അടി കൊഴുക്കുന്നു... അമിത്ഷായ്‌ക്കെതിരെ ആഞ്ഞടിച്ച മുഖ്യമന്ത്രിക്കെതിരെ തിരിച്ചടിച്ച് കെ. സുരേന്ദ്രന്‍; മതേതര നിലപാട് തെളിയിക്കാന്‍ അമിത് ഷാ മകളെ കെട്ടിച്ച് കൊടുക്കണോ?; ക്രിമിനല്‍ പശ്ചാത്തലമുള്ള മുഖ്യമന്ത്രിയാണ് അമിത് ഷായ്‌ക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ കേരളത്തില്‍ വന്നുപോയിട്ട് നാളുകളായെങ്കിലും അദ്ദേഹം കൊളുത്തിവിട്ട തീ ആളിക്കത്തുകയാണ്. അമിത്ഷായ്‌ക്കെതിരെ മുഖ്യമന്ത്രി ശക്തമായ വിമര്‍ശനമാണ് ഉന്നയിക്കുന്നത്. എന്നാല്‍ അതിനെക്കാള്‍ ശക്തമായ നിലയില്‍ ആഞ്ഞടിക്കുകയാണ് ബിജെപി.
അതേസമയം മുഖ്യമന്ത്രി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നടത്തിയ പരാമര്‍ശം വിവാദത്തിനും വഴിവച്ചു. മതേതര നിലപാട് തെളിയിക്കാന്‍ അമിത് ഷാ മകളെ കെട്ടിച്ച് കൊടുക്കണോയെന്ന് സുരേന്ദ്രന്‍ ചോദിച്ചു. അമിത് ഷാ വര്‍ഗീയ വാദിയാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെയാണ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ ഇങ്ങനെയൊരു മറുപടി നല്‍കിയിരിക്കുന്നത്.
ക്രിമിനല്‍ പശ്ചാത്തലമുള്ള മുഖ്യമന്ത്രിയാണ് അമിത് ഷായ്‌ക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ഇന്ത്യന്‍ വര്‍ഗീയതയുടെ ആള്‍രൂപമാണ് അമിത് ഷായെന്നാണ് പറയുന്നത്. പറയുന്ന ആളുടെ പാര്‍ട്ടിക്ക് മലപ്പുറത്ത് പൊന്നാനിയില്‍ പോലും ഒരു ഹിന്ദുവിനെ മത്സരിപ്പിക്കാന്‍ പറ്റില്ല.
ഇന്നലെ നടന്ന പ്രകടനം എല്ലാവരും കണ്ടതാണ്. പിണറായി വിജയന്‍ പറയുകയാണ്, അമിത് ഷാ മുസ്ലീമെന്ന് പറയുമ്പോള്‍ കുറച്ച് കനപ്പിച്ച് പറയുന്നു എന്ന്. എന്ത് ചെയ്യണം, അമിത് ഷാ മകളെ കല്യാണം കഴിപ്പിച്ച് കൊടുക്കണോ. എന്താണ് അമിത് ഷായ്‌ക്കെതിരായ ആരോപണം. എന്താണ് ഈ വര്‍ഗീയ ആരോപണത്തിലൂടെ ഉന്നയിക്കുന്നതെന്നും എന്ത് സ്ഥാപിക്കാനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നതെന്നും സുരേന്ദ്രന്‍ ചോദിച്ചു.
മകളുടെ വിവാഹം ആയുധമാക്കിയുള്ള ആക്രമണങ്ങള്‍ക്കെതിരെ പിണറായി നേരത്തെ പ്രതികരിച്ചിരുന്നു. രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ കുടുംബത്തെ അധിക്ഷേപിക്കുന്ന സമ്പ്രദായത്തിന് അറുതിവരുത്തേണ്ടതുണ്ട്.
