റീജണല്‍ ക്യാന്‍സര്‍ സെന്ററിലെ ലിഫ്റ്റ് തകര്‍ന്ന് പെൺകുട്ടി മരിക്കാനിടയായ സംഭവം; മരിച്ച നദീറയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്
റീജണല്‍ ക്യാന്‍സര്‍ സെന്ററിലെ (ആര്‍സിസി) ലിഫ്റ്റ് തകര്‍ന്ന് പരിക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച നദീറയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. സംഭവത്തില്‍ അഞ്ചു പേര്‍ക്കെതിരെ നടപടിയെടുത്തെന്നും മന്ത്രി അറിയിച്ചു. നദീറ നിര്‍ധന കുടുംബത്തിലെ അംഗമായിരുന്നുവെന്നും ആര്‍സിസി ആ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും കമ്മീഷന്‍ അംഗമായ ഷാഹിദ കമാല്‍ ആവശ്യപ്പെട്ടിരുന്നു.
അതേസമയം ആശുപത്രി അധികൃതര്‍ അനാസ്ഥ കാട്ടിയെന്ന് ചൂണ്ടിക്കാട്ടി നദീറയുടെ കുടുബം മുഖ്യമന്ത്രിക്ക് പരാതി നല്‍കി. കൊല്ലം പത്താനാപുരം സ്വദേശിയായ നദീറ (22) ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. അപായ സൂചന അറിയിപ്പ് നല്‍കാതെ തിരുവനന്തപുരം ആര്‍സിസിയില്‍ അറ്റകുറ്റപ്പണിക്കായി തുറന്നിട്ട ലിഫ്റ്റ് തകര്‍ന്നാണ് യുവതിയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. മെയ് മാസം 15 നായിരുന്നു അപകടം.
ക്യാന്‍സര്‍ ബാധിതയായ മാതാവിനെ പരിചരിക്കാന്‍ എത്തിയതായിരുന്നു നദീറ. ലിഫ്റ്റ് തകരാറിലായത് അറിയാതെ കയറിയപ്പോഴാണ് അപകടം ഉണ്ടായത്. രണ്ട് നില താഴ്ചയിലേക്കാണ് നദീറ വീണത്. രണ്ട് മണിക്കൂറിന് ശേഷമാണ് നദീറയെ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. തലച്ചോറിനും തുടയെല്ലിനും പരിക്കേറ്റ നദീറ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
സംഭവത്തെ തുടര്‍ന്ന് രണ്ട് ജീവനക്കാരെ ആര്‍സിസി സസ്പെന്‍ഡ് ചെയ്തിരുന്നു. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിരുന്നു. ഇതിനിടെ ആര്‍സിസിയുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് നദീറ മരിക്കാന്‍ കാരണമായതെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തി. ഒരു ജീവനക്കാരനെ മാത്രം പുറത്താക്കിയതുകൊണ്ട് കാര്യമില്ലെന്ന് നദീറയുടെ സഹോദരി റജീന പറഞ്ഞു. നദീറയുടെ ഒന്നര വയസ് മാത്രം പ്രായമുള്ള കുഞ്ഞിന് നഷ്ടപരിഹാരം നല്‍കാന്‍ ആര്‍സിസി തയാറാകണമെന്നും കുടുംബം ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha