നിര്‍ണായക നീക്കങ്ങള്‍... തെരഞ്ഞെടുപ്പ് സമയത്ത് വന്ന പുതിയ വെളിപ്പെടുത്തലുകള്‍ക്കെതിരെ ശക്തമായി നീങ്ങാനുറച്ച് സര്‍ക്കാര്‍; ഇ.ഡിക്കെതിരെ മൊഴിയുമായി മറ്റൊരു വനിതാ പോലീസ്; മുഖ്യമന്ത്രിയുടെ പേര് പറയാന്‍ വലിയ സമ്മര്‍ദ്ദം ഇ.ഡി ഉദ്യോഗസ്ഥര്‍ ചെലുത്തി; നിയമവശം തേടി സര്‍ക്കാര്‍

തെരഞ്ഞെടുപ്പ് അടുത്തതോടെ മുഖ്യമന്ത്രിക്കെതിരായ സ്വപ്നയുടെ മൊഴി പുറത്ത് വിട്ടതിന് പിന്നില്‍ വിവാദം കൊഴുക്കുകയാണ്.
സര്‍ക്കാരും ശക്തമായ കരുക്കള്‍ നീക്കിയതോടെ കാര്യങ്ങള്‍ കൈവിടുകയാണ്. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ സ്വപ്ന സുരേഷിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥന്‍ നിര്‍ബന്ധിച്ചുവെന്ന മൊഴിയുമായി മറ്റൊരു വനിതാ പോലീസുകാരികൂടി രംഗത്തെത്തി.
കഴിഞ്ഞ ദിവസം വനിതാകോണ്‍സ്റ്റബിള്‍ സിജി വിജയന്‍ പറഞ്ഞതിന് പിന്നാലെയാണ് റെജിമോള്‍ എന്ന പോലീസുകാരിയും സമാനമായ മൊഴിയുമായി രംഗത്തുവന്നത്. രണ്ടുപേരും സ്വപ്ന സുരേഷിന്റെ എസ്‌കോര്‍ട്ട് ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ്.
സ്വപ്നയുടേതായി പുറത്തുവന്ന ശബ്ദസന്ദേശത്തെ കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് മുമ്പാകെയാണ് മൊഴി നല്‍കിയത്. മുഖ്യമന്ത്രി, സ്പീക്കര്‍, മൂന്ന് മന്ത്രിമാര്‍ എന്നിവര്‍ക്കെതിരെ കസ്റ്റംസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതിന് പിന്നാലെയാണ് ഇ.ഡിക്കെതിരെ വനിതാ പോലീസിന്റെ മൊഴികള്‍ പുറത്തുവരുന്നത്.
ഓഗസ്റ്റ് 13ന് രാത്രി വളരെ വൈകിയും സ്വപ്നയെ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ പേര് പറയാന്‍ വലിയ സമ്മര്‍ദ്ദം ഇ.ഡി ഉദ്യോഗസ്ഥര്‍ ചെലുത്തി.
ലോക്കറിലെ പണം ശിവശങ്കര്‍ നല്‍കിയതാണെന്നും ശിവശങ്കറിന് ഈ പണം നല്‍കിയത് മുഖ്യമന്ത്രിയാണെന്നും പറയാന്‍ ഇ.ഡി ഡിവൈ.എസ്.പി രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടുവെന്നാണ് റെജിമോള്‍ മൊഴി നല്‍കിയത്. അതേസമയം സ്വപ്നയുടെ രഹസ്യമൊഴി വെളിപ്പെടുത്തിയതിനെതിരെ കോടതിയലക്ഷ്യ കേസ് നല്‍കാനുള്ള ശ്രമവും നടക്കുന്നുണ്ട്.
ഇതിനിടയില്‍ സ്വര്‍ണ കള്ളക്കടത്ത് യു.എ.പി.എ പ്രകാരം ഭീകരപ്രവര്‍ത്തനത്തിന്റെ പരിധിയില്‍ വരുമോ എന്ന് പരിശോധിക്കുമെന്ന് സുപ്രീംകോടതിയും വെളിപ്പെടുത്തി. ഇതുസംബന്ധിച്ച് കേന്ദ്രത്തിനും എന്‍.ഐ.എക്കും നോട്ടീസ് അയച്ചു.