കുട്ടികള്‍ അതൊരു ജീവിതാനുഭവമായി കണക്കാക്കിയിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. ആദ്യമാദ്യം വേദനിച്ചിട്ടുണ്ടാകും. പിന്നെപ്പിന്നെ പരുക്കന്‍ വശങ്ങളെ നേരിടാനുള്ള കരുത്ത് ലഭിച്ചിട്ടുണ്ടാകും എന്നായിരുന്നു പിണറായിയുടെ പ്രതികരണം.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നയിച്ച ഒരു ചോദ്യത്തിനുപോലും മറുപടി പറയാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ തേഞ്ഞു തുരുമ്പിച്ച വ്യാജ പ്രചാരണം ആവര്‍ത്തിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
അമിത്ഷായ്ക്ക് എതിരായ വ്യാജ ഏറ്റുമുട്ടല്‍ കേസുകള്‍ രാഷ്ട്രീയപ്രേരിതമെന്ന് ചൂണ്ടിക്കാട്ടി വിചാരണ പോലും നടത്താതെ കോടതി തള്ളിക്കളഞ്ഞതാണ്. അതിനു പിന്നില്‍ പ്രവര്‍ത്തിച്ച കോണ്‍ഗ്രസ് പോലും ഉപേക്ഷിച്ച വിഴുപ്പ് പിണറായി എടുത്ത് അലക്കുകയാണ്.
തലശ്ശേരിയിലെ വാടിക്കല്‍ രാമകൃഷ്ണന്‍ കൊലക്കേസ് പ്രതിയായിരുന്ന പിണറായി വിജയനാണ് അമിത്ഷായെ അധിക്ഷേപിക്കുന്നത്.
സി.പി.എം നേതാക്കളെപ്പോലെ നെഞ്ചുവേദന അഭിനയിച്ചോ അന്വേഷണ ഏജന്‍സികളെ ഭീഷണിപ്പെടുത്തിയോ അമിത് ഷാ ഒളിച്ചോടിയില്ല. പകരം നിയമത്തിന്റെ മാര്‍ഗം തേടുകയായിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടും അല്ലാതെയും നടന്ന ദുരൂഹമരണങ്ങളിലെ അന്വേഷണം നിലച്ചിരിക്കുകയാണെന്ന് കെ. സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
അദ്ദേ സമയം അമിത്ഷായ്ക്ക് പിന്നാലെ പിണറായിയോട് സുരേന്ദ്രനും ചോദ്യങ്ങള്‍ ചോദിച്ചു. വ്യാജ സീലുണ്ടാക്കി സര്‍ക്കാര്‍ വാഹനം ദുരുപയോഗം ചെയ്ത് സ്വര്‍ണക്കടത്തിനു കൂട്ടുനിന്ന പ്രോട്ടോക്കോള്‍ ഉദ്യോഗസ്ഥന്‍ സംസ്ഥാന സര്‍ക്കാരിലെ ഉദ്യോഗസ്ഥനല്ലേ? നിയമസഭയുടെ ചിത്രം ആലേഖനം ചെയ്ത ബാഗിലല്ലേ ഡോളര്‍ കടത്തിയത്?
കൂട്ടുനിന്നത് മന്ത്രിസഭയിലെ അംഗങ്ങളും നിയമസഭാ സ്പീക്കറുമല്ലേ? സ്വപ്നയെ അറിയില്ലെന്നും സര്‍ക്കാര്‍ പ്രതിനിധിയായി അവര്‍ വിദേശത്തേക്ക് പോയത് അറിയില്ലെന്നും പറഞ്ഞ പിണറായി പിന്നീട് ഇക്കാര്യം അറിയാമെന്ന് പറഞ്ഞത് എന്തിനാണ്? സ്വര്‍ണക്കടത്തിന്റെ സൂത്രധാരന്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രധാന പ്രതി കോടതിക്ക് നല്‍കിയ രഹസ്യമൊഴി ശരിയാണോ? യു.എ.ഇ കോണ്‍സുലേറ്റ് അടിക്കടി സന്ദര്‍ശിക്കാനും ജീവനക്കാരെ നിയമിക്കാനും കോണ്‍സല്‍ ജനറലുമായി ചര്‍ച്ചനടത്താനും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ആര് അധികാരം തന്നു? ഇങ്ങനെ ഉത്തരമില്ലാതെ പരസ്പരം ചോദ്യങ്ങള്‍ ചോദിക്കുകയാണ് ബിജെപിയും സിപിഎമ്മും.
https://www.facebook.com/Malayalivartha



























