ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടത് 5 പേർ; ശക്തമായ ഇടിമിന്നലിൽ വീട് 90 ശതമാനവും പൊളിഞ്ഞു, സംഭവത്തിന്റെ നടുക്കത്തിൽ പ്രദേശവാസികൾ !

നെയ്യാറ്റിൻകര വേങ്ങപ്പൊറ്റ ശ്രീനാരായണപുരം രജിതാലയത്തിൽ രവീന്ദ്രന്റെ (66) വീടാണു ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെ ശക്തമായ ഇടിമിന്നലിൽ ഭാഗികമായി പൊളിഞ്ഞു വീണത്. മഴ പെയ്തു ഏതാണ്ടു തോരാറായപ്പോഴാണ് സംഭവം.
ശക്തിയായി ഇടിമിന്നലുണ്ടാവുകയും വീടിന്റെ മേൽക്കൂര ഒച്ചയോടെ നിലംപൊത്തുകയുമായിരുന്നു. ഇതിനിടെ ചുമരുകളും പൊളിഞ്ഞു വീണു. വീട് 90 ശതമാനവും പൊളിഞ്ഞതായി ജനപ്രതിനിധികളും ചൂണ്ടിക്കാട്ടി. രവീന്ദ്രനും ഭാര്യ അനിതകുമാരിയും ആണ് ഈ വീട്ടിൽ താമസിക്കുന്നത്.
സംഭവം നടക്കുമ്പോൾ അയൽവീട്ടിലെ 3 പേർ കൂടി വീടിനുള്ളിലുണ്ടായിരുന്നു. രവീന്ദ്രനും മറ്റുള്ളവരും നിന്നിരുന്ന മുറി മാത്രമാണ് അവശേഷിച്ചത്. മേൽക്കൂരയും ചുമരും വീണ് വീട്ടിലുണ്ടായിരുന്ന ഫർണിച്ചർ നശിച്ചു.
മൂന്നര സെന്റ് ഭൂമിയിലായിരുന്നു ഓട് മേഞ്ഞ വീട്. വയോധികനായ ഗൃഹനാഥൻ ജോലിക്കു പോകാറില്ല. ഭാര്യ തൊഴിലുറപ്പു ജോലികൾ ചെയ്യുന്നു. കേറിക്കിടക്കാൻ ഇടമില്ലാതെ വിഷമിക്കുന്ന ഈ കുടുംബം സമീപത്തെ ഒരു വീട്ടിലാണ് ഇപ്പോൾ അന്തിയുറങ്ങുന്നത്.
പ്രകൃതി ദുരന്തങ്ങളിൽ കിടപ്പാടം നഷ്ടപ്പെടുന്നവർക്കു സർക്കാർ പുതിയതു നിർമിച്ചു നൽകാറുണ്ട്. അതിനു വേണ്ടി ആരെ സമീപിക്കണമെന്ന് രവീന്ദ്രനറിയില്ല. സഹായിക്കേണ്ടവർ ഇതുവരെ അന്വേഷിച്ചെത്തിയിട്ടുമില്ല. ജീവിത സായാഹ്നത്തിൽ എന്തു ചെയ്യണമെന്നറിയാതെ അക്ഷരാർഥത്തിൽ വിഷമിച്ചിരിക്കുകയാണു രവീന്ദ്രനും ഭാര്യയും.
"
https://www.facebook.com/Malayalivartha


























