നിലവിളിച്ച് ബന്ധുക്കള്‍... മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിച്ച് പന്ത്രണ്ടുവയസുകാരന്റെ മരണം; യൂട്യൂബ് ദൃശ്യങ്ങള്‍ അനുകരിക്കുന്നതിനിടെ മുടിയില്‍ മണ്ണെണ്ണ തേച്ച് തീപ്പെട്ടി ഉരച്ചപ്പോള്‍ കത്തിപ്പിടിച്ചതാണെന്ന സംശയം മാറുന്നു; ഇന്റര്‍നെറ്റ് ഗെയിമില്‍ തോറ്റതിനെ തുടര്‍ന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് കുട്ടിയുടെ അവസാന മൊഴി

തെരഞ്ഞെടുപ്പ് ചൂടിനിടെ മലയാളികള്‍ വേദനയോടെ കേട്ട വാര്‍ത്തയാണ് പന്ത്രണ്ടു വയസുകാരന്റെ മരണം. യൂട്യൂബ് ദൃശ്യങ്ങള്‍ അനുകരിക്കുന്നതിനിടെ മുടിയില്‍ മണ്ണെണ്ണ തേച്ച് തീപ്പെട്ടി ഉരച്ചപ്പോള്‍ കത്തിപ്പിടിച്ചതാണെന്ന തരത്തിലാണ് വാര്‍ത്ത ആദ്യം വന്നത്.
ലോക് ഡൗണ്‍ കാലത്ത് കുട്ടികളേയും മുതിര്‍ന്നവരേയും ഏറെ ആകര്‍ഷിച്ച യൂട്യൂബിന്റെ ഇരയായി കുട്ടി മാറിയെന്നു പോലും സംശയിച്ചു. ചര്‍ച്ചകള്‍ പലവിധത്തിലായി.
ശരീരത്തിലൂടെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയതിനെ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പന്ത്രണ്ടുകാരന്‍ ഇന്നലെയാണ് മരിച്ചത്.
വെങ്ങാനൂര്‍ ചാവടിനട റോഡില്‍ ഗാന്ധിസ്മാരക ആശുപത്രിക്ക് സമീപം പ്രസരാലയത്തില്‍ ആര്‍. പ്രകാശിന്റെയും (ഫോര്‍ട്ട് പൊലീസ് സ്‌റ്റേഷനിലെ റൈറ്റര്‍) വെങ്ങാനൂര്‍ മദര്‍ തെരേസ സ്‌കൂളിലെ അദ്ധ്യാപികയായ അനുഷയുടെയും ഇളയമകന്‍ ശിവനാരായണനാണ് മരിച്ചത്.
വെങ്ങാനൂര്‍ പി.പി.എച്ച്.എസ്.എസിലെ ഏഴാംക്ലാസ് വിദ്യാര്‍ത്ഥിയാണ് ശിവനാരായണ്‍. ഇന്റര്‍നെറ്റ് ഗെയിമില്‍ തോറ്റതിനെ തുടര്‍ന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ചികിത്സിച്ച ഡോക്ടര്‍ക്ക് ശിവനാരായണന്‍ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.45നായിരുന്നു സംഭവം.യൂട്യൂബ് ദൃശ്യങ്ങള്‍ അനുകരിക്കുന്നതിനിടെ മുടിയില്‍ മണ്ണെണ്ണ തേച്ച് തീപ്പെട്ടി ഉരച്ചപ്പോള്‍ അപകടമുണ്ടായതാണോ എന്നും അന്വേഷിക്കുന്നുണ്ട്.
അതേസമയം പോലീസ് പറയുന്നതിങ്ങനെയാണ്. കുട്ടിക്കാലം മുതല്‍ ശിവനാരായണന്‍ സാഹസിക രംഗങ്ങള്‍, ഇന്റര്‍നെറ്റ് ഗെയിമുകള്‍ എന്നിവ കാണുന്നതില്‍ അമിതമായ താത്പര്യം കാണിച്ചിരുന്നു. സംഭവദിവസം പ്രകാശ് സഹോദരിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് എറണാകുളത്തും അനുഷ ജോലിക്കും പോയിരുന്നു.
ഉച്ചയോടെ ശിവനാരായണന്റെ സഹോദരന്‍ കൈലാസ് നാഥ് വീടിന് പുറത്തുപോയി. വീട്ടിലുണ്ടായിരുന്ന പ്രകാശിന്റെ അമ്മ ഗിരിജ കുളിക്കാന്‍ പോയ സമയത്ത് കുപ്പിയില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണയുമായി ശിവനാരായണന്‍ മറ്റൊരു ബാത്ത് റൂമില്‍ കയറുകയായിരുന്നു. തുടര്‍ന്ന് തലയിലൂടെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി. തീപടര്‍ന്നതോടെ ശിവനാരായണന്‍ സ്വയം വെള്ളമൊഴിച്ച് കെടുത്താന്‍ ശ്രമിച്ചു. അതിനിടെ ബാത്ത്‌റൂമില്‍ നിന്ന് ഇറങ്ങിയോടിയെങ്കിലും അടുക്കളയുടെ ഭാഗത്ത് കുഴഞ്ഞുവീണു.
ഈ സമയം കുളികഴിഞ്ഞിറങ്ങിയ ഗിരിജയാണ് കരിഞ്ഞ ശരീരവുമായി കിടന്ന് കരയുന്ന ശിവനാരായണനെ കണ്ടത്. വൈദ്യുതാഘാതമേറ്റെന്ന് കരുതി ഉടന്‍ നാട്ടുകാരെയും അനുഷയെയും വിവരമറിയിച്ചു. തുടര്‍ന്ന് അനുഷയെയും കൂട്ടി 108 ആംബുലന്‍സില്‍ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെ ഐ.സി.യുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചെങ്കിലും അര്‍ദ്ധരാത്രിയോടെ ശിവനാരായണന്‍ മരിച്ചു. ഗിരിജയുടെ മൊഴി ഇന്ന് രേഖപ്പെടുത്തുമെന്ന് വിഴിഞ്ഞം പൊലീസ് അറിയിച്ചു.
എന്തായാലും ശിവനാരായണിന്റെ മരണം കേവലമൊരു മരണം മാത്രമല്ല. എല്ലാ രക്ഷകര്‍ത്താക്കള്‍ക്കുമുള്ള സൂചനയാണ്. കുട്ടികള്‍ മൊബൈലിലും ടാബിലുമെല്ലാം പരതി നടക്കുമ്പോള്‍ ഇങ്ങനെയൊരു അത്യാപത്ത് ആരും പ്രതീക്ഷിക്കുന്നില്ല. കുട്ടികളുടെ മാനസിക നില വിലയിരുത്തുന്നത് നന്നായിരിക്കും. ഇനി ഒരു കുട്ടിക്കും ഇങ്ങനെ സംഭവിക്കാതിരിക്കാന്‍ എല്ലാവര്‍ക്കും ശ്രദ്ധിക്കാം.
" f
https://www.facebook.com/Malayalivartha























