങ്ങളിലേക്കും 20ല്‍ അധികം അപേക്ഷകള്‍ ലഭിച്ചെങ്കിലും അത് അഞ്ചോ അതില്‍ താഴെയോ ആയി വെട്ടിക്കുറച്ചിട്ടുണ്ട്. രണ്ട് ദിവസമായി സ്‌ക്രീനിംഗ് കമ്മിറ്റി ചേര്‍ന്നിരുന്നു.
നേരത്തെ മേല്‍നോട്ടസമിതി 50 ശതമാനം പുതുമുഖങ്ങളെ പരീക്ഷിക്കുമെന്നാണ് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ സ്‌ക്രീനിംഗ് കമ്മിറ്റി അത് 60 ശതമാനം ആക്കി ഉയര്‍ത്തി. 9ാം തിയതി സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടിക ഹൈക്കമാന്‍ഡിന് സമര്‍പ്പിക്കും.
അതേസമയം, കേരളാ കോണ്‍ഗ്രസ് പി.ജെ.ജോസഫ് വിഭാഗത്തിന് കൂടുതല്‍ സീറ്റുകള്‍ നല്‍കാനുള്ള നീക്കത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. കോട്ടയം ഡിസിസി ഓഫീസ് പ്രവര്‍ത്തകര്‍ ഉപരോധിക്കുകയാണ്.
പി.ജെ.ജോസഫ് വിഭാഗത്തിന് കൂടുതല്‍ പരിഗണന നല്‍കുന്നതാണ് പ്രതിഷേധത്തിന് കാരണം.
നിലവില്‍ ഏറ്റുമാനൂര്‍ സീറ്റ് പി.ജെ. ജോസഫ് വിഭാഗത്തിന് വിട്ടുകൊടുക്കുന്നതില്‍ പ്രതിഷേധിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രത്യക്ഷ സമരത്തിലേക്ക് കടന്നിരിക്കുന്നത്. ചര്‍ച്ചകള്‍ നീളുമ്പോഴും തര്‍ക്കങ്ങളില്ലെന്നും തീരുമാനം ഉടനെന്നും നേതാക്കള്‍ പറയുന്നു.
https://www.facebook.com/Malayalivartha