കണ്ണീർക്കാഴ്ചയായി... രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...

കാട് വെട്ടിത്തെളിക്കുന്ന കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു. പനത്തടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ ബളാന്തോട് ചാമുണ്ഡിക്കുന്നിലെ സി.വിജയകുമാർ (56) ആണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന ചാമുണ്ഡിക്കുന്ന് തുമ്പോടിയിലെ തൊഴിലാളികളായ നന്ദകുമാർ (41), രാഘവൻ (70), കേശവൻ (57), ചന്ദ്രൻ (50) എന്നിവർക്കും പെരുന്തേനീച്ചയുടെ കുത്തേറ്റു. ബുധനാഴ്ച രാവിലെ 10.30-ഓടെയാണ് സംഭവം. ചാമുണ്ഡിക്കുന്ന് കിഴക്കേ തുമ്പോടിയിലെ കൃഷിയിടത്തിൽ കാട് തെളിക്കുന്ന തൊഴിലാളികൾക്ക് അടുക്കലേക്ക് എത്തിയതായിരുന്നു വിജയകുമാർ. ഇതിനിടെ പെരുന്തേനീച്ച കൂട്ടം ഇളകിയെത്തി വിജയകുമാറിനെയും തൊഴിലാളികളെയും ആക്രമിക്കുകയായിരുന്നു. അതോടെ വിജയകുമാറടക്കം അഞ്ചുപേരും രക്ഷപ്പെടാനായി പലവഴിക്കായി ഓടി.
സുരക്ഷിതസ്ഥാനത്തെത്തിയശേഷം തൊഴിലാളികൾ പരസ്പരം ഫോണിൽ വിളിച്ച് അപകടമില്ലെന്ന് ഉറപ്പാക്കി. എന്നാൽ വിജയകുമാറിനെ ഫോണിൽ ബന്ധപ്പെടാനായി ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് തൊഴിലാളികൾ നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിൽ സമീപത്തെ കൃഷിയിടത്തിലെ തെങ്ങിൻചുവട്ടിൽ വിജയകുമാറിനെ ബോധരഹിതനായി കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ബന്തടുക്കയിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. ഈ മാസം 31-ന് സർവീസിൽനിന്ന് വിരമിക്കാനിരിക്കെയാണ് മരണം.
മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിൽ. അച്ഛൻ: പരേതനായ ചന്ദ്രശേഖരൻ നായർ. അമ്മ: രത്നമ്മ. ഭാര്യ: ശ്രീജ. മക്കൾ: അഞ്ജനാ അഖിൽ, വിഷ്ണു വിജയൻ. മരുമകൻ: ഡോ. അഖിൽ.
https://www.facebook.com/Malayalivartha


