സൗദിയില്‍ നിന്ന് സ്വര്‍ണം കടത്തിയതിന് ഭീകരപ്രവര്‍ത്തനം ആരോപിച്ച് യു.എ.പി.എ ചുമത്തിയ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന രാജസ്ഥാന്‍ സ്വദേശി മുഹമ്മദ് അസ്ലാമിന്റെ ഹര്‍ജിയിലാണ് ജസ്റ്റിസ്മാരായ റോഹിന്റണ്‍ നരിമാന്‍, ബി.ആര്‍. ഗവായ് എന്നിവരുടെ ബെഞ്ചിന്റെ നടപടി. സ്വര്‍ണക്കടത്ത് യു.എ.പി.എ 15 (1) പ്രകാരം സാമ്പത്തിക ഭീരപ്രവര്‍ത്തനത്തിന്റെ നിര്‍വചനത്തില്‍ വരുമോ എന്നാവും കോടതി പരിശോധിക്കുക.
അസ്ലാമിനെയും മറ്റ് പത്തു പേരെയും 2020 ജൂലായില്‍ സ്വര്‍ണ കള്ളക്കടത്തിന് ജയ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്തിരുന്നു.
യു.എ.പി.എ കേസിനെതിരെ നല്‍കിയ ഹര്‍ജി രാജസ്ഥാന്‍ ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. സൗദിയില്‍ തൊഴിലാളിയായിരുന്ന അസ്ലാം കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടപ്പോള്‍ നാട്ടിലേക്ക് മടങ്ങാന്‍ കഴിയാത്തവിധം സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നുവെന്ന് അസ്ലാമിന്റെ അഭിഭാഷകന്‍ പറഞ്ഞു.
നാട്ടിലേക്കുള്ള ടിക്കറ്റും 10,000 രൂപയും നല്‍കാമെന്ന വാഗ്ദാനത്തില്‍ നിവൃത്തിയില്ലാതെയാണ് സ്വര്‍ണം നാട്ടിലെത്തിക്കാന്‍ കൂട്ടുനിന്നത്.
അസ്ലാമിന് ഭീകര പ്രവര്‍ത്തകരുമായോ ഭീകര സംഘടനകളുമായോ ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കഴിഞ്ഞിട്ടില്ല. യു.എ.പി.എ 15 (1) വകുപ്പില്‍ ഭീകര പ്രവര്‍ത്തനത്തിന്റെ പരിധിയില്‍ സ്വര്‍ണക്കടത്ത് ഉള്‍പ്പെടുത്തിയിട്ടില്ലെന്നും അഭിഭാഷകര്‍ വാദിച്ചു.
കസ്റ്റംസ് നിയമത്തിന്റെ പരിധിയില്‍ വരുന്ന സ്വര്‍ണക്കടത്ത് യു.എ.പി.എയിലെ ഭീകരപ്രവര്‍ത്തനത്തിന്റെ നിര്‍വചനത്തില്‍ വരില്ലെന്നും രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷിതത്വം തകര്‍ക്കാനാണെന്നതിന് തെളിവുണ്ടെങ്കില്‍ മാത്രമേ സ്വര്‍ണക്കടത്ത് യു.എ.പി.എ.15 വകുപ്പ് പ്രകാരമുളള ഭീകര പ്രവര്‍ത്തനത്തിന്റെ പരിധിയില്‍ വരൂ എന്ന കേരള ഹൈക്കോടതി വിധിയും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷിതത്വവും അഖണ്ഡതയും തകര്‍ക്കാനാണ് സ്വര്‍ണക്കടത്തിലൂടെ ലക്ഷ്യമിട്ടതെന്ന് കണ്ടെത്തിയതോടെയാണ് ഇവര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതെന്നാണ് എന്‍.ഐ.എയുടെ വാദം. എന്തായാലും ഈ കേസിലെ വിധി കേരളത്തിലെ സ്വര്‍ണക്കടത്ത് കേസിലെ എന്‍ഐഎ അന്വേഷണവും നിര്‍ണായകമാകും.
"
https://www.facebook.com/Malayalivartha



























